Tuesday, August 13, 2019

അമ്മച്ചിന്തുകൾ 16

                                                             
അമ്മയുടെ വീട് ഫർണിഷ് ചെയ്യാനുള്ള, സ്ററീൽ പാത്രങ്ങൾ വാങ്ങാനുള്ള ആഗ്രഹത്തെ ആർത്തി, കൊതി ,ധൂർത്ത് , ആഡംബര ഭ്രമം എന്നൊക്കെ ഡയറിയിൽ വിശേഷിപ്പിച്ചിട്ടുണ്ടെന്നല്ലാതെ ചീത്ത വാക്കുകൾ ഒന്നും അച്ഛൻ ഉപയോഗിച്ചിട്ടില്ല. ഉച്ചിച്ചി എന്ന സുശീലചേച്ചി വീട്ടുസഹായിയായി ഉണ്ടായിരുന്നതുകൊണ്ട് ഇറച്ചി, മീൻ എന്ന ആഹാരപ്രശ്നവും വലിയ കാര്യമായി അച്ഛൻ ഡയറിയിൽ കുറിച്ചിട്ടില്ല. മദ്യപിച്ചത് രാജത്തിനിഷ്ടമായില്ല എന്ന് കാണാം, ഇടയ്ക്കിടെ. അച്ഛൻറെ സോഷ്യൽ സ്ററാററസ് ഉയർന്നു വന്നിരുന്ന കാലമായിരുന്നു അത്. ഒത്തിരി പോലീസ് ഓഫീസർമാരും നിയമവിദഗ്ധരും എല്ലാം അച്ഛന്റെ പരിചിതവലയത്തിലായി. ഡോക്ടർമാർ തന്നെ പുതിയവരും പഴയവരും കൂടുതൽ അടുത്തു. വിയ്യൂരും പരിസരങ്ങളിലുമുള്ള പലതരം കലാകായികസാംസ്കാരിക സമ്മേളനങ്ങളിൽ അച്ഛൻ സ്ഥിരം ക്ഷണിതാവും അങ്ങനെ യങ്ങനെ ഒരു ഭേദപ്പെട്ട പ്രാസംഗികനുമായിത്തീർന്നു.

അമ്മീമ്മയുടെ വീട് പിടിച്ചെടുക്കുകയെന്നതിന് കേസിനേക്കാൾ എളുപ്പം അവരെ ഭയപ്പെടുത്തി നാട്ടിൽ നിന്നും തുരത്തലാണെന്ന് സഹോദരന്മാർക്ക് തോന്നീരുന്നു. ജോലിയാണല്ലോ അമ്മീമ്മയുടെ ബലം. അപ്പോൾ അതിൽ തന്നെ കൈവയ്ക്കാൻ അവർ തീരുമാനിച്ചു.

അമ്മീമ്മയെ ഇറക്കിവിട്ടശേഷം അവർ ആദ്യം ചെയ്തത് അമ്മീമ്മയുടെ സകല കടലാസ്സുകളും ഉടുപുടവകളും പുസ്തകങ്ങളും ജാതകവും സ്വത്തുരേഖകളും സർട്ടിഫിക്കറ്റുകളും കത്തിക്കുകയാണ്. കത്തിക്കാൻ കൂട്ടിയിട്ട കടലാസ്സുകൾക്കിടയിൽ നിന്ന് പഠിപ്പിൻറെ സർട്ടിഫിക്കറ്റുകൾ ഒരു ഇന്ദ്രജാലക്കാരിയുടെ കൈയടക്കത്തോടെ അടിച്ചുമാറ്റിയത്, അമ്മീമ്മയുടെ മൂത്ത ചേച്ചിയായ ജാനകി അമ്മാളായിരുന്നു. ജായ്ക്കാൾ എന്നാണ് അവരെ എല്ലാവരും വിളിച്ചിരുന്നത്. അവർ തൃക്കൂർ മഠത്തിലെ ആദ്യസന്താനമായിരുന്നു.

മോഷണം മഹാമോശമാണ്. എല്ലാ മാതാപിതാക്കളും സ്വന്തം കുട്ടികളോട് എപ്പോഴും പറഞ്ഞുകൊടുക്കുന്നതും ഏതൊരു സാഹചര്യത്തിലും ഒരിക്കലും മോഷ്ടിക്കരുതെന്നാണ്. എങ്കിലും മനുഷ്യര്‍ പലരും പലപ്പോഴും മോഷ്ടിച്ചു പോകുന്നു. ഭഗവദ്ഗീതയില്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിക്കുന്നുണ്ടല്ലോ, പാപം ചെയ്യരുതെന്ന് അറിയാമെങ്കിലും ചെയ്യാനിഷ്ടമില്ലെങ്കിലും ആരോ നിര്‍ബന്ധിച്ചിട്ടെന്നപോലെ മനുഷ്യന്‍ പാപം ചെയ്തുപോകുന്നതെന്തുകൊണ്ടെന്ന്…

ജായ്ക്കാളുടെ ഈ സർട്ടിഫിക്കറ്റ് അടിച്ചുമാറ്റലെന്ന മോഷണത്തെപ്പറ്റി എഴുതുമ്പോൾ ഞാനും അങ്ങനെ ഓർത്തു പോകുന്നു.

അമ്മീമ്മയും അമ്മയും പറഞ്ഞു കേള്‍പ്പിച്ച പരിചയമേ എനിക്കവരുമായിട്ടുള്ളൂ. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഞാനവരെ കണ്ടിട്ടുമുള്ളൂ. അതും തൃക്കൂർ പുറയങ്കാവ് അമ്പലത്തിലെ ഉത്സവപ്പറമ്പില്‍. സിമന്‍റ് നിറത്തില്‍ ചുവന്ന കസവില്‍ വെട്ടിത്തിളങ്ങുന്ന കോശാപ്പുടവ ധരിച്ചിരുന്ന അവര്‍ക്ക് അമ്മീമ്മ ഞങ്ങളെ പരിചയപ്പെടുത്തിയപ്പോള്‍ ആ മുഖത്ത് ഒരു പുഞ്ചിരി പോലും തെളിഞ്ഞില്ല. കുട്ടികളായ ഞങ്ങളുടെ താടിക്ക് ഒന്നു പിടിക്കുകയോ കവിളിലൊരുമ്മ തരികയോ ചെയ്തില്ല. അഞ്ചെട്ട് വയസ്സുണ്ടാവണം ഞങ്ങള്‍ക്കപ്പോള്‍. അമ്മീമ്മയോട് അല്‍പനേരം സംസാരിച്ചിട്ട് അമ്പലത്തിനടുത്തുള്ള സ്വന്തം മകളുടെ ഭര്‍തൃഗൃഹത്തിലേയ്ക്ക് അവര്‍ നെടുംകുത്തനെ നടന്നുപോയി. അമ്മീമ്മ നീര്‍വഴിയുന്ന മിഴികളോടെ സ്വന്തം ചേച്ചിയെ നോക്കി ഏറെനേരം നിന്നു. തീര്‍ത്തും നിസ്സഹായമായ ആ നില്‍പ്പിനേയും പശ്ചാത്തലത്തില്‍ മുഴങ്ങിയിരുന്ന ആ പഞ്ചവാദ്യത്തേയും തണുപ്പൂറുന്ന ആ ധനുമാസസന്ധ്യയേയും ഞാനിന്നും മറന്നിട്ടില്ല.

അവര്‍ ഞങ്ങളെ തൊടാത്തതിലും കൊഞ്ചിക്കാത്തതിലും അന്നും ഞങ്ങള്‍ക്ക് സങ്കടമൊന്നുമുണ്ടായില്ല. ഞങ്ങള്‍ ബന്ധുക്കളില്ലാത്തവരും അങ്ങനെ കൊഞ്ചിക്കപ്പെടാന്‍ യോഗ്യതയുള്ളവരുമല്ലെന്ന് കുട്ടികളാണെങ്കിലും അതിനോടകം ഞങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നുവല്ലോ.

അവരുടെ പാചക നൈപുണ്യത്തേയും ഗൃഹഭരണകൌശല്യത്തേയും പറ്റി അമ്മീമ്മയ്ക്കും അമ്മയ്ക്കും ഏതുകാലത്തും ഒത്തിരി പുകഴ്ത്തിപ്പറയാനുണ്ടായിരുന്നു. അവരുണ്ടാക്കുന്ന അച്ചാറുകളേയും മധുരപലഹാരങ്ങളേയും കുറിച്ചൊക്കെ ഞങ്ങള്‍ ധാരാളം കേട്ടറിഞ്ഞിട്ടുണ്ട്. അവര്‍ സമ്മാനിച്ച വെണ്ണനിറവും നീലക്കരയുമുള്ള ഒരു പട്ടുസാരിയെപ്പറ്റിയും അതിന്‍റെ സൌന്ദര്യത്തേപ്പറ്റിയും അമ്മീമ്മ എപ്പോഴും പറയുമായിരുന്നു.

അമ്മീമ്മയെ അനുജൻ വീട്ടിൽ നിന്നിറക്കി വിടുമ്പോൾ ജായ്ക്കാളും അമ്മീമ്മയുടെ അമ്മയും അനുജത്തി മീനാളുമൊക്കെ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സ്ത്രീകള്‍ക്ക് അമ്മ, മൂത്തചേച്ചി, അപ്പച്ചി, അനുജത്തി എന്നൊക്കെയുള്ള ചില വിളിപ്പേരുകള്‍ ഉണ്ടെങ്കിലും അവയ്ക്കൊന്നും അങ്ങനെ വലിയ സ്ഥാനമോ അധികാരമോ ഇല്ലെന്നത് കലഹമുള്ള കുടുംബങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന, അതുകൊണ്ടു തന്നെ സ്വര്‍ഗീയമായ കുടുംബബന്ധങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഒരിക്കലും മനസ്സിലാവാത്ത പരമസത്യങ്ങളില്‍ ഒന്നാണല്ലോ.

അമ്മീമ്മയെ ഇറക്കിവിട്ടശേഷമാണ് അവരുടെ സ്പര്‍ശമേറ്റ എല്ലാം ചുട്ടെരിക്കപ്പെട്ടത്. മനുഷ്യരിലെ ചില കാടത്തങ്ങള്‍ ബ്രാഹ്മണരായി ജനിച്ചതുകൊണ്ടോ യജ്ഞോപവീതം ധരിച്ചതുകൊണ്ടോ വലിയ പദവിയുള്ള ഉദ്യോഗങ്ങള്‍ വഹിച്ചതുകൊണ്ടോ മാഞ്ഞുപോവുകയില്ലെന്ന് ആ സഹോദരന്മാര്‍ ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു.

അപ്പോഴാണ് അമ്മീമ്മയുടെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റും ടി ടി സി സര്‍ട്ടിഫിക്കറ്റും ജായ്ക്കാള്‍ മോഷ്ടിച്ചത്. കണ്ണിരിയ്ക്കുമ്പോള്‍ കൃഷ്ണമണി കക്കുന്ന ഒരു പരിചയസമ്പന്നയായ മോഷ്ടാവിന്‍റെ കൈയടക്കത്തോടെയായിരുന്നു തീയീടാന്‍ കൂട്ടിയിട്ട സാധനങ്ങളില്‍ നിന്ന് അത് രണ്ടും അവര്‍ അടിച്ചുമാറ്റിയത്. എന്നിട്ട് കോശാപ്പുടവയുടെ മടിശ്ശാറില്‍ (മടിത്താര്‍) അതും തിരുകി അവര്‍ സ്വന്തം മകളുടെ ഭര്‍തൃഗൃഹമായ കൂട്ടുമഠത്തിലേക്ക് പോയി. മകളുടെ ഭര്‍തൃമാതാവിനെ ഈ കടലാസ്സുകള്‍ ഏല്‍പ്പിച്ച് എല്ലാ വിവരവും അവര്‍ തുറന്നുപറഞ്ഞു. ജാതകവും സ്വത്തുവകകളുടെ രേഖകളും അമ്മീമ്മയുടെ പുസ്തകങ്ങളും കുറിപ്പുകളും രക്ഷപെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നും മിഴിയടുപ്പുകളില്‍ തിളച്ചുതൂവുന്ന കണ്ണീരോടെ അവര്‍ അറിയിക്കാതിരുന്നില്ല.

വക്കീലും ചാര്‍ട്ടേഡ് അക്കൌണ്ടന്‍റും ജേര്‍ണലിസ്റ്റും ഫിനാന്‍സ് ഓഫീസറും മറ്റുമായ സഹോദരന്‍മാര്‍ അത്ര മണ്ടന്മാരൊന്നും ആവാന്‍ സാധ്യതയില്ലല്ലോ. ഒന്നു രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ജായ്ക്കാള്‍ പെട്ടെന്ന് അപ്രത്യക്ഷയായതും ഒന്നിലും ഒരു ബന്ധവുമില്ലാത്തവളെന്നപോലെ ഉദാസീനയായിരിക്കുന്നതും സഹോദരന്മാരുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. എന്തായാലും ആ സര്‍ട്ടിഫിക്കറ്റുകള്‍ അവരുദ്ദേശിച്ചതുപോലെ എരിഞ്ഞുപോയിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ സഹോദരന്‍മാര്‍ക്ക് അധികം വൈകാതെ തന്നെ സാധിച്ചു. കോപംകൊണ്ട് മതിമറന്നു പോയ അവര്‍ ജായ്ക്കാളെ എങ്ങനെ ശിക്ഷിക്കണമെന്നറിയാതെ പുകഞ്ഞു.

ആ മഠത്തിലെ പത്തുമക്കളില്‍ മൂത്തവളായിരുന്നു ജായ്ക്കാള്‍. ആ തൊടിയിലും മുറ്റത്തും ആദ്യം പിച്ചവെച്ചവള്‍, ഓടിക്കളിച്ചു വളര്‍ന്നവള്‍. അവര്‍ക്ക് ശേഷമാണ് ബാക്കിയെല്ലാവരും ആ മഠത്തിന്‍റെ അവകാശികളാകുന്നത്. അമ്മയെപ്പോലെ ബഹുമാന്യയാകേണ്ട മുതിര്‍ന്ന ചേച്ചി. എല്ലാവര്‍ക്കും വാല്‍സല്യവും സ്നേഹവും അനവധി മധുരപലഹാരങ്ങളായും വിവിധതരം ശുശ്രൂഷകളായും വിളമ്പിയവള്‍. പക്ഷെ, ധനാര്‍ത്തിയും ജാതിലിംഗചിന്തകളും കൊണ്ട് ആന്ധ്യം ബാധിക്കുന്നതില്‍ പരസ്പരം മല്‍സരിക്കുകയായിരുന്ന സഹോദരന്മാര്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ ജായ്ക്കാളേയും ആ മഠത്തില്‍നിന്ന് അമ്മീമ്മയെ പുറത്താക്കിയതു പോലെ കഴുത്തു പിടിച്ചുന്തി വെളിയിലിറക്കിവിട്ടു.

പത്തുമക്കളെ പ്രസവിച്ച അമ്മീമ്മയുടെ അമ്മ… ആ വയര്‍, ആ മുലകള്‍, ആ നെഞ്ച് എല്ലാം പൊട്ടിപ്പിളര്‍ന്നിട്ടുണ്ടാവില്ലേ… പിന്നീടുള്ള ജീവിതകാലമത്രയും സ്വന്തം ആണ്മക്കള്‍ക്കൊപ്പം മാത്രം ജീവിക്കേണ്ടിവന്ന ആ അമ്മയുടെ മനസ് താന്‍ പെറ്റിട്ട പെണ്‍കുഞ്ഞുങ്ങളെ അന്നേ കൊന്നുകളയാതിരുന്നതില്‍ സ്വയം കുറ്റപ്പെടുത്തിയിട്ടുണ്ടാവില്ലേ… അവരെങ്ങനെയാവും അവരുടെ നീണ്ടുനീണ്ട് വിരസമായ ജീവിതം അനുഭവിച്ചു തീര്‍ത്തിട്ടുണ്ടാവുക? ശരശയ്യകള്‍ ഭീഷ്മര്‍ക്ക് മാത്രമായി സംവരണം ചെയ്ത് മഹത്വം പ്രഖ്യാപിക്കുമ്പോള്‍ കുന്തിയുടേയും ഗാന്ധാരിയുടേയും നിത്യമായ കാണാശരശയ്യകളെ നമ്മള്‍ മറന്നു പോകുന്നു… എപ്പോഴും എവിടേയും എന്തിനും…

അമ്മീമ്മയെപ്പോലെ ഏകാകിനിയായിരുന്നില്ല ജായ്ക്കാള്‍. അവര്‍ക്ക് ഭര്‍ത്താവും മകളും പൌത്രീ പൌത്രരും ദൌഹിത്രനുമുണ്ടായിരുന്നു. അവരുടെ പൌത്രിയും എന്‍റെ അമ്മയും ഏകദേശം സമവയസ്ക്കരുമായിരുന്നു. എങ്കിലും ആ നിമിഷത്തില്‍ ജായ്ക്കാളും അതീവ നിസ്സഹായമായ സ്ത്രീത്വത്തിന്‍റെ ഏകാന്തരൂപമായി മാറി. അവര്‍ പൊരിയുന്ന നെഞ്ചോടെ, എല്ലാ ശാപങ്ങളും ഒതുക്കിയമര്‍ത്തി, തീത്തുള്ളികള്‍ പോലെയുള്ള കണ്ണീരുമൊലിപ്പിച്ച് സ്വന്തം മകളുടെ ഭര്‍തൃഗൃഹത്തെ അഭയം പ്രാപിച്ചു. പിന്നീടൊരിക്കലും അവര്‍ സ്വന്തം അപ്പാവിന്‍റെ, സുബ്ബരാമയ്യരുടെ തൃക്കൂർ മഠത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ല. ജീവിതകാലം മുഴുവന്‍ ഒരുപക്ഷേ, വിധവയായതിനുശേഷവും അവര്‍ വിവാഹിതയായി ചെന്നു കയറിയ തഞ്ചാവൂരില്‍ തന്നെ കഴിഞ്ഞു. ശാരീരികമായി തീരെ ദുര്‍ബലയായ അവസാനദിനങ്ങള്‍ മാത്രമാണ് ആ അഭിമാനിനി സ്വന്തം മകള്‍ക്ക് ഒപ്പം ബോംബെ മഹാനഗരത്തില്‍ ചെലവിട്ടത്.

ജായ്ക്കാളുടെ ദാമ്പത്യം അത്ര സ്വര്‍ഗ്ഗീയമൊന്നുമായിരുന്നില്ല. എങ്കിലും അവര്‍ അതില്‍ മുഴുവന്‍ കാലവും പൊരുതിത്തന്നെ പിടിച്ചു നിന്നു. വല്ലപ്പോഴും അമ്മീമ്മയ്ക്ക് അവര്‍ എഴുതിയിരുന്ന കത്തുകളില്‍ ആ നീറുന്ന നെഞ്ചകം വെളിപ്പെട്ടിരുന്നു. ചെറിയ മോഹങ്ങളും ആഗ്രഹങ്ങളും കത്തിച്ചാമ്പലാകുന്ന വേദന തെളിഞ്ഞിരുന്നു. കത്ത് വായിച്ച് ആ ദിവസം അമ്മീമ്മ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഞങ്ങളോട് പങ്കുവെച്ച് ചിലപ്പോഴൊക്കെ വല്ലാതെ സങ്കടപ്പെടുമായിരുന്നു. ചക്ക വറുത്തതും കായ് വറുത്തതും മാമ്പഴത്തെരയുമൊക്കെ ജായ്ക്കാള്‍ക്ക് പാര്‍സലയച്ച് സ്നേഹം പ്രകടിപ്പിക്കുന്നതില്‍ അമ്മീമ്മ അതിരറ്റ് ആനന്ദിച്ചിരുന്നു. ഇടയ്ക്ക് വളരെ വല്ലപ്പോഴും അവര്‍ ഒരു പട്ടുസാരിയോ മറ്റോ അമ്മീമ്മയ്ക്ക് അയച്ചും കൊടുത്തിരുന്നു.

അവരുടെ മകളുടെ ഭര്‍തൃമാതാവിനെ, കൂട്ടുമഠത്തിലെ ഗൃഹനാഥയെ അമ്മീമ്മയുടെ സഹോദരന്മാര്‍ മോഷണമുതല്‍ കൈവശം വെച്ചാല്‍ പോലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന് ഭയപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ലവലേശം പോലും ഭയന്നില്ല. വിധവയായിരുന്ന അവര്‍ തനിയെ താമസിക്കുകയായിരുന്നു. അവരുടെ ആണ്മക്കള്‍ അക്കാലത്തെ, വിദ്യാഭ്യാസം നേടിയ ഭുരിപക്ഷം തമിഴ് ബ്രാഹ്മണപ്പുരുഷന്മാരെയും പോലെ ബോംബെ നിവാസികളായിരുന്നു. അഗ്രഹാരത്തിന്‍റെ ചുവരുകള്‍ കിടുങ്ങുമാറ് അവര്‍ പച്ചത്തെറികള്‍ അലറിയപ്പോള്‍ ഭയപ്പെടുത്താന്‍ ചെന്ന പുരുഷന്മാര്‍ ചിതറിപ്പോയി. തെറി തീര്‍ച്ചയായും ചിലപ്പോഴൊക്കെ ഒരു സമരായുധമാണ്. അതേതു ഭാഷയിലാണെങ്കിലും, ഏതു ലിംഗത്തിലാണെങ്കിലും

അപ്പാവായ സുബ്ബരാമയ്യരുടെ ശവസംസ്ക്കാരത്തിനും മറ്റു ചടങ്ങുകള്‍ക്കുമായി തൃക്കൂർ മഠത്തിൽ എല്ലാവരും ഒത്തുകൂടിയ കാലത്താണ് ഈ പുറത്താക്കലുകള്‍ നടന്നത്. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയിരുന്ന അമ്മീമ്മയുടെ അനുജത്തി മീനാളും അന്നേരം തറവാട്ടു മഠത്തില്‍ ഉണ്ടായിരുന്നു. അവരെ ജായ്ക്കാളുടെ മകളുടെ ഭര്‍തൃമാതാവ് തന്‍റെ മഠത്തിലേയ്ക്ക് വിളിച്ചു വരുത്തി – അതീവ രഹസ്യമായിട്ടായിരുന്നു ഈ ഓപ്പറേഷന്‍ – സര്‍ട്ടിഫിക്കറ്റുകള്‍ ആ അനുജത്തിയുടെ ശ്വശ്രുവിന്‍റെ സഹോദരിയും വിധവയും അയിത്തവും ശുദ്ധവും ശരിക്കും പാലിക്കുന്നവരുമായ നാഗം മാമിയേ ഏല്‍പിക്കാന്‍ നിര്‍ദ്ദേശിച്ചു. അമ്മീമ്മയുടെ അനുജത്തി മീനാൾ ആ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുകയും ആ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നു രണ്ട് വര്‍ഷത്തിനു ശേഷം അമ്മീമ്മയുടെ പക്കല്‍ തന്നെ സുരക്ഷിതമായി എത്തിച്ചേരുകയും ചെയ്തു.

ചില സര്‍ട്ടിഫിക്കറ്റുകളില്‍ ജീവിതം അഗ്നിയില്‍ വിരചിതമാകുമെന്ന് ദൈവം ഇങ്ങനെ കനല്‍ ചുടുന്ന മുദ്ര ചാര്‍ത്തുന്നു…

No comments: