Friday, July 13, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്..35

https://www.facebook.com/echmu.kutty/posts/596023543910277?pnref=story
നോവല്‍ 35

ദിവസങ്ങള്‍ കടന്നു പോകേ ഓഫീസിലെ പറ്റാവുന്ന ജോലികളിലെല്ലാം അവള്‍ ആണ്ടു മുങ്ങി. രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെ പന്ത്രണ്ടു മണിക്കൂര്‍ അവള്‍ ഓഫീസിനു നല്‍കി. വീട്ടില്‍ അധിക സമയം ഏകാകിനിയാവാതിരിക്കാന്‍ എപ്പോഴും മനസ്സ് വെച്ചു. ഞായറാഴ്ചകളില്‍ എവിടെങ്കിലും ഒക്കെ പോയി... സിനിമ, അമ്പലം, മാള്‍, പള്ളി, പാര്‍ക്ക്, ചരിത്രസ്മാരകം, എക്‌സിബിഷനുകള്‍, നാടകം, പാട്ട്... സമയം കൊല്ലുക എന്നതായിരുന്നു അവളുടെ ജീവിതത്തിലെ പ്രധാന ടാര്‍ഗെറ്റ് .

ഏകാകിനിയായി സഞ്ചരിക്കുമ്പോള്‍ വഴികളെല്ലാം വേഗം പഠിക്കുമെന്ന് അവള്‍ക്ക് മനസ്സിലായി. സ്വന്തം ഉത്തരവാദിത്തം സ്വയമാവുമ്പോള്‍ അങ്ങനെയാണല്ലോ. കാര്യങ്ങള്‍ക്ക് ഒത്തിരി കൃത്യതയും മിടുക്കും വര്‍ദ്ധിക്കും. ഉപായങ്ങള്‍ പെട്ടെന്ന് തോന്നും. ചുരുക്കത്തില്‍ എല്ലാം ചെയ്യാനുള്ള കഴിവ് പതുക്കെപ്പതുക്കെ കൂടി വരും. അങ്ങനെയാണ് അയാളുടേയും അവളുടേയും പേരിലുള്ള ഫ്‌ലാറ്റിന്റെ സര്‍ട്ടിഫൈഡ് ആധാരം നേടാന്‍ അവള്‍ ഓര്‍മ്മ വെച്ചതും ...അത് നേടിയെടുത്തതും. അവളുടെ പേരിലൂള്ള കടയുടെ അലോട്ട്‌മെന്റ് പേപ്പര്‍ ഇല്ലെങ്കിലും അത് ഡ്യൂപ്ലിക്കേറ്റ് കിട്ടുമോ എന്നന്വേഷിച്ച് കട അവളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ കാര്യങ്ങള്‍ തേടിപ്പിടിക്കാനും അവള്‍ പരിശ്രമിക്കാതിരുന്നില്ല.

മണ്ണാങ്കട്ടിയ്ക്ക് ഒരു ചെറിയ ജോലി അവളുടേ ഓഫീസിലെ സെക്യൂരിറ്റി വിംഗില്‍ തന്നെ തരപ്പെടുത്തിക്കൊടുക്കാന്‍ അവള്‍ക്ക് സാധിച്ചത് തികച്ചും അവിചാരിതമായിട്ടായിരുന്നു. അവരുടെ സി ഇ ഓ യുടെ ഭാര്യയ്ക്ക് കൂടെ നടക്കാന്‍, വെള്ളമെടുത്തു കൊടുക്കാന്‍, ടൌവല്‍ കൊടുക്കാന്‍.. അങ്ങനെ ചുമ്മാ അതിനുമിതിനുമൊക്കെ യൂണിഫോമിട്ട ഒരു സഹായിയെ വേണമായിരുന്നു. പതിനായിരം രൂപയായിരുന്നു ശമ്പളം. ' മണ്ണാങ്കട്ടിയെ അതിനു വിടാമോ' എന്ന് ചോദിച്ചപ്പോള്‍ അവളുടെ ഭര്‍ത്താവിനു വിസമ്മതമുണ്ടായില്ല. സത്യത്തില്‍ അവളുടെ ശ്വശ്വരര്‍ക്ക് അത്ര ശാരീരിക അവശതയൊന്നും ഉണ്ടായിരുന്നില്ലല്ലോ മണ്ണാങ്കട്ടി എപ്പോഴും അവര്‍ക്ക് കാവലിരിക്കണമെന്ന നിലയില്‍... മണ്ണാങ്കട്ടിയെ കാണാന്‍ എപ്പോഴുമൊന്നും സാധിച്ചില്ലെങ്കിലും സി ഇ ഓ യുടെ ഭാര്യ ഓഫീസിലോ സൈറ്റിലോ ഒക്കെ വരുമ്പോള്‍ മണ്ണാങ്കട്ടിയും ഒപ്പം വരും. 'എന്നക്കാ, പൊന്നക്കാ നീങ്കള്‍ എന്‍ കടവുള്‍ ' എന്നൊക്ക പറഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ഓടിയെത്തും.

മകന്‍ അവളെ ഒരിക്കലും വിളിച്ചില്ല. അവളും അവനെ വിളിച്ചില്ല. അവള്‍ ഓരോ നിമിഷവും ഓര്‍മ്മിച്ചുകൊണ്ട് അവനെ മറന്നു. ഓരോ നിമിഷവും മറന്നുകൊണ്ട് അവനെ ഓര്‍മ്മിച്ചു. വെന്തു പിളരുക എന്നാല്‍ എന്താണെന്ന് അവള്‍ എപ്പോഴും അറിഞ്ഞു.

മാസങ്ങള്‍ കടന്നു പോയി.

ന്യൂ ഇയര്‍ ഈവിനു അവള്‍ ഒരു കേക്ക് വാങ്ങി െ്രെഡവര്‍ വശം മകനു കൊടുത്തയച്ചു. അയാള്‍ 'ഈ വക അലമ്പ് സാധനങ്ങളൊന്നും അവിടെ ആവശ്യമില്ല' എന്ന് പറഞ്ഞ് അതു മടക്കി. അവള്‍ നേരിട്ട് മകനു എന്തെങ്കിലും കൊടുത്തയക്കുമ്പോഴാണ് വാങ്ങാന്‍ പ്രയാസം. അവള്‍ക്ക് എന്ന പേരില്‍ ദീപാവലിക്ക് മറ്റു പലരില്‍ നിന്നും കിട്ടീയ മധുരപലഹാരങ്ങളും സമ്മാനങ്ങളും ഒന്നും വാങ്ങാന്‍ അയാള്‍ക്ക് മടിയുണ്ടായിരുന്നില്ലല്ലോ.

അവള്‍ സങ്കടപ്പെടാനൊന്നും പോയില്ല. അത് െ്രെഡവര്‍ക്ക് തന്നെ നല്‍കി. അവന്‍ ഇരുപത്തൊന്നുകാരനായ ഒരു കുഞ്ഞായിരുന്നു. അവന്‍ ആഹ്ലാദത്തോടെ അപ്പോള്‍ തന്നെ അതു മുഴുവന്‍ വെട്ടി വിഴുങ്ങി. ജീവിതത്തിലിന്നു വരെ ഇത്ര നല്ല കേക്ക് കഴിച്ചിട്ടില്ലെന്ന് സന്തോഷിക്കുകയും ചെയ്തു.

പിന്നെയും പത്തു ദിവസത്തിനുശേഷമാണ് ആ അല്‍ഭുതമുണ്ടായത്. മോന്‍ അവളെ വിളിച്ചു. അവള്‍ ഞെട്ടിപ്പോയി. അവനെന്തെങ്കിലും അപകടം പിണഞ്ഞൊ എന്നായിരുന്നു അവളുടെ ഭയം.

അവനു അമ്മയെ കാണണമെന്ന് തോന്നുന്നുവെന്നും അവനു ആ വീട്ടില്‍ പാര്‍ത്തു മടുത്തുവെന്നും അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങണമെന്നും അമ്മയോട് വര്‍ത്തമാനം പറയണമെന്നും ഹരിണാക്ഷിയുടേയും മൂസ്സതിന്റെയും കഥ കേള്‍ക്കണമെന്നും മറ്റും അവന്‍ കൊഞ്ചലോടെ പറഞ്ഞപ്പോള്‍ അവള്‍ മൃദുലമായ മെഴുകു പോലെ ഉരുകിയൊലിച്ചു.

'മക്കളു പറയ് … അമ്മ വരാം ,, വന്ന് വിളിച്ചോണ്ടു പോരാം ' എന്ന് ഉത്തരം പറയാന്‍ അവള്‍ക്ക് ഒരു സെക്കന്‍ഡ് പോലും ആലോചിക്കേണ്ടി വന്നില്ല. ആരോടും ചര്‍ച്ച ചെയ്യേണ്ടി വന്നില്ല.

രണ്ട് ദിവസം കഴിഞ്ഞ് വരാമെന്ന് അവന്‍ സമ്മതിച്ചു.

അവന്‍ വരാമെന്ന് പറഞ്ഞ ദിവസം രാവിലെ അവള്‍ പാസ്ത, മാക്രോണി , അമൂല്‍ ബട്ടര്‍, നടു മുറിഞ്ഞ ബാസ്മതി അരി, റവ, നറുനെയ്യ്, കാജു ബര്‍ഫി, ജിലേബി, പനീര്‍, പാലക്, സോയാ ചങ്ക്‌സ്, മുട്ട, ബോണ്‍ലസ് ചിക്കന്‍, മാഗി, ചിക്കന്‍ നഗ്ഗെറ്റ്‌സ്, സ്‌മൈലി അങ്ങനെ അവനിഷ്ടമുള്ളതെല്ലാം ഒരുക്കി വെച്ചു. അവന്‍ എന്തു പറഞ്ഞാലും ഉണ്ടാക്കിക്കൊടുക്കാന്‍ പാകത്തില്‍ …

അമ്മ ഓഫീസ് വിട്ടു വരുമ്പോള്‍ കാറുമായി അവന്‍ പാര്‍ക്കുന്നിടത്ത് വന്നാല്‍ മതിയെന്നും അവന്‍ കൂടെപ്പോരാമെന്നും പറഞ്ഞപ്പോള്‍ അവള്‍ മതിമറന്നു പോയി.

അവനെ കണ്ടപ്പോള്‍ അവളുടെ മനസ്സ് തുള്ളിച്ചാടി, കണ്ണീര്‍ കരകവിഞ്ഞു. അവന്‍ പൊക്കം വെച്ചിട്ടുണ്ടെന്നും വലുതായിട്ടുണ്ടെന്നും അവള്‍ക്ക് തോന്നി. അവനെ കെട്ടിപ്പിടിച്ചുകൊണ്ട് കാറിലിരിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയായിരുന്നു അവള്‍.

അവന്‍ വഴക്കൊന്നുമുണ്ടാക്കിയില്ല. തന്നെയുമല്ല , മണ്ണാങ്കട്ടി ചേച്ചി എവിടെപ്പോയി എന്നന്വേഷിക്കുകയും ചെയ്തു.

അമ്മ കൊടുത്തതെല്ലാം കഴിച്ചു. വളരെ സാധാരണമായി പെരുമാറി. അമ്മയെ കെട്ടിപ്പിടിച്ചു കിടന്ന് ഹരിണാക്ഷിയുടേയും കടിച്ചാപ്പൊട്ടി കല്യാണിയുടേയും കഥ കേട്ടു.

അമ്മയുടേ മൊബൈലില്‍ ഗെയിം കളിക്കാനും അവനിഷ്ടപ്പെട്ടു. അവള്‍ അതില്‍ പാസ് വേര്‍ഡ് ഒന്നും വെച്ചിരുന്നില്ലല്ലോ.

അങ്ങനെ കുറച്ചു നാള്‍ നീങ്ങി, ആ ജനുവരി മാസാവസാനിക്കാറായപ്പോഴാണ് സി ഇ ഓ അവളെ അദ്ദേഹത്തിന്റെ മുറിയിലേക്ക് ' വിളിപ്പിച്ചത്. അവളുടെ ബോസ്സുമുണ്ടായിരുന്നു ഒപ്പം. അവരുടെ മുഖങ്ങള്‍ സഹതാപപൂര്‍ണമായിരുന്നു.

ചുരുങ്ങിയ വാക്കുകളില്‍ സി ഇ ഒ കാര്യം പറഞ്ഞു.

അവളുടെ മകന്‍ അവള്‍ കൈക്കൂലി വാങ്ങുമെന്നും മറ്റു എന്‍ജിനീയര്‍മാരുമായി ഫണ്‍ ചെയ്യുമെന്നും അദ്ദേഹത്തിനോട് പറഞ്ഞിരിക്കുന്നു. രാത്രി വൈകി അവളുടെ മൊബൈലില്‍ നിന്ന് വിളിച്ച് 'എന്റെ അമ്മയെ ശ്രദ്ധിക്കണം. അമ്മ അപകടകാരിയാണ് , എന്തുകൊണ്ടാണ് അമ്മയെ ജോലിയില്‍ തുടരാന്‍ നിങ്ങള്‍ സമ്മതിക്കുന്നത് ' എന്നാണ് അവന്‍ ചോദിച്ചതത്രേ.

അവള്‍ സ്തംഭിച്ചിരുന്നുപോയി. അവന്‍ മൊബൈല്‍ എടുക്കുന്നത് എന്തിനാണെന്ന് അവള്‍ക്ക് മനസ്സിലായി.

അപമാനത്തിന്റെ തീത്തുള്ളികള്‍ ! മൊട്ടിട്ട അവളുടെ കണ്ണുകളില്‍ നോക്കി സി ഇ ഓ പറഞ്ഞു.

'സൂക്ഷിക്കണം. ഹി ഈസ് എ ചൈല്‍ഡ്. യുവര്‍ ഹസ്ബന്‍ഡ് ഈസ് യൂസിംഗ് ഹിം ആസ് ഹിസ് വെപ്പണ്‍ !. യു ഹാവ് റ്റു ബി കെയര്‍ഫുള്‍ ഇന്‍ എവരി ഡീലിംഗ്. '

അവള്‍ തലയാട്ടി.

തളര്‍ന്ന ശരീരവുമായി കാറിലിരിക്കുമ്പോള്‍ അവള്‍ ചേട്ടത്തിയമ്മയെ വിളിച്ചു. ഉടന്‍ വരണമെന്ന് പറഞ്ഞു. നാളെ തന്നെ വിമാനമെടുത്ത് വരണമെന്ന് കണ്ണീരോടെ ആവശ്യപ്പെട്ടു.

വരാമെന്ന് തന്നെയാണ് ചേട്ടത്തിയമ്മ പറഞ്ഞത്.

( തുടരും )

No comments: