Sunday, July 15, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്...38

https://www.facebook.com/echmu.kutty/posts/599415163571115?pnref=story
നോവല്‍ 38

അമ്മയെ വിട്ട് പോയിട്ട് കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവന്റെ ഫോണ്‍ വന്നു. അവന്‍ ഏതോ ഒരു നാട്ടിലാണെന്നും ആ നാട് ഏതാണെന്ന് അവന്‍ പറയില്ലന്നും അമ്മയ്ക്കിനി അവനെ ഒരിയ്ക്കലും കാണാനൊക്കില്ലെന്നും ഒക്കെയായിരുന്നു അവന്റെ ഭീഷണി.

അവള്‍ സാമാന്യം നന്നായി പരിഭ്രമിച്ചു. അവനെ എപ്പോഴും വിളിച്ചു നോക്കുക സുഹൃത്തുക്കളെക്കൊണ്ട് പല നമ്പറുകളില്‍ നിന്ന് വിളിപ്പിക്കുക, അവന്റെ ഒച്ച ഹലോ എന്നെങ്കിലും കേള്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കുക, ഇതൊക്കെ അവളുടെ അവസാനിക്കാത്ത ഉല്‍ക്കണ്ഠകളായി മാറി.

അവന്‍ മരിച്ചു പോകുമോ? ജയിലില്‍ പോകുമോ? അനാഥനായി മാറുമോ? ലൈംഗികമായി ചൂഷണം ചെയ്യപ്പെടുമോ എന്നൊക്കെ ഓര്‍ത്തോര്‍ത്ത് രാത്രികളില്‍ അവള്‍ ഹൃദയം പൊട്ടി നിലവിളിച്ചു കരഞ്ഞു.

ഒടുവില്‍ ഒരു രാത്രി അവന്‍ വിളിച്ചു, 'എനിക്ക് വയ്യ അമ്മ. ഞാനിങ്ങോട്ട് വരേണ്ടിയിരുന്നില്ല. ട്രെയിനിലും ഹോട്ടലിലും ഒക്കെ അച്ഛന്‍ വഴക്കുണ്ടാക്കി ആള്‍ക്കാരോട്... ആകെ പ്രയാസമായി. ഭക്ഷണം പിടിക്കുന്നില്ല, എനിക്ക് വയറു വേദനിക്കുന്നു. എനിക്കു വയ്യ. അമ്മേടടുത്ത് നിന്നാല്‍ മതിയായിരുന്നു. '

അവള്‍ ഉരുകി.. വെണ്ണപോലെ. അതൊക്കെ അയാള്‍ പറഞ്ഞ് കൊടുത്ത് അവനെക്കൊണ്ട് പറയിക്കുന്നതായിരിക്കുമെന്ന കണക്കു കൂട്ടലില്‍ ചേട്ടത്തിയമ്മ ഒട്ടും തന്നെ ഉരുകാന്‍ തയാറായില്ല. അത്രയെല്ലാം കൊഞ്ചുമ്പോഴും അവന്‍ ഏതു നാട്ടിലാണെന്നോ ഏതു ഹോട്ടലിലാണെന്നോ അവന്‍ പറഞ്ഞില്ലല്ലോ എന്നവര്‍ ചൂണ്ടിക്കാട്ടി.

ക്ലാസ്സൊക്കെ കളഞ്ഞാണ് അച്ഛനും മകനും കൂടി ഊരു ചുറ്റിയിരുന്നത്. അവന്റെ പഠിത്തം അവരൊരുമിച്ച് പാര്‍ക്കുമ്പോഴും അവളുടെ മാത്രം ഉല്‍ക്കണ്ഠയായിരുന്നുവല്ലോ.

യാത്ര കഴിഞ്ഞ് അവര്‍ തിരികെ എത്തിയപ്പോഴാണ് അയാളുടെ സുഹൃത്ത് അവളെ വിവരം അറിയിച്ചത്, അയാളുടെ ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. വെറും പത്തുമാസമേ അയാള്‍ ജോലിക്ക് പോയുള്ളൂ. അവള്‍ അയാളെക്കുറിച്ച് ഓഫീസില്‍ മോശമായി സംസാരിച്ചതുകൊണ്ട് അയാള്‍ അവിടെ നിന്ന് പുറത്താക്കപ്പെടുകയായിരുന്നുവെന്നാണ് അയാള്‍ എല്ലാവരോടും പറഞ്ഞ് സഹതാപം തേടുന്നത്. അയാള്‍ക്ക് ജോലി ചെയ്യാന്‍ ഇഷ്ടമില്ല എന്നതു മാത്രമാണ് യഥാര്‍ഥ കാരണം. ജോലി നഷ്ടപ്പെട്ടതുകൊണ്ട് അയാളുടേയും സുഹൃത്തിന്റെയും പേരില്‍ അവള്‍ വാങ്ങിക്കൊടുത്ത സ്ഥലം വില്‍ക്കാനാണ് അയാളുടെ പരിപാടി എന്നും അയാളുടെ കൈയിലിരിപ്പ് ഒട്ടും ശരിയല്ലെന്നും ' സുഹൃത്ത് സംഭാഷണം ഉപസംഹരിച്ചു.

ഇരുപത്തഞ്ചു ലക്ഷത്തിനാണവള്‍ ആ സ്ഥലം അയാള്‍ക്കും കൂട്ടുകാരനും കൂടി വാങ്ങി നല്‍കിയത്. കൂട്ടുകാരനും സ്വന്തം ഷെയര്‍ ആയി ഇരുപത്തഞ്ചു മുടക്കിയിരുന്നു. അപ്പോള്‍ അതു വിറ്റാല്‍ കുറെ പണം കിട്ടുമല്ലോ. അതു കൊണ്ട് അയാള്‍ക്ക് അവളെ പാഠം പഠിപ്പിക്കാന്‍ കഴിയും.ചേട്ടത്തിയമ്മയ്ക്ക് വലിയ ഉല്‍ക്കണ്ഠ ഉണ്ടായെങ്കിലും അവര്‍ തലവേദനയിലും വയറു വേദനയിലുമായി അതെല്ലാം ഒതുക്കിപ്പിടിച്ചു. മോനെ അമേരിക്കയില്‍ വിട്ട് പഠിപ്പിക്കാനൊക്കെ പണം വേണ്ടി വരികയാണെങ്കില്‍ അത് അന്നേരം വില്‍ക്കാമല്ലോ എന്ന ഒരു നിക്ഷേപം ആയിക്കൂടിയാണ് അവള്‍ ആ സ്ഥലം വാങ്ങിയതെന്നും അതും നഷ്ടമാവുന്നല്ലോ എന്നും അവള്‍ നിറുത്താതെ തേങ്ങിക്കരഞ്ഞു.

എന്തായാലും മോന്‍ വീണ്ടും അവളുടെ അടുത്തേക്ക് മടങ്ങി വന്നു. വന്ന ദിവസം അമ്മായിയെ വീട്ടില്‍ കണ്ടപ്പോള്‍ അവന്റെ സ്വഭാവം ആകെ മാറി. പിശാചു ബാധിച്ച പോലെ ആയിരുന്നു അവന്റെ പെരുമാറ്റം. അവന്‍ കൈ ഉയര്‍ത്തി അവരുടെ നെഞ്ചത്ത് തല്ലി.'യക്ഷീ നീ പോ, പിശാചേ, നീ പോ' എന്നൊക്കെ അലറി. അച്ഛനെ ഫോണ്‍ ചെയ്ത് ' ആ യക്ഷി ഇരിക്കുന്നു ഇവിടെ, ഓടി വരൂ' എന്ന് നിലവിളിച്ചു, അമ്മയുടേ ഫോണ്‍ വലിച്ചെറിഞ്ഞ് സിം ഊരി കൈയില്‍ പിടിച്ചു. അമ്മയെ കരണത്തടിക്കുകയും മുഷ്ടി ചുരുട്ടി താടിയെല്ലില്‍ ഇടിക്കുകയും മുട്ടുകാല്‍ കൊണ്ട് അമ്മയുടെ വയറ്റില്‍ ആഞ്ഞിടിക്കുകയും ചെയ്തു, അവന്‍ ഒരു തികഞ്ഞ ഭ്രാന്തനെപ്പോലെയായിരുന്നു പെരുമാറിയത്. അമ്മായിയെ ഇവിടെ കണ്ടാല്‍ അവന്‍ ആത്മഹത്യ ചെയ്യുമെന്ന് അയല്‍പ്പക്കത്തെ ആന്റിയോട് ബഹളം കൂട്ടി. കുടുംബത്തോടെ ഇവരൊക്കെയും വേശ്യകളാണെന്ന് അവരോട് പറയാനും അവന്‍ മറന്നില്ല. ചേട്ടത്തിയമ്മ അവന്റെ സുഹൃത്ത് അയാന്റെ അമ്മയെ വിളിച്ചു വരുത്തി. ആരെക്കണ്ടിട്ടും അവനു യാതൊരു കൂസലുമില്ലായിരുന്നു. അവന്റെ അടിയും തൊഴിയും കൊണ്ട് അവശയായെങ്കിലും അവള്‍ കോളനിയുടെ ഗേറ്റിനരികെ ഓടിച്ചെന്ന് സെക്യൂരിറ്റിക്കാരോട് അയാളുടെ ടോയോട്ടോ കാര്‍ അകത്തുകയറ്റി വിടരുതെന്ന് പറഞ്ഞു. അപ്പോഴേക്കും അയാള്‍ അവിടെ എത്തിയിരുന്നു. ഉടനെ തന്നെ അവനും അങ്ങോട്ട് ഓടിയെത്തി. അയാള്‍ ചേട്ടത്തിയമ്മയെയും അവളേയും വേശ്യേ, കൂട്ടിക്കൊടുപ്പുകാരി, പട്ടിച്ചി എന്നൊക്കെ വിളിച്ചു. ചെരിപ്പൂരി അടിക്കാന്‍ പലവട്ടം ശ്രമിച്ചു . സെക്യൂരിറ്റിക്കാര്‍ തടഞ്ഞതുകൊണ്ട് മറ്റൊന്നുമുണ്ടായില്ല. ഇനി അമ്മയുടെ ചിതയില്‍ തുപ്പാന്‍ പോലും വരില്ലെന്ന് അട്ടഹസിച്ചുകൊണ്ട് അവന്‍ അച്ഛന്റെ ഒപ്പം സ്ഥലം വിട്ടു. .

ചേട്ടത്തിയമ്മ വിമന്‍സ് ഹെല്‍പ് ലൈനില്‍ വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല. പിന്നെ 100 വിളിച്ചു . ആരും ഫോണ്‍ എടുത്തില്ല. അടുത്ത പോലീസ്സ്‌റ്റേഷനില്‍ ഫോണ്‍ ചെയ്തു .അവിടെയും ആരും എടുത്തില്ല. സമയം രാത്രി ഒന്‍പതു മണി കഴിഞ്ഞിരുന്നു. പോലീസുകാരെല്ലാം അത്താഴം കഴിച്ച് ഉറങ്ങുന്ന നേരമായിരിക്കണം രാത്രി ഒന്‍പതു മണി. ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും ആരുടേയും പരാതി കേള്‍ക്കാന്‍ കഴിയില്ലല്ലോ.

കോളനിയുടെ റോഡില്‍ നിന്ന് അവള്‍ക്ക് സ്വന്തം ഫോണ്‍ കിട്ടി. അതിനു അപ്പോഴും കേടു വന്നിരുന്നില്ല. അതില്‍ സിം ഇല്ലെന്ന് പിന്നെയാണ് അവള്‍ക്ക് മനസ്സിലായത്.വഴിയില്‍ കുറെ തപ്പിത്തിരഞ്ഞുവെങ്കിലും അത് കിട്ടിയില്ല. അവന്‍ അത് ഊരിയെടുത്ത് കൊണ്ടുപോയിരിക്കും എന്ന് അപ്പോഴും അവള്‍ വിചാരിക്കുന്നുണ്ടായിരുന്നില്ല. അതിനി ആരുടെയെങ്കിലും പക്കല്‍ എത്തിച്ചേരണ്ട എന്ന് കരുതി അവള്‍ ഫോണ്‍ കമ്പനിക്കാരെ വിളിച്ച് സിം റദ്ദാക്കാന്‍ ആവശ്യപ്പെട്ടു.

അയാന്റെ വീട്ടിലേക്കാണ് അവര്‍ പോയത്. മോന്റെ പെരുമാറ്റം കണ്ട് അയാന്റെ അമ്മ അന്തം വിട്ടു പോയിരുന്നു. അവന്‍ എത്ര നല്ല മാനേഴ്‌സുള്ള കുട്ടിയായിരുന്നുവെന്ന് ഓര്‍ത്ത് അവര്‍ കരഞ്ഞു. 'എന്തു ചക്കരയായിരുന്നു അവന്‍.. അയാള്‍ അവനെ നശിപ്പിച്ചു, അയാളെപ്പോലെ സംസ്‌ക്കാരമില്ലാത്തവനാക്കി ' എന്ന് അവര്‍ പിന്നെയും പിന്നെയും വിലപിച്ചു.

അവള്‍ കല്ലു പോലെ ഇരിക്കുകയായിരുന്നു.

അയാന്റെ അമ്മ ചപ്പാത്തിയും കറിയും വിളമ്പി. 'കഴിക്കു' എന്ന് നിര്‍ബന്ധിച്ചു. അവള്‍ ഒട്ടും കരഞ്ഞില്ല, ഭക്ഷണം കഴിച്ചു. ചേട്ടത്തിയമ്മ ചേട്ടനെ വിളിച്ചു, ഇന്ദുവിനെ വിളിച്ചു. എങ്കിലും അയാളെ വിളിച്ച് നാലു ചീത്ത പറയാന്‍ പോലും അവര്‍ക്കാര്‍ക്കും തോന്നിയില്ല. എന്തിനാണ് പ്രശ്‌നം കൂടുതല്‍ വലുതാക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം.

ഈ സമരം തീര്‍ത്തും ഏകാന്തമായി നയിക്കണമെന്ന് ചേട്ടത്തിയമ്മയ്ക്കും മനസ്സിലായി.

രാത്രി പതിനൊന്നു മണികഴിഞ്ഞപ്പോള്‍ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ചേട്ടത്തിയമ്മയുടെ ഫോണിലേക്ക് വിളി വന്നു.

ചേട്ടത്തിയമ്മയുടേയും അവളുടേയും പേരില്‍ പരാതി കിട്ടിയിട്ടുണ്ടെന്നും അവര്‍ കുഞ്ഞിനു വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതായി അയാള്‍ പരാതി എഴുതിക്കൊടുത്തിട്ടുണ്ടെന്നും നാളെ രാവിലെ സ്റ്റേഷനില്‍ ഹാജരാകണമെന്നുമായിരുന്നു എസ് എച്ച് ഓ യുടെ ഉശിരന്‍ കല്‍പന.

വക്കീലിനെ വിളിച്ചിട്ട് കാര്യമുണ്ടായില്ല.അദ്ദേഹം ഉറങ്ങിക്കഴിഞ്ഞിരുന്നു.

വിവരമറിഞ്ഞ ചേട്ടന്‍ പറഞ്ഞത് 'പോയ്‌ക്കോളൂ , പോലീസ് സ്റ്റേഷനില്‍ അത്ര പേടിയ്ക്കാനൊന്നുമില്ലെ' ന്നാണ്.

ചേട്ടത്തിയമ്മ അവളോട് പറഞ്ഞു. 'നിന്റെ കൊളീഗ്‌സിനെ അറിയിക്കണം. ഞാന്‍ എന്റെ സുഹൃത്തുക്കളോടും വിവരം പറയാം. നാളെ അവിടെ പോയി നോക്കാം. '

ഓര്‍മ്മയുള്ള ചില ഫോണ്‍ നമ്പറുകളില്‍ അവള്‍ വിളിച്ച് വിവരം പറഞ്ഞു. അയാളുടെ കൂട്ടുകാരനെയും അവള്‍ വിവരമറിയിച്ചു. പിന്നെ അവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. രാത്രിക്ക് നേരിയ തണുപ്പുണ്ടായിരുന്നു. ചില പാതിരാക്കിളികള്‍ ഒന്നും സാരമില്ലെന്ന് സമാധാനിപ്പിക്കാനെന്നവണ്ണം നിരന്തരമായി ചിലച്ചുകൊണ്ടിരുന്നു. റങ്കൂണ്‍ ക്രീപ്പറിന്റെയും പവിഴമല്ലിയുടേയും മധുരഗന്ധവും ഇളംകാറ്റിലുണ്ടായിരുന്നു. ബാക്കി പലതും നിഷേധിക്കുന്ന പോലെ ഇളുംകാറ്റും മധുരഗന്ധവും മറ്റുള്ളവര്‍ക്ക് നിഷേധിക്കുക എന്നത് ആര്‍ക്കും അത്ര എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ലല്ലോ.

( തുടരും )

No comments: