Sunday, June 3, 2018

തറവാടിന്റെ ഐശ്വര്യം ....

https://www.facebook.com/echmu.kutty/posts/485298648316101
29/09/15
                               



എനിക്ക് കോളേജ് അധ്യാപകനായ ആ മാഷെ ഇഷ്ടമാണ്. ബഹുമാനമാണ്. ആദരവാണ്. മര്യാദയുള്ള പെരുമാറ്റം. എന്തെങ്കിലും ഒരാവശ്യമുണ്ടെന്ന് പറഞ്ഞാല്‍ കാറു വിട്ടു തരും. ബൈക്കും സ്‌ക്കൂട്ടറും തരും. രാത്രിയില്‍ എന്റെ മുറി വാതില്‍ക്കല്‍ മൂര്‍ഖന്‍ പാമ്പ് വന്നപ്പോള്‍ അലറിക്കരഞ്ഞു ബോധം പോയ എന്നെ സമാധാനിപ്പിക്കുകയും പാമ്പിനെ ഓടിച്ചു വിടുകയും ചെയ്തിട്ടുണ്ട്. പനി വന്ന് ഡെലീറിയത്തിലേയ്ക്ക് വഴുതിയ എന്നെ സമയത്ത് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.

അസുഖകരമായ ഒരു നോക്കോ വാക്കോ അദ്ദേഹത്തില്‍ നിന്നൊരിയ്ക്കലും ഉണ്ടായിട്ടില്ല.

മാഷ് ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. മാധവിക്കുട്ടിയുടെ നോവലിലെ നായികയായ മനോമിയും അവരുടെ അമ്മയായ പുണ്യകാന്തിയും ആണ് മാഷ് പെണ്മക്കള്‍ക്കായി തെരഞ്ഞെടുത്ത പേരുകള്‍. മനുവെന്നും കാന്തിയെന്നും ആ കുട്ടികള്‍ വിളിയ്ക്കപ്പെട്ടു. അദ്ദേഹം മക്കളോട് തികഞ്ഞ വാല്‍സല്യം കാണിച്ചിരുന്നു. മിടുക്കികളായിരുന്നു അവര്‍. മനോമിക്ക് ഒന്‍പതും പുണ്യകാന്തിയ്ക്ക് ആറും വയസ്സായിരുന്നു. അച്ഛന്റെ ഭാഷയായ മലയാളവും അമ്മയുടെ ഭാഷയായ ബംഗാളിയും പിന്നെ ഹിന്ദിയും ഇംഗ്ലീഷും കുട്ടികള്‍ക്ക് അനായാസം വഴങ്ങി. പൂമ്പാറ്റകളെപ്പോലെ പാറി നടന്നിരുന്ന ആരോഗ്യവതികളായ ആ കുട്ടികള്‍ എന്റെയും ആഹ്ലാദമായിരുന്നു. അവരുടെ അമ്മയാവട്ടെ ഒരു കമ്പ്യൂട്ടര്‍ വിസാര്‍ഡു തന്നെയായിരുന്നു. അവര്‍ക്കറിഞ്ഞു കൂടാത്ത യാതൊരു കമ്പ്യൂട്ടര്‍ ഇടപാടും ഉണ്ടായിരുന്നില്ല. അത് ഹാര്‍ഡ് വെയറായാലും കൊള്ളാം സോഫ്റ്റ് വെയറായാലും കൊള്ളാം. അവര്‍ മിടുമിടുക്കിയായിരുന്നു.

ബംഗാളി പാചകവും കമ്പ്യൂട്ടറും അല്‍പമൊക്കെ ഞാനും മലയാളി പാചകവും ഭാഷയും തികഞ്ഞ ആത്മാര്‍ഥതയോടെ അവരും പഠിച്ചു.

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം കൂടുതലുള്ള സ്ഥലമാണ് കേരളമെന്നും ചുവപ്പന്‍ പുരോഗമനത്തിന്റെ നാടാണ് എന്റേതെന്നും പെണ്‍കുട്ടികള്‍ മാത്രം ജനിച്ചുവെന്നതുകൊണ്ട് മറ്റു നാടുകളിലെപ്പോലെ സ്ത്രീകള്‍ അത്രമേല്‍ കേരളത്തില്‍ അപമാനിയ്ക്കപ്പെടുകയില്ലെന്നും മറ്റും പലപ്പോഴായി പ്രിയാ ഗാംഗുലി എന്ന അഭ്യസ്തവിദ്യയായ ആ ബംഗാളി വനിതയോട് ഞാന്‍ തട്ടിമൂളിച്ചിരുന്നു.

ഇടതൂര്‍ന്ന കണ്‍പീലികളുള്ള അഴകാര്‍ന്ന മിഴികളില്‍ അവിശ്വാസം നിറച്ച് അവരെന്നെ സൂക്ഷിച്ചു നോക്കും.

അതെന്നെ പലപ്പോഴും അസ്വസ്ഥപ്പെടുത്തിയിരുന്നുവെന്നതൊരു വാസ്തവമാണ്.
അവര്‍ മലയാളി മരുമകളായിട്ട് പത്തുപതിനൊന്നു വര്‍ഷമായിട്ടുണ്ടെങ്കിലും ഈ പ്രസ്താവനകള്‍ അവര്‍ക്ക് ദഹിക്കുന്നില്ലെന്ന് എവിടേയൊക്കേയോ എന്റെ മനസ്സ് പറഞ്ഞു.

ഇപ്പോള്‍ അവര്‍ക്കൊരു മകന്‍ പിറന്നിട്ടുണ്ട്. ആരോഗ്യവാനായ തുടുത്തുരുണ്ട സുന്ദരന്‍. മനോമിയും പുണ്യകാന്തിയും പെട്ടെന്ന് മുതിര്‍ന്ന ചേച്ചിമാരായി അവനെ കൊഞ്ചിക്കുന്നു. മാഷിന്റെ അമ്മയും അച്ഛനും വന്നിട്ടുണ്ട്. അവരുടെ വീട്ടില്‍ ഉല്‍സവമാണ്....

പ്രിയ ക്ഷീണിച്ചിരുന്നു... വാസ്തവം പറഞ്ഞാല്‍ പ്രിയ കുറെക്കാലമായി ക്ഷീണിച്ചു വരികയായിരുന്നു. പ്രിയ കുഞ്ഞിനു മുല കൊടുക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. ' നല്ല ആയുര്‍വേദ മരുന്നുകളുണ്ട്. അതെല്ലാം കഴിയ്ക്കണം. നല്ല ആരോഗ്യവും പുഷ്ടിയുമുണ്ടാകും. ഞാന്‍ സംഘടിപ്പിച്ചു തരാം. '

എന്നെ അമ്പരപ്പിച്ചുകൊണ്ട് പ്രിയ തേങ്ങിക്കരഞ്ഞു.

നിനക്കൊന്നുമറിയില്ല. നിനക്ക് കേരളത്തെ അറിയില്ല, മലയാളിയെ അറിയില്ല. ആണ്‍കുട്ടിയാണെന്ന റിസല്‍റ്റ് തെറ്റിവന്നത് കൊണ്ടാണ് പുണ്യകാന്തി ജനിച്ചതു തന്നെ. അതിനു ശേഷം ആറു അബോര്‍ഷന്‍ ചെയ്തു കഴിഞ്ഞു. ഏഴാമത്തേത് ഭാഗ്യം കൊണ്ട് മലയാളി തറവാടിന്റെ ഐശ്വര്യമായി...

ഞാന്‍ പൊടിഞ്ഞു തകരുന്ന ഒരു പ്രതിമയായി മാറി.

3 comments:

vettathan said...

ആരും പുറത്തു കാണുന്നത് പോലെ അല്ല

Muralee Mukundan , ബിലാത്തിപട്ടണം said...

ആദർശം പറയുന്നവരുട വീടിനുള്ളിലെ
ഉള്ളുകള്ളികൾ എന്നും ഭയാനകം തന്നെയാണ് ..!

പട്ടേപ്പാടം റാംജി said...

സത്യത്തിനല്ല, പുറം കാഴചകള്‍ക്കാണ് ശക്തി! സുന്ദരം