Tuesday, June 26, 2018

ധനത്തിന്റെ അതിരുകള്‍

https://www.facebook.com/echmu.kutty/posts/533532686826030?pnref=story

ധനാശ മനുഷ്യരെ ചെകുത്താനാക്കും.. ആരെ വേണമെങ്കിലും മുച്ചുടും വരുതിയ്ക്ക് നിറുത്താനുള്ള ഏറ്റവും നീചമായ ആയുധമാണ് പണം. ധനമോഹം കുത്തിവെച്ച് മകനെക്കൊണ്ട് അമ്മയ്‌ക്കെതിരേ പദ്ധതികള്‍ ആസൂത്രണം ചെയ്യിക്കാം. സഹോദരര്‍ തമ്മില്‍ ഒരിയ്ക്കലും അവസാനിയ്ക്കാത്ത കേസുകള്‍ ഉണ്ടാക്കാം. കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിക്കാം. മറ്റുള്ളവരെ മാത്രമല്ല ഈ ലോകത്തെ ഒന്നാകെ നശിപ്പിയ്ക്കാനുള്ള വിവിധ മാര്‍ഗങ്ങളിലൂടെ എത്ര ദൂരം വേണമെങ്കിലും കണ്ണും കെട്ടി നടത്തിക്കൊണ്ടു പോകാം..

ആര്‍ത്തിയുടെയും തൃഷ്ണയുടെയുമായ ധനാശ ചൂഷണത്തിനായി ഏതു വഴിയും അവലംബിക്കും. അവിടെ ബന്ധമോ തത്വദീക്ഷയോ നന്മയെപ്പറ്റിയുള്ള അലട്ടലോ മന:സാക്ഷിക്കുത്തോ ഇല്ല.

സനാതന ധര്‍മ്മത്തെ പറ്റി പറയുന്ന ക്ഷേത്രത്തിന്റെ മുന്നില്‍ വേലി കെട്ടിത്തിരിച്ച് പാവപ്പെട്ട മനുഷ്യരെ ഇരുത്തിയിരിക്കുന്നത് കാണുകയാണ് ഞാന്‍. അമ്പലത്തില്‍ വരുന്ന പണക്കാര്‍ നല്‍കുന്ന പ്രസാദം അഥവാ ആഹാരം വാങ്ങാനാണ് അവര്‍ ഇങ്ങനെ കാത്തിരിക്കുന്നത്. നന്നെ ചെറിയ കുഞ്ഞുങ്ങളും മുലകൊടുക്കുന്ന പതിനഞ്ചു പതിനാറു വയസ്സുള്ള അമ്മമാരും വൃദ്ധരുമാണ് ഈ വേലിയ്ക്കരികില്‍ മുഖവും ചേര്‍ത്ത് വെച്ച് പശിയടങ്ങാന്‍ കുത്തിയിരിക്കുന്നത് . വില കൂടിയ കാറുകളില്‍ വരുന്ന ധനപ്രമത്തരായ മനുഷ്യര്‍ അമ്പലത്തില്‍ തൊഴുത ശേഷം പ്രസാദം നല്‍കുന്നു. ചിലര്‍ അദ്ധ്വാനിച്ച് പണം സമ്പാദിക്കാന്‍ പഠിയ്ക്കണമെന്നും തുരുതുരാ പെറ്റു കൂട്ടരുതെന്നും ദരിദ്രരായ ജനതയെ ഉപദേശിക്കുന്നു. അവരൊക്കെ കഠിനമായി അദ്ധ്വാനിച്ചാണ് കാശുണ്ടാക്കിയതെന്നും ഇങ്ങനെ വെറുതേ കുത്തിയിരിക്കലല്ല അവര്‍ ചെയ്തതെന്നും പറയുന്നു.

ധനികര്‍ക്ക് രണ്ടാണ് ലാഭം. ഒന്ന് പാവങ്ങള്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍ കിട്ടുന്ന ദൈവാനുഗ്രഹം. രണ്ട്. പാവങ്ങളെ ഉപദേശിച്ചു നന്നാക്കാന്‍ ഒരവസരം.

ദരിദ്രരുടെ ലാഭം.. ഒന്നിനും തികയില്ലെങ്കിലും വായിലൂറുന്ന വെള്ളം ഇറക്കി കുത്തിയിരിക്കുന്നതിലും ഭേദമല്ലേ ഒരു പൊട്ട് പൂരി... ലേശം കടല... ഇച്ചിരി ഹല്‍വ...ഒന്നോ രണ്ടോ ബതാശ..

കണ്ണില്‍ കുരു പൊട്ടിയതു പോലെ കുറച്ചു നേരം അതെല്ലാം കണ്ട് നിന്നിട്ട് ഞാന്‍ എന്റെ വെന്തു നീറലുകളിലേയ്ക്ക് മടങ്ങി..

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ധനികര്‍ക്ക് രണ്ടാണ് ലാഭം.
ഒന്ന് പാവങ്ങള്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍
കിട്ടുന്ന ദൈവാനുഗ്രഹം. രണ്ട്. പാവങ്ങളെ ഉപദേശിച്ചു
നന്നാക്കാന്‍ ഒരവസരം.