Monday, January 13, 2020

ചൊക്ളി 5

               

   


(അഞ്ച് )

മൊയ്തീൻ നട്ടപ്രാന്തെടുത്ത പോലെ കോടംകരേന്ന് ആലൂര് സെൻററ് വരെ ഓടി. ആ ഓട്ടോം കെതപ്പും കണ്ടുനിന്ന എല്ലാരോടും മാറി മാറി ചോദിച്ചു. 'നസീറിനെ കണ്ട്വോ, ഇങ്ങട്ട് ബന്നോ, എങ്ങട്ടു പോയീ.. '

ആരക്കും ഒന്നും അറീല്ല..

ചോദിച്ച് ചോദിച്ച് മൊയ്തീൻറെ തൊണ്ടയടഞ്ഞു. വായിലെ വെള്ളം വറ്റി.

നസീറ് നല്ലൊരു മേത്തച്ചെക്കനാരുന്നു. പത്താം ക്ളാസ്സ് ജയിച്ചേരുന്നു. ടൈപ്പ് പഠിച്ചേരുന്നു ആലൂര് സെൻററില്. കാശുണ്ടാരുന്നെങ്കില് വേറെ വല്ലതും പഠിക്കാൻ പോയേനേം. നസീറിൻറെ താഴേം മക്കളുണ്ടല്ലോ അഞ്ചാറെണ്ണം. എല്ലാറ്റിനേം നോക്കണ്ടേ.. അതോണ്ട് മൊയ്തീൻ മേലാക്കം പഠിപ്പിച്ചില്ല.

എന്നാലും ചെക്കൻ എങ്ങട്ടു പോയതാവും?

ചൊക്ളിക്ക് മറിയംബീടെ കരച്ചില് സഹിക്കാൻ പറ്റീല്ല. ബാക്കിയൊന്നും സാരല്ലാന്ന് വെക്കാരുന്നു. ഇങ്ങനെ നെഞ്ചിലിടിച്ച് ...പതം പറഞ്ഞ്.. മൂക്ക് ചീറ്റി.. നിർത്താണ്ട് നെലോളിച്ച്..

നസീറിനോ മറ്റു പിള്ളേര്ക്കോ ചൊക്ളിയോട് വല്യ കൂട്ടൊന്നും ഉണ്ടാരുന്നില്ല. അവനൊരു പണിക്കാരൻ ചെക്കനല്ലേ..എവിടുന്നോ തെണ്ടിത്തിരിഞ്ഞു വന്നോൻ. അവര്ടെ വാപ്പേടെ ദയേല് ജീവിക്കണോൻ...ഉപദ്രവിച്ചീരുന്നില്ല പിള്ളേര്. അതിന് മൊയ്തീനും മറിയംബീം സമ്മതിക്കില്ല. അത്രേള്ളൂ.

അവൻ മൊയ്തീൻറെ വീട്ടിലിക്ക് പോയില്ല.. അന്തോണി മാപ്ളേടെ കടേടെ മുന്നില് വെറുതേ കുത്തീരുന്നു. മറിയംബീടെ സങ്കടാണ് അവൻറെ വയറ്റിലെ കാളല്.

ദിവസങ്ങള് കടന്നു പോയി. നസീറിൻറെ ഒരു വിവരോം ഇല്ല. കോടംകരേലെ പോലീസ് സ്റ്റേഷനില് ചെന്ന് മൊയ്തീൻ ഒരു പരാതി എഴുതിക്കൊടുത്തു..പോലീസുകാര് അത് മേടിച്ചു വെക്കൂം ചെയ്തു.

കഴിഞ്ഞു കാര്യം. എന്തോരം മനുഷ്യര്ണ്ട് ഈ നാട്ടില്. അതില് പത്തുപതിനേഴ് വയസ്സ് ള്ള ഒര് മേത്തച്ചെക്കനെ കാണാണ്ട് പോണത് ഇതാദ്യല്ലല്ലോ.

അടിയന്തരാവസ്ഥ വന്നപ്പോ ആകനെ ഒരു മാറ്റായി. തോന്നുമ്പോ ഓടീര്ന്ന ലളിതേം ദിനേശും ബസ്സുകള് നേരത്തിന് ഓടിത്തുടങ്ങി. എസ് ആർ വീ മോട്ടോഴ്‌സ് അക്കാലായപ്പോഴേക്കും കടം കേറി മുടിഞ്ഞ് ഓട്ടം നിർത്തീരുന്നു. പകരം വേറെ രണ്ടു ബസ്സ് പെർമിറ്റ് ആയി. താമരേം ലൂയിസും. അങ്ങനെ ബസ്സ്ൻറെ എണ്ണം കൂടീതും നേരത്തിന് ഓടണതും വല്യൊരു സമാധാനായിര്ന്നു എല്ലാരുക്കും. കറണ്ടാപ്പീസിലും പോസ്റ്റ്‌ ആപ്പീസിലും ഒക്കെ നേരത്ത് ന് ജോലിക്കാര് എല്ലാരും വന്ന് കസേരേല് നെരന്നിരിക്കും. ലൈൻമാൻ അച്ചുവേട്ടനെ എപ്പളും അങ്ങാടീലും ആലൂര് സെൻററിലും ഒക്കെ കാണാം. പോസ്റ്റ്‌ ആപ്പീസിലെ ഫോൺ വിളിച്ചാ അപ്പോ കിട്ടും.. അങ്ങനെ മാറ്റങ്ങള് കാണാമ്പറ്റി.

ശൂലപാണി വാര്യര്ടെ മോൻ രവിയെ പോലീസ് പിടിച്ചോണ്ട് പോയതാണ് അടിയന്തരാവസ്ഥ വിചാരിച്ച പോലെ അത്ര നല്ല ഏർപ്പാടല്ലാന്ന് എല്ലാര്ക്കും തോന്നാൻ കാരണം. രവീടെ കല്യാണം കഴിഞ്ഞിട്ട് ആറുമാസം ആയിട്ട്ണ്ടാരുന്നില്ല. രവിക്ക് അങ്കമാലീലാരുന്നു ജോലി. അവിടെ എന്തോ കുഴപ്പണ്ടായി. നസ്കലേറ്റാന്ന് കേട്ടു. എന്തോ ഭയങ്കര കുഴപ്പണ്ടാക്കണ പുസ്തകങ്ങള് രവീടെ കൈയീന്ന് കിട്ടി എന്നൊക്കെയാ വർത്തമാനം. എന്തായാലും അങ്കമാലീന്നാണ് രവിയെ പിടിച്ചോണ്ട് പോയത്.

ശൂലപാണി വാര്യര്ക്ക് വയസ്സു കാലത്ത് നല്ല ശിക്ഷയായി. പാവം, ലോകത്തിനോട് മുഴുവൻ സഹായം ചോദിച്ചു അലഞ്ഞു നടന്നു ആ മനുഷ്യൻ. രവിയെ ഒന്നു കാണാൻ കൂടി പറ്റീല്ല.

പോലീസുകാര് മറിയപ്പാറ അങ്ങാടീലും ഇരച്ച് കേറി വന്നു. രവിയോട് ബന്ധള്ളോര്, രവിയോട് മിണ്ടിയോര്, രവിയെ നോക്കി ചിരിച്ചോര്... അങ്ങനെയാണ് ആൾക്കാരെ അന്വേഷിച്ചത്. രവി ദേവുഅമ്മേടെ കടേല് വന്ന് വടേം ചായേം കഴിച്ച്ണ്ട് ന്ന് പറയാൻ ഗോപാലേട്ടൻ നാക്കു വളച്ചതാണ്. പിന്നെ അത് വേണ്ടാന്ന് വെച്ചു. പോലീസാണ്.. 'അത് നീയെങ്ങന്യാ കണ്ടേന്ന് 'ചോദിച്ച് നമ്മ്ടെ നെഞ്ചത്തേക്ക് പാഞ്ഞാലോ?

ആരും ഒന്നും പറഞ്ഞില്ല. 'ശൂലപാണി വാര്യരെ തന്നെ അറീല, പിന്ന്യാണ് രവിയെ' എന്ന മട്ടിൽ എല്ലാവരും പേടിച്ച് മിണ്ടാതിരുന്നു.

ചൊക്ളിയോടും പോലീസ് ചോദിക്കാണ്ടിരുന്നില്ല. അവൻ അവരെ മിനുമിനാന്ന് നോക്കിനിന്നതല്ലാതെ ഒരക്ഷരം ശബ്ദിച്ചില്ല.

അന്തോണി മാപ്ള ധൈര്യം കാട്ടി. 'അവനൊരു പൊട്ടനാ സാറെ. തെണ്ടിത്തിന്ന് കഴീണ ഒരു ജമ്മം.'

എസ് ഐ വിട്ടില്ല. 'ഈ ആരൂല്യാന്ന് പറഞ്ഞു നടക്കണ തെണ്ടികളാണ് ഏറ്റോം വല്യ കള്ളമ്മാര്. എന്തക്രമോം കാണിക്കാം. കള്ളത്തരം കാട്ടീട്ട് എങ്ങടേലും ഓടിപ്പോയാ മതീലോ... '

അന്തോണി മാപ്ള പിന്നെ വായ തുറന്നില്ല.

ചൊക്ലീടെ വയറ്റിൽ ലാത്തികൊണ്ട് ഒന്നു കുത്തീട്ട് എസ് ഐ മുരണ്ടു. 'മര്യാദക്കായാൽ നിനക്കന്നേ നല്ലത്. അല്ലെങ്കി അടിച്ചു പാഠം പഠിപ്പിക്കും കേട്ടോടാ, പന്നീടെ മോനേ. '

ചൊക്ലി അപ്പോഴും മിനുമിനേന്ന് നോക്കി നിന്നേള്ളൂ.

രവിയെ അറിയണ ആരേം പോലീസുകാര്ക്ക് മറിയപ്പാറ അങ്ങാടീന്ന് കിട്ടീല്ലെങ്കിലും അവിടെ ആകെ ഒരു കറുപ്പ് പടർന്നു. അതുവരെ തോന്നാത്ത ഒരു പേടി.. ഒരു വെഷമം. ഒരു മുട്ടല്.. അടി കിട്ടുന്ന് ഒരു വിചാരം.

ചൊക്ലീടെ ഉള്ളില് വല്ല കള്ളത്തരോം ഉണ്ടാവോന്നാലോചിച്ച് മൊയ്തീന് ചോറെറങ്ങാതായി. നസീറിനേം പോലീസാണാവോ പിടിച്ചോണ്ട് പോയത്? അവൻ കുറ്റോന്നും ചെയ്യില്ല. എന്നാലും..

മൊയ്തീൻ പായേക്കെടന്ന് ഉരുണ്ടു. ഒറക്കല്യാണ്ടായിട്ട് മാസങ്ങളായി. എന്തുണ്ടായാലും മറിയംബി തൊള്ള തുറക്കില്ല. ഇപ്പയിപ്പൊ അങ്ങന്യാണ്.

വാതില് തൊറന്ന് പുറത്ത് വന്ന് ചൊക്ളിയെ കാലോണ്ട് തോണ്ടി എണീപ്പിച്ചു മൊയ്തീൻ. എന്നിട്ട് നല്ല കടുപ്പത്തിൽ ചോദിച്ചു.

നിനക്കറിയോ, നസീറ് എബട്യാ പോയേന്ന്.. പോലീസാര് നീ കള്ളനാന്ന് പറഞ്ഞേന്താ? നീ എബട്ത്തേയാ? ആരാ നിൻറെ ഉമ്മീം ബാപ്പേം?

ചൊക്ളി പിടഞ്ഞെണീറ്റിരുന്നു. അവനറിയാത്ത കാര്യങ്ങള് മാത്രം ചോദിക്കണ മൊയ്തീൻക്കയോട് എന്ത്ര്ത്താ ചൊക്ളി പറയാ?

അധികം കാത്തു നില്ക്കാതെ മൊയ്തീൻ ചൊക്ലീടെ വിധി പറഞ്ഞത് ആ രാത്രി തന്നെയാണ്.

'നീയിനി ഇബടെ ഒറങ്ങണ്ട. പൊക്കോ.. എബടേങ്കിലും പൊക്കോ'

2 comments:

Cv Thankappan said...

ചൊക്ലിക്കിനിയാരാശ്രയം?!!
ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

വായിക്കുന്നു ...