Friday, July 27, 2018

ആശയും സത്യവും പൊട്ടിപ്പിളരവേ... ...

https://www.facebook.com/echmu.kutty/posts/673235056189125

പതിനാലാം നിലയിലെ ഈ ഫ്‌ലാറ്റില്‍ നിന്നു നോക്കുമ്പോള്‍ ക്രിസ്തുമസ്സിനായി അണിഞ്ഞൊരുങ്ങിയ എറണാകുളം നഗരം എന്റെ കാല്‍ക്കീഴിനു താഴെ മിന്നിത്തിളങ്ങുന്നു. കണ്ണീര്‍ നിറഞ്ഞ എന്റെ മിഴികളില്‍ നഗരവെളിച്ചം പ്രതിഫലിക്കുന്നുണ്ട്. ദൂരക്കാഴ്ചയിലെ ലക്ഷ്മി ഹോസ്പിറ്റലില്‍ എന്റെ അമ്മ ഞരങ്ങിക്കൊണ്ട് , വായ് തുറന്ന് വലിയ ശ്വാസമെടുത്തുകൊണ്ട് കിടക്കുകയാണ്. അനിയത്തിമാര്‍ ഇമപൂട്ടാതെ അവിടെ കാവലിരിക്കുന്നു.

''അമ്മയ്ക്ക് പ്രായമായില്ലേ, കഷ്ടപ്പെടാതെ പോകട്ടെ എന്ന് എല്ലാവരും ഞങ്ങളോട് പറയുന്നുണ്ട്. അമ്മ കഷ്ടപ്പെട്ട് ശ്വാസം കഴിച്ചുകൊണ്ട് നിസ്സഹായയായി കിടക്കണമെന്ന് തെല്ലും മോഹവുമില്ല. എന്നാല്‍ അമ്മ ഒഴിച്ചിട്ടിട്ട് പോകുന്ന ചക്രവര്‍ത്തിനിയുടെ സിംഹാസനം എന്നുമെന്നും ശൂന്യമായിത്തീരുമെന്ന മഹാസത്യം വല്ലാതെ അമ്പരപ്പിക്കുകയും കഠിനമായി നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു.

രണ്ടായിപ്പൊട്ടിപ്പിളരുകയാണ് ഞങ്ങളിപ്പോള്‍ … ആശയോടും എന്നാല്‍ പരമമായ സത്യത്തോടും പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്..

അച്ഛന്‍ കടന്നു പോയപ്പോള്‍ അമ്മീമ്മയും അമ്മയുമുണ്ടായിരുന്നു. അമ്മീമ്മ പോയപ്പോള്‍ അമ്മയുണ്ടായിരുന്നു. അമ്മ പോയാല്‍ പിന്നെ ആരുമില്ല എന്ന വാസ്തവത്തെ ഉള്‍ക്കൊള്ളാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. അതുകൊണ്ടുതന്നെ ആ സത്യവുമായി പൊരുത്തപ്പെടുവാനുള്ള നൊമ്പരമാണീ രാത്രിക്കുറിപ്പ്.

വളകള്‍ കിലുങ്ങുന്ന കൈയില്‍, നെയ്യിലും പഞ്ചസാരയിലും മുക്കിയ ഇഡ്ഡലിക്കഷ്ണവുമായി സാരി അല്‍പം എടുത്തു കുത്തിയ അമ്മ എന്റെ ശൈശവകാലത്ത് പുറകെ ഓടിവരുമായിരുന്നു. 'ഒരു കഷ്ണം കൂടി ശാപ്പിട് 'എന്ന് കൊഞ്ചിക്കുമായിരുന്നു. എന്റെ കുഞ്ഞുവായില്‍ മെല്ലെ ഇഡ്ഡലി തിരുകിത്തരുമായിരുന്നു. വീടിനു മുന്നിലെ റോഡീലൂടേ ഓടിയിരുന്ന ബസ്സുകളുടെ പേരുകള്‍, കിളികളുടെ പേരുകള്‍, പല മനുഷ്യരുടെയും പേരുകള്‍, ചെടികളുടേയും പൂക്കളുടേയും കായ്കളുടേയും പേരുകള്‍ അമ്മയില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. ഓഫീസ് വിട്ടുവരുന്ന അമ്മയുടെ നേരെ കൈകള്‍ നീട്ടി ഓടിച്ചെല്ലുമ്പോള്‍ അമ്മ എന്നെ വാരിയെടുത്തുമ്മ വെക്കുമായിരുന്നു. കുട്ടിക്കൂറാ പൌഡറിന്റെ സുഗന്ധം പ്രസരിപ്പിച്ച പുരുഷനെ ഞാന്‍ എന്നെ മറന്ന് സ്‌നേഹിച്ചത് അത് എന്നും അമ്മയുടെ സുഗന്ധമായിരുന്നതുകൊണ്ടു കൂടിയാണ്.

മുതിര്‍ന്നപ്പോള്‍ ഞാന്‍ അമ്മയുടെ ഒരു പ്രതീക്ഷയും നിറവേറ്റിയില്ല. ഡോക്ടറായില്ല, ഇംഗ്ലീഷ് അധ്യാപികയായില്ല, ബാങ്കുദ്യോഗസ്ഥയോ സിവില്‍ സര്‍വീസുകാരിയോ ആയില്ല. ഇതെല്ലാം എനിക്ക് സാധിക്കുമായിരുന്നുവെന്ന് ഇന്നെനിക്ക് ഉറപ്പുണ്ട്. കാലം തെറ്റി എന്നില്‍ പൂത്ത ഉറപ്പുകള്‍. എന്നാല്‍ അതിനൊന്നും ഒരുങ്ങാതെ ഞാനെന്നും എല്ലാറ്റിനും എല്ലാവരേയും ആശ്രയിച്ചു... അതുകൊണ്ടു തന്നെ എനിക്ക് ഒരുകാലത്തും ഒന്നും ഉണ്ടായതുമില്ല. അത്യാവശ്യത്തിനുള്ള പണം പോലും ... അനാവശ്യമായിരുന്ന എന്റെ ആശ്രിതത്വ സ്വഭാവത്തെ, അമ്മ എന്നും വെറുത്തിരുന്നു. പക്ഷെ, തൊണ്ടയില്‍ പുഴുത്താല്‍ ഇറക്കുകയല്ലാതെ വേറെ വഴിയില്ലെന്നതു പോലെ അമ്മ എനിക്കു വേണ്ടി അതും ഇറക്കി.

'അമ്മാ നാന്‍ ഒന്നോട് കലാകുട്ടിയല്ലവോ' എന്ന് ചോദിക്കുമ്പോള്‍ അമ്മ മൌനം പാലിച്ചു തുടങ്ങിയിട്ട് ആറുമാസമായി... അമ്മയുടെ ശൂന്യമായ മിഴികളില്‍ ഞാനില്ല... എന്റെ അനിയത്തിമാരില്ല... ഞങ്ങള്‍ പ്രസവിച്ച മക്കളില്ല... അമ്മയ്ക്ക് ഞങ്ങളില്ലെങ്കില്‍ പിന്നെ ഈ പ്രപഞ്ചത്തില്‍ ആര്‍ക്കാണു ഞങ്ങളുള്ളത്? മറുപടിയില്ലെങ്കിലും 'അമ്മാ അമ്മാ' എന്ന് ഞങ്ങള്‍ എപ്പോഴും വിളിക്കുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണം അരിച്ച് മൂക്കിലെ ട്യൂബിലൂടെ നല്‍കുന്നു , അമ്മയുടെ മലവും മൂത്രവും ഒന്നും ഞങ്ങളില്‍ യാതൊരു അറപ്പും ഉണ്ടാക്കുന്നില്ല.

അനേകം ഉത്തരവാദിത്തങ്ങളൂള്ള ജോലിക്കിടയില്‍ ജീവിതത്തിന്റെ സമരങ്ങള്‍ക്കിടയില്‍ എപ്പോഴാവശ്യമുണ്ടെങ്കിലും അനതിവിദൂരതയില്‍ നിന്ന് പറന്നിറങ്ങുന്ന, അവളുടെ കണ്ണിലൂറുന്ന കണ്ണുനീരിനെ തടഞ്ഞു നിറുത്തി അത്യാവശ്യ സഹായങ്ങളുടെ മിന്നല്‍പ്പിണറുകള്‍ ഉണ്ടാക്കുന്നു എന്റെ ഒരനിയത്തി, കണ്ണു തുറന്ന് ഉറങ്ങാനും െ്രെഡവ് ചെയ്യാനും ഉറങ്ങിക്കൊണ്ട് തന്നെ അമ്മയുടെ ഒരു ഞരക്കവും അനക്കവും പോലും തിരിച്ചറിയാനും കഴിവുള്ളവള്‍ ആയി മാറി എന്റെ കുഞ്ഞനിയത്തി . അമ്മയുടെ മരുന്നുകളും ആംബുലന്‍സ് നമ്പറുകളും അവളുടെ മകള്‍ മന:പാഠമാക്കി .

ഈ ലോകത്തിലെ ഏറ്റവും മിടുക്കനായ െ്രെഡവര്‍ എന്റെ അച്ഛനാണെന്ന് വിശ്വസിക്കാനിഷ്ടപ്പെട്ടിരുന്ന ഞാന്‍ ആംബുലന്‍സ് െ്രെഡവര്‍മാരുടെ കഴിവും, എന്നും എപ്പോഴും അവര്‍ കാണിച്ച സഹോദരസ്‌നേഹവും കണ്ട് അല്‍ഭുതപ്പെടുന്നു. അമ്മയെ സ്‌കാന്‍ ചെയ്യിക്കാനും മറ്റും കൊണ്ടുപോവുമ്പോള്‍ പലപ്പോഴും ആവശ്യത്തിനു പണമില്ലാത്ത പരിതസ്ഥിതിയില്‍ പല എ ടി എമ്മുകളില്‍ പോകാന്‍ ചേച്ചീ ഞാന്‍ വരാമെന്ന് കൂട്ടിക്കൊണ്ടു പോയിട്ടുള്ള ആംബുലന്‍സ് െ്രെഡവര്‍മാരെ എങ്ങനെ മറക്കാനാവും ? പതിനാലാം നിലയില്‍ നിന്ന് അമ്മയെ ഞൊടിയിടയില്‍ താഴേക്കിറക്കുകയും അതുപോലെ ആശുപത്രിയില്‍ നിന്ന് മടക്കികൊണ്ടുവരുമ്പോള്‍ കഴിയുന്നത്ര വേഗത്തില്‍ അമ്മയെ മുകളിലെ വീട്ടിലെത്തിച്ച് എയര്‍ബെഡ്ഡില്‍ കിടത്തുകയും ചെയ്യാന്‍ കൂടുന്ന കെയര്‍ടേക്കര്‍മാരും ഞങ്ങള്‍ക്ക് പിറക്കാതെ പോയ ബന്ധുക്കള്‍.

'അത്യാവശ്യമുണ്ടെങ്കില്‍ വിളിച്ചോളൂ, ആവശ്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ വരാം, ഞാന്‍ വന്നിട്ട് അത്യാവശ്യമൊന്നുമില്ലല്ലോ' എന്നൊക്കെ പറയാന്‍ വേണ്ടി വചനം പറയുന്നവരല്ല അവരാരും തന്നെ. അവര്‍ ഒന്നും പറയാറില്ല. പ്രവൃത്തിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

അമ്മയെ തങ്കക്കുട്ടീ , അമ്മക്കുട്ടി, കനകകട്ടേ , പ്ലാറ്റിനക്കൊടമേ എന്നൊക്കെ ഞങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ ഞങ്ങളോട് മല്‍സരിച്ച് കൊഞ്ചിച്ചു വിളിക്കുന്ന. യതൊരറപ്പും മടിയുമില്ലാതെ പരിചരിക്കുന്ന ഓമനചേച്ചി, കാരുണ്യവാനായ ഈശോയോട് ഞങ്ങള്‍ക്ക് വേണ്ടി എപ്പോഴും എപ്പോഴും പ്രാര്‍ഥിക്കുന്ന ശകുന്തള ചേച്ചി... ഡോ മാത്യു എബ്രഹാം, ജീവിതത്തിലെ എല്ലാ സങ്കടങ്ങളും എല്ലാ ഒറ്റപ്പെടലുകളും സമയമെടുക്കുമെങ്കിലും ആത്യന്തികമായി മാറുമെന്ന് എപ്പോഴൂം സമാധാനിപ്പിക്കുന്ന ഡോ തനൂജ്, ഡോ ശ്രീരാം, എന്റെ സ്വന്തമെന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുള്ള നീത, ചേച്ചീ എന്ന് എന്നെ എപ്പോഴും താലോലിക്കുന്ന ജെന്നി, അമ്മയുടെ മലം അല്ലെങ്കില്‍ മൂത്രം, അതുമല്ലെങ്കില്‍ കഫം തുടച്ചുകളയണോ എന്ന് സഹായം തരാന്‍ ഒട്ടും മടിക്കാത്ത നഴ്‌സുമാര്‍..

സംഭവിക്കുന്നതെല്ലാം നന്മക്കെന്ന് ആശ്വസിപ്പിക്കുന്ന വിദൂരങ്ങളിലെ എന്റെ ഒരു സുഹൃത്ത്..

നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു?

വീ ഷാല്‍ ഓവര്‍കം... വീ ഷാല്‍ ഓവര്‍കം … വീ ഷാല്‍ ഓവര്‍ കം വണ്‍ ഡേ ....

No comments: