Tuesday, July 17, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....45


https://www.facebook.com/echmu.kutty/posts/654648001381164

നോവല്‍ 45

കുട്ടിയെ അവള്‍ക്ക് കൈമാറണമെന്ന കോടതി ഉത്തരവ് അയാള്‍ അനുസരിക്കുന്നില്ലെന്നും അത് നടത്തിത്തരണമെന്നും പറഞ്ഞ് അവള്‍ കോടതിയെ സമീപിക്കാന്‍ നിശ്ചയിച്ചുവെങ്കിലും കുടുംബകോടതി ജഡ്ജി അവധിയിലായതിന്റെ പേരില്‍ ഉദ്ദേശിച്ചതിലും ഒരു മാസം വൈകിയേ അവള്‍ക്ക് ഹര്‍ജ്ജി സമര്‍പ്പിക്കാന്‍ സാധിച്ചുള്ളൂ. കേസുകളുടെ ആധിക്യം നിമിത്തം ജഡ്ജി അവളുടെ കേസിനു ഡേറ്റ് നല്‍കിയത് പിന്നെയും രണ്ട് മാസം കഴിഞ്ഞാണ്.

ക്ഷമിച്ച് കാത്തിരിക്കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല.

ഈ ദിവസങ്ങളിലൊന്നും മോന്‍ അവളെ അന്വേഷിച്ചതേയില്ല. മനസ്സ് ഒതുങ്ങാതാവുമ്പോള്‍ അവള്‍ വാട്ട് സാപ്പില്‍ ഒരു മെസ്സേജ് ഇടും. അതും ആരും വായിക്കാതെയായപ്പോള്‍ ഒടുവില്‍ അവള്‍ അത് നിറുത്തി, അവനുമായി കമ്യൂണിക്കേഷന്‍ ഉണ്ടാക്കാന്‍ ഒരു വഴിയും അവള്‍ക്ക് മുന്നില്‍ തുറന്നു വന്നില്ല.

അവള്‍ തനിയെ ഫ്‌ലാറ്റില്‍ ജീവിച്ചു. അസുഖത്തിന്റെ വേദനയും ഭയാനകമായ ക്ഷീണവും ഉണ്ടായിരുന്നു. എങ്കിലും തനിച്ചാണ് ലോകത്തിലേക്ക് വന്നത് തനിച്ചു തന്നെ പോവുകയും വേണമെന്ന ശാശ്വതമായ സത്യത്തിനോടും അറിവിനോടും പൊരുത്തപ്പെടുവാന്‍ ശ്രമിക്കുകയായിരുന്നു അവള്‍ .

ഓഫീസും ജോലിയും അനാരോഗ്യത്തിനു വെല്ലുവിളികളായിരുന്നുവെങ്കിലും അവയെ അവള്‍ സമര്‍ഥമായി നേരിട്ടു. കാരണം സമയം അവളുടെ പക്കല്‍ ഉണ്ടായിരുന്നു. അവള്‍ ജോലികളിലാണ്ടു മുങ്ങി ബാക്കിയെല്ലാ സങ്കടങ്ങളുടേയും ശരീരവേദനകളുടെയും പുറത്ത് ഒരു മുഖം മൂടി ധരിപ്പിച്ചു. അതുകൊണ്ട് ജോലികളില്‍ മിടുക്കിയെന്ന പേര് മിക്കവാറും എല്ലായ്‌പോഴും അവളെ തേടി വന്നു.

മകന്‍ അവളെ മുഴുവനായും മറന്നുവെന്ന് അവള്‍ക്ക് മനസ്സിലായി. എങ്കിലും അവന്റെ പിറന്നാളിനു കേക്കും ഉടുപ്പ് വാങ്ങാന്‍ പണവും ഡ്രൈവര്‍ വശം അവള്‍ കൊടുത്തയച്ചു. അത് തിരികെ വന്നില്ല. അവന്റെ ടെഡിബെയറിനേ കൊടുത്തയയ്ക്കാനുമവള്‍ മറന്നില്ല.

കേസ് ആദ്യം കോടതിയില്‍ വന്നപ്പോള്‍ കുട്ടിയെ ഹാജരാക്കാന്‍ ജഡ്ജി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അവളുടെ ഭര്‍ത്താവ് തനിച്ചാണ് വന്നത്. ആദ്യം കുട്ടിക്ക് പനിയാണെന്നും പിന്നെ അവനു പരീക്ഷയാണെന്നും അയാള്‍ പറഞ്ഞു. പരീക്ഷ എന്ന് തീരുമെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ അയാള്‍ക്കുത്തരമില്ലായിരുന്നു.

കേസ് നാലു ദിവസം കഴിഞ്ഞ് ഒരു തീയതിയിലേക്ക് മാറ്റി. അന്ന് അയാളുടെ ജ്യേഷ്ഠന്‍ ഒപ്പം വന്നു. തന്നെയുമല്ല അയാളുടെ വക്കീലും ഹാജരായി. പരീക്ഷയുടെ ഡേറ്റ് ഷീറ്റ് അയാള്‍ ജഡ്ജിക്ക് കൈമാറി. അങ്ങനെ കേസ് അടുത്ത മാസത്തിലേക്ക് നീട്ടി.

അയാളുടെ ജ്യേഷ്ഠനോട് സംസാരിച്ചപ്പോള്‍ അവള്‍ കരഞ്ഞു പോയി..

'എന്റെ കുഞ്ഞിനെ എനിക്ക് തരാതെ ഇങ്ങനെ കാണിക്കുന്നതിനു കൂട്ടുനില്‍ക്കരുത്. '

ജ്യേഷ്ഠന്‍ ഒന്നും പറഞ്ഞില്ല.

അന്നു രാത്രി മകനും ഭര്‍ത്താവിന്റെ ജ്യേഷ്ഠനും കൂടി അവളെ കാണുവാന്‍ വന്നു. അവളുടെ ഭര്‍ത്താവ് ഫ്‌ലാറ്റ് സമുച്ചയത്തിന്റെ മുറ്റത്ത് നില്‍ക്കുക മാത്രമേ ചെയ്തുള്ളൂ.

മകന്റെ മുഖം കണ്ട് അവളുടെ മുലകള്‍ കിടുകിടുത്തു. അവന്‍ ആറടിയിലധികം ഉയരം വെച്ചു കഴിഞ്ഞിരുന്നു. അവന്റെ മുഖത്തെ നിഷ്‌കളങ്കതയും ശൈശവത്വവും പോയ്ക്കഴിഞ്ഞിരുന്നു. എങ്കിലും ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിക്കണമെന്ന് അവള്‍ക്ക് തോന്നി. പക്ഷെ, അവള്‍ അതിനൊന്നും മുതിര്‍ന്നില്ല. അവന് ഇഷ്ടമില്ലാതെ അവനെ തൊട്ടാല്‍ .. അവന്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലല്ലോ.

അവളുടെ പേരില്‍ പഴയ വീട്ടിലുണ്ടായിരുന്ന ഗ്യാസ് കണക് ഷന്‍ റദ്ദാക്കി അയാളുടെ പേരില്‍ ഒന്നെടുക്കാനുള്ള പദ്ധതിയായിരുന്നു അവര്‍ വന്നതിനു പിന്നിലെ രഹസ്യം. ഗ്യാസ് കണക് ഷന്‍ കല്യാണത്തിനു എത്രയോ കാലം മുന്‍പ് അവള്‍ എടുത്തതായിരുന്നു. അതു റദ്ദാക്കാന്‍ അവള്‍ ആ വീട്ടില്‍ പാര്‍ക്കുന്നില്ലെന്ന് എഴുതി ഒപ്പിട്ട് കൊടുക്കാനുള്ള പേപ്പറുമായാണ് അവര്‍ വന്നത്.

മകന്‍ അവള്‍ക്ക് സമ്മാനമായി ഒരു സാന്‍ ഡ് വിച്ച് ടോസ്റ്റര്‍ കൊണ്ടുവന്നിരുന്നു. അത് അവള്‍ ഇറങ്ങിപ്പോന്ന ആ വീട്ടില്‍ തന്നെ ഉണ്ടായിരുന്നതായിരുന്നു.

വീട്ടിനകത്ത് കയറി ഇരിയ്ക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ പ്രതിഷേധിച്ചു .

'എനിക്ക് അമ്മയെ വിശ്വാസമില്ല. അതുകൊണ്ട് അകത്ത് വരില്ല.'

മോന്‍ ഏതു സ്‌ക്കൂളിലാ ചേര്‍ന്നതെന്ന് അവള്‍ ചോദിച്ചു. അവന്‍ വല്യച്ഛന്റെ മുഖത്ത് നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. വല്യച്ഛനും ചിരി മടക്കി നല്‍കി. ഉത്തരം കിട്ടില്ലെന്ന് അവള്‍ക്ക് മനസ്സിലായി.

അവര്‍ കൊണ്ടുവന്ന പേപ്പറില്‍ ഒപ്പിടാന്‍ അവള്‍ കൂട്ടാക്കിയില്ല.

അപ്പോള്‍ മകന്‍ അവളോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. പൊട്ടുന്ന ഹൃദയത്തോടെ അവള്‍ വെള്ളംകൊണ്ടു വന്നു കൊടുത്തു.

അത് കുടിച്ച് ഗ്ലാസ് അമ്മയ്ക്ക് നല്‍കി , അവന്‍ വല്യച്ഛനോടൊപ്പം ഇറങ്ങിപ്പോയി. തുറന്ന വാതിലിനപ്പുറത്ത് അവള്‍ സ്തബ്ധയായി നിന്നു.

( തുടരും )

1 comment:

shajitha said...

ithu vaayikkan vendiyanennu thonnunnu ente oro divasavum