Thursday, June 28, 2018

കണക്ടോം എന്ന ചിത്ര വിസ്മയം

https://www.facebook.com/echmu.kutty/posts/542490845930214

 ശോഭയുടെ പെയിന്റിംഗുകളാണ് കണക്ടോം എന്ന ഈ വിസ്മയം...

ഇവിടെ ദില്ലിയിലെ ലളിത് കലാ അക്കാദമിയില്‍ വെച്ച് അവ കാണുമ്പോള്‍ .. ഏറ്റവും ആദ്യം അതു കാണുമ്പോഴുണ്ടായ ആനന്ദം അല്‍പം പോലും എന്നില്‍ നിന്ന് ചോര്‍ന്നു പോയിരുന്നില്ല.

അന്നുണ്ടായ അതേ അളവില്‍.. ഇപ്പോഴും ആനന്ദമുണ്ടായി..

ശ്രീ ജാവേദ് അക്തറായിരുന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 17 നു .. അദ്ദേഹത്തെ കാണുവാന്‍ എനിക്ക് വലിയ മോഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കവിതകളേയും ഗാനങ്ങളേയും മറ്റ് എഴുത്തുകളേയും എന്നും ഇഷ്ടപ്പെട്ടിരുന്ന എന്നിലെ ആരാധികയ്ക്ക് അതൊരു അസുലഭ അവസരമായിരുന്നു.

പിന്നെ എന്റെ ഈ കംബക്ത് സിന്ദഗി ഉണ്ടല്ലോ... അത് ഞാന്‍ ഉല്‍ക്കടമായി എന്തിനെങ്കിലും കൊതിച്ചാല്‍ വലിച്ചിഴച്ച് ആ കൊതിയുടെ വാതിലിന്‍ മുന്നില്‍ കൊണ്ട് വന്നു നിറുത്തുമന്നെല്ലാതെ വാതില്‍ ഒരിയ്ക്കലും തുറന്ന് തരികയില്ല.. എന്തു കൊതി തന്നെയായാലും വേണ്ടില്ല.. അതങ്ങനെയാണ്..

ശ്രീ ജാവേദ് അക്തറെ കാണുന്ന കാര്യവും അങ്ങനെ തന്നെയായി.. കാണാന്‍ കഴിഞ്ഞില്ല.. കേള്‍ക്കാന്‍ കഴിഞ്ഞില്ല.. ഞാന്‍ ഒത്തിരി വൈകിയാണവിടെ ചെന്നത്. എന്റെ കൈകാലുകള്‍ ബന്ധിതമായിരുന്നു... പൂട്ടുകള്‍ തുറന്ന് കിട്ടുമ്പോഴേയ്ക്കും വല്ലാതെ വൈകിപ്പോയി..

എന്നാലും ടി എന്‍ സീമ എം പിയെ കണ്ടു, ജയരാജിനെ കണ്ടു. ശോഭയെ കണ്ടു. എന്റെ കൂട്ടുകാനു ഫ്‌ലൂട്ട് പഠിപ്പിച്ചുകൊടുത്ത സലിമിനെ കണ്ടു.

സലിമിനെ ഞാന്‍ ഓര്‍ക്കുന്നത് എന്നും അങ്ങനെ മാത്രമാണ്. ചില നിശ്ബദ രാത്രികളില്‍ ഇരുട്ടിലിരുന്ന് വേണുവൂതുന്ന എന്റെ കൂട്ടുകാരന്‍ പകര്‍ന്നു തന്നിട്ടുള്ള ശാന്തിയും സമാധാനവും കടല്‍ പോലെ അപാരമാണ്... അപ്പോഴൊക്കെ വേണുവൂതാന്‍ ശീലിപ്പിച്ച ഗുരുവും സമാധാനത്തിന്റെയും ശാന്തിയുടേയും വഴികാട്ടിയായി മുന്നിലെത്താറുണ്ട്.

പിന്നെ ചന്ദ്രദാസെന്ന തിയേറ്റര്‍ പ്രസ്ഥാനത്തെ കണ്ടു..

ഊരിന്റെ അബ്രഹാമും കുടുംബവും ഉണ്ടായിരുന്നു ..



ശോഭയ്‌ക്കൊപ്പം നടന്ന് പെയിന്റിംഗുകള്‍ കാണുന്നതും അപൂര്‍വമായ ഒരു അനുഭവമാണ്. ആ ഭാഗ്യമുണ്ടായി..

കല ഒരിയ്ക്കലും വഴി നടക്കുമ്പോള്‍ ചുമ്മാ വീണു കിട്ടുന്നതല്ല. അത് ആരുമറിയാതെ വിത്തായി വീണു .. മുളച്ച് മെല്ലെ വളര്‍ന്ന് ...കലയെ മറ്റെന്തിനേക്കാളുമേറെ തീവ്രമായി ഉപാസിക്കുന്നവരുടെ മാത്രം ഉള്ളില്‍ ആദ്യം ഒരു മൊട്ടായി, പിന്നെ ഒരു പൂവായി, അതിനുമപ്പുറം ഒരു നിത്യവസന്തമായി വിടരുന്നു.. അതിനു നിരന്തരമായ അധ്വാനവും മടുക്കാത്ത സാധനയും ആവശ്യമുണ്ട്.

എണ്ണച്ഛായച്ചിത്രങ്ങളാണ് ശോഭയ്ക്ക് കൂടുതല്‍ താല്‍പര്യം. അതിവേഗം ഉണങ്ങാനാവുന്ന അക്രിലികിനും വലിയ ഒരു ഇടമുണ്ട്.. നിറമുള്ള പെന്‍സിലുകളും കരിയുടെ ഇന്ദ്രജാലവും കമ്പ്യൂട്ടര്‍
സാങ്കേതികത്തികവിന്റെ വിവിധ പ്രയോഗങ്ങളും സമഞ്ജസമായി സമ്മേളിപ്പിച്ചവയാണ് ശോഭയുടെ ആവിഷ്‌ക്കാരങ്ങള്‍.


മാര്‍ച്ച് 22 വരെ ഈ ചിത്രങ്ങള്‍ കാണാം.. ദില്ലിയിലെ രവീന്ദ്ര ഭവനില്‍..

No comments: