Saturday, July 7, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....21


https://www.facebook.com/echmu.kutty/posts/579893912189907
കുറിപ്പ് 21

ആ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ മുതല്‍ എന്നും വഴക്കായിരുന്നു വീട്ടില്‍. ഇത്ര സന്തോഷകരമായ ഒരു ട്രിപ്പ് കഴിഞ്ഞുവന്നിട്ട് എന്തു മണ്ണാങ്കട്ടയ്ക്കാണ് ഈ വഴക്കെന്ന് മകനു മനസ്സിലായില്ല. അച്ഛന്‍ പറഞ്ഞതു പോലെ അവന്‍ അമ്മയെ കൃത്യമായി വാച്ച് ചെയ്തിട്ടുണ്ട്. അതും അവന്‍ അച്ഛനോട് പറഞ്ഞിരുന്നു. അവന്‍ രാത്രി ഉറങ്ങാതെയും ഭയന്നും കരഞ്ഞും എല്ലാം ഭയങ്കരമായി മടുത്തു. 'അമ്മേ നമുക്ക് ഈ വീടു വിട്ടു എവിടെങ്കിലും പോകാം, അമ്മ എന്നേം കൊണ്ട് പോകൂ, എന്നെ കൂട്ടാതെ അമ്മ തനിച്ച് എങ്ങും പോകരുത് എനിക്ക് പഠിക്കണ്ട. എവിടെയെങ്കിലും പോയി അമ്മേം കെട്ടിപ്പിടിച്ച് ഉറങ്ങിയാല്‍ മതി' എന്ന് അവന്‍ ഏങ്ങലടിച്ചു കരഞ്ഞപ്പോള്‍, അവള്‍ പുറത്തിറങ്ങിയേക്കുമെന്ന് തോന്നിയപ്പോള്‍ അയാള്‍ വീടിന്റെ വാതിലടച്ച് അവരെ വെല്ലുവിളിച്ചു. ' തള്ളേം മോനും കൂടി ഇറങ്ങുന്നതൊന്നു കാണട്ടേ' എന്നായിരുന്നു അയാളുടെ വാശി. അവള്‍ തോല്‍വി സമ്മതിച്ച ആ നിമിഷം അയാള്‍ കലിയടക്കാന്‍ കഴിയാതെ ഒരു ബക്കറ്റ് തണുത്ത വെള്ളം കൊണ്ടുവന്ന് അവളുടെ തല വഴിയെ കമഴ്ത്തി.

പിറ്റെ ദിവസം രാവിലെ അയാള്‍ അവളേയും മകനേയും വിട്ടിട്ട് ദൂരെ ഒരു ആശ്രമത്തില്‍ ചേരാന്‍ പോയി. അവള്‍ ഒരു തനി തേവിടിശ്ശിയാണെന്നും അവള്‍ക്കൊപ്പം ഇനി അയാള്‍ പാര്‍ക്കില്ലെന്നുമായിരുന്നു അയാളുടെ നിലപാട്. പോകും മുമ്പ് കാറു കഴുകുന്ന പയ്യനോടും തേപ്പുകാരിയോടും ഗേറ്റില്‍ നില്‍ക്കുന്ന സെക്യൂരിറ്റികളോടും അവള്‍ വേശ്യയാണെന്ന് അറിയിക്കാന്‍ അയാള്‍ മറന്നില്ല.

അവള്‍ എല്ലാ ബന്ധുക്കളേയും വിളിച്ചറിയിച്ചു. എന്‍ജിനീയറിംഗ് കോളേജില്‍ അയാള്‍ക്കൊപ്പം പഠിച്ച രണ്ട് സുഹൃത്തുക്കളേയും വിവരമറിയിച്ചു. അയാള്‍ ഒരിയ്ക്കലും തിരിച്ചു വരരുതേ എന്നായിരുന്നു അവളുടെ പ്രാര്‍ഥന, ചേട്ടത്തിയമ്മയോട് അതിനായി പ്രാര്‍ഥിക്കാനും വഴിപാട് കഴിക്കാനും അവള്‍ പറയാതിരുന്നില്ല.

ഉച്ചയായപ്പോഴേക്കും അയാള്‍ എവിടേക്കു പോകുന്നുവെന്ന് അയാളുടെ സുഹൃത്തുക്കള്‍ കണ്ടെത്തി .അവര്‍ അവളെ സമാധാനിപ്പിച്ചു. അവര്‍ പോയി അയാളെ കാണാമെന്നും സംസാരിക്കാമെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും വാക്കു കൊടുത്തു.

അവര്‍ നിരന്തരമായി അയാളോട് സംസാരിച്ചു. ആദ്യമെല്ലാം താനാണ് ശരി എന്ന് വാദിച്ച് പിടിച്ച് നില്‍ക്കാന്‍ നോക്കിയെങ്കിലും ഒരു സുഹൃത്ത് അയാള്‍ക്കിട്ട് ഒന്നു പൊട്ടിച്ചപ്പോള്‍ അയാള്‍ ഒതുങ്ങി. അയാള്‍ തെറ്റ് ചെയ്തുവെന്നും ചെയ്യുന്നത് തെറ്റാണെന്ന് അയാളോട് ആരും പറഞ്ഞു കൊടുത്തില്ലെന്നുമായിരുന്നു ന്യായമായി പറഞ്ഞത്.

ഭാര്യയായിരുന്നതുകൊണ്ട് അവള്‍ പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ലെന്നായിരുന്നു അയാളുടെ വിചാരം എന്നും ഒരു ന്യായം അയാള്‍ പറഞ്ഞു നോക്കി. അവസാനം ഒത്തിരി പണിപ്പെട്ട് കാര്യങ്ങളില്‍ അവര്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കി. അയാള്‍ കൂട്ടുകാരുമായി ചേര്‍ന്ന് ഒരു ഓഫീസ് ശരിയാക്കി അതില്‍ ജോലി ചെയ്തു തുടങ്ങും. അതിനു കുറച്ച് സ്ഥലം അവള്‍ അയാള്‍ക്കായി വാങ്ങിക്കൊടുക്കണം. അതില്‍ പലതരം കെട്ടിടനിര്‍മ്മാണരീതികളുടെ സ്ഥിരം പ്രദര്‍ശനവും അതു കാണുവാന്‍ വരുന്ന ആള്‍ക്കാരുടെ കെട്ടിടനിര്‍മ്മാണ പ്രോജക്റ്റുകളും അവര്‍ ഏറ്റെടുത്ത് ചെയ്യും. അയാള്‍ക്ക് ഒരു മുഴുവന്‍ സമയ എന്‍ഗേജ്‌മെന്റ് ഉണ്ടാവും. അയാള്‍ അവളെ നിരീക്ഷിക്കുന്ന, എന്നിട്ട് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്ന ചീത്തസ്വഭാവം ഉപേക്ഷിക്കും. മകനെ അമ്മയ്‌ക്കെതിരേ ഉപദേശിക്കുകയോ അമ്മയെ തല്ലാനോ ഉപദ്രവിക്കാനോ പ്രേരിപ്പിക്കുകയോ ഇല്ല. മകന്‍ കേള്‍ക്കെ തെറി പറയില്ല....അങ്ങനെ എല്ലാം അയാള്‍ അക്കമിട്ട് സമ്മതിച്ചു.

കൂട്ടുകാര്‍ക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. കുറെ ഏറെ അവിശ്വാസം രേഖപ്പെടുത്തിയെങ്കിലും കഴിയുന്നത്ര പ്രതിഷേധം പ്രകടിപ്പിച്ചുവെങ്കിലും മുന്‍ പരിശ്രമങ്ങളിലെ പരാജയങ്ങളെ അവര്‍ക്ക് മുന്നില്‍ നിരത്തിവെച്ചുവെങ്കിലും ഒടുവില്‍ അവള്‍ വഴങ്ങി.

അങ്ങനെ അയാളുടേയും ഒരു കൂട്ടുകാരന്റേയും പേരില്‍ ഭൂമി വാങ്ങാന്‍ അവള്‍ പണം മുടക്കി. കൂട്ടുകാരനെ വിശ്വസിച്ചാണ് അവള്‍ അതിനു തയാറായത്. അതോടെ അവളുടെ ബാങ്കില്‍ പണത്തിന്റെ തൂക്കം നന്നേ ശോഷിച്ചു.

മകന്‍ അച്ഛനോട് ചോദിയ്ക്കാതിരുന്നില്ല. ' ഇതൊക്കെ എല്ലാവരുടേയും മുന്നില്‍ സമ്മതിച്ചിട്ട് കുറച്ച് കഴിയുമ്പോള്‍ അച്ഛന്‍ മാറുമോ? പിന്നേം വഴക്കു തുടങ്ങുമോ? '

അയാള്‍ ഒരു ചമ്മിയ ചിരി ചിരിച്ചു.

പിന്നെ അയാള്‍ ജോലി കണ്ടുപിടിക്കുന്നതിനായി ശ്രമിക്കുന്നുവെന്ന് തന്നെയാണ് അവള്‍ക്ക് തോന്നിയത്.

അയാള്‍ നിരീക്ഷണം കുറച്ചിരുന്നു. അവള്‍ അല്‍പം നേരം വൈകിയാലും അയാള്‍ കാരണം ചോദിച്ചില്ല. എന്നും രാവിലെയും വൈകുന്നേരവും വഴക്കില്ലാതെ അവളെ ഓഫീസില്‍ കൊണ്ടുവിട്ടിരുന്നു.

അവന്റെ അമ്മ മിടുക്കിയാണെന്ന് പറയുന്ന ആന്റിയുടെ വീട്ടില്‍ ട്യൂഷനു പോകുന്നത് അയാള്‍ കര്‍ശനമായി വിലക്കിയിരുന്നെങ്കിലും അവരുടെ കുട്ടികളുമൊത്ത് അവന്‍ കളിച്ചിരുന്നു. ഇപ്പോള്‍ അയാള്‍ അത് കണ്ടില്ലെന്ന് വെച്ചു. അവളെ മാളില്‍ കൊണ്ടുപോയി , അവള്‍ക്ക് ഒരു നല്ല ഹെയര്‍ കട്ട് ചെയ്യിച്ചു. വീടിനടുത്ത ചില ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ അവര്‍ മൂന്നുപേരും ഒന്നിച്ചു പോയി. അച്ഛനു കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് മകന്‍ അവളോട് പറഞ്ഞു.

വീട്ടില്‍ കൃത്രിമമായ ഒരു സമാധാനം  കൊടുങ്കാറ്റു വീശുന്നതിനു മുന്‍പുള്ള ഒരു ശാന്തത പോലെ  എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു പോകുമെന്ന് അവള്‍ സദാ ഭയന്ന ഒരു സമാധാനം കളിയാടി.

( തുടരും )

No comments: