Sunday, July 8, 2018

ഭാര്യയുടെ അമ്മ

https://www.facebook.com/echmu.kutty/posts/582717431907555?pnref=story
20/5/16

20/5/19
'ഇതെന്തൊരു ജീവിതം' എന്ന് പലപ്പോഴും കടുത്ത വേദനയോടെ ഓര്‍മ്മിക്കേണ്ടി വന്നിട്ടുള്ള അനുഭവങ്ങളാണ് ഞാന്‍ നേരിട്ടു കണ്ടും പറഞ്ഞു കേട്ടും അറിഞ്ഞിട്ടുള്ള ഈ സ്ത്രീ ജന്മങ്ങളുടേത്. ഭാര്യയ്ക്ക് എന്തെങ്കിലും കഴിവോ മിടുക്കോ ഉണ്ടെന്ന് പൂര്‍ണമനസ്സോടെ സമ്മതിക്കുന്ന ഭര്‍ത്താക്കന്മാര്‍ വളരെ വിരളമാണല്ലോ. സമ്മതിക്കുന്നെങ്കില്‍ തന്നെ പരിഹാസത്തിന്റെ മേമ്പൊടിയോടേയോ പുച്ഛത്തിന്റെ പൂമ്പൊടിയോടേയോ കപടവിനയത്തിന്റെ കുനിയലോടേയോ ഒക്കെയാവും. അച്ചാറുണ്ടാക്കും കോഴിക്കറി വെക്കും അവിയലുണ്ടാക്കും എന്നൊക്കെ കഷ്ടിച്ചു പറയുമെന്നല്ലാതെ എന്റെ ഭാര്യ നല്ലൊരു സര്‍ജനാണെന്നോ ആര്‍ക്കിടെക്റ്റാണെന്നോ സയന്റിസ്റ്റാണെന്നോ എന്നൊന്നും സ്‌നേഹാദരങ്ങളോടെയോ ബഹുമാനത്തോടെയോ ആത്മവിശ്വാസത്തോടെയോ അഭിമാനത്തോടെയോ പറയുന്ന ഭര്‍ത്താക്കന്മാരെ കാണാനേ കഴിഞ്ഞിട്ടില്ല. ഞാനായതുകൊണ്ട് അറിവില്ലാത്ത, കഴിവില്ലാത്ത, ബുദ്ധിയില്ലാത്ത ബോധമില്ലാത്ത അവളെ അങ്ങ് സഹിക്കുന്നു, അവള്‍ എന്റെ പോലെ ഒരാളുടെ ഭാര്യയായതുകൊണ്ട് ഇങ്ങനെ സുഖമായി ജീവിച്ചു പോകുന്നു എന്ന മട്ടിലുള്ള താന്‍പ്രമാണിത്തം തമാശയായിട്ടെങ്കിലും പ്രകടിപ്പിയ്ക്കാത്ത പുരുഷന്മാര്‍ തീരേക്കുറവാണ്.

ഭാര്യ തന്നെ അങ്ങനെയാവുമ്പോള്‍ , അവളെ പെറ്റു വളര്‍ത്തിയ അമ്മയോ? ആ അമ്മയെ മകളുടെ ഭര്‍ത്താവിന് എത്ര ആദരവും ബഹുമാനവും ഉണ്ടാകും?

വീടില്ലാത്തവര്‍, പണമില്ലാത്തവര്‍, ആരോഗ്യമില്ലാത്തവര്‍, ബന്ധുക്കളില്ലാത്തവര്‍, വിധവകള്‍ ഇമ്മാതിരി അമ്മമാര്‍ മാത്രമല്ല, പെണ്മക്കളുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് മോശപ്പെട്ട പെരുമാറ്റം ഏറ്റുവാങ്ങേണ്ടി വരുന്നത്. ഇതെല്ലാമുള്ളവര്‍ക്കും മോശമായ പെരുമാറ്റം കിട്ടുന്നുണ്ട്. വിധവയല്ലെങ്കില്‍ അല്‍പം ഭേദമുണ്ടാവും.. മറ്റൊരു പുരുഷന്‍ സഹായത്തിനുണ്ടല്ലോ, കാവലുണ്ടല്ലോ എന്ന പൊതുസമൂഹത്തിന്റെ കപടമര്യാദയും കള്ളവകതിരിവും ആണതിനു കാരണം.

അനാരോഗ്യവതിയായ അമ്മയെ ചികില്‍സിക്കാനുള്ള പണത്തിനു ഭര്‍ത്താവിനെ ആശ്രയിക്കേണ്ടി വരുന്ന മകള്‍ ഈ പ്രപഞ്ചത്തിലെ ഏറ്റവും നാണംകെട്ട ജന്മമായി മാറുന്നതിങ്ങനെയാണ്. ' പണത്തിനു അത്യാവശ്യമുണ്ടോ? എന്തുകൊണ്ട് ഇത്രയും ചെലവ് വരുന്നു നിന്റെ അമ്മയെ ചികില്‍സിക്കാന്‍? നിന്റെ അമ്മയും നീയും ചേര്‍ന്ന് എന്നെ ചൂഷണം ചെയ്യുകയാണോ? നിന്റെ അമ്മയ്ക്ക് കിട്ടുന്ന പെന്‍ഷന്‍ എന്തു ചെയ്യുന്നു? എന്റെ വീട്ടില്‍ വന്ന് താമസിക്കണമെങ്കില്‍ ആ പെന്‍ഷന്‍ പണം എന്നെ ഏല്‍പ്പിക്കണം' എന്നിങ്ങനെ അവിശ്വാസത്തിന്റെ നൂറു ചോദ്യങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമപ്പുറം അര്‍ദ്ധസമ്മതമായി 'പണം വളരെ അത്യാവശ്യമാണെങ്കില്‍ തരാം' എന്ന ഔദാര്യത്തിലെത്തുമ്പോഴേക്കും ആ ഭാര്യയുടെ മകള്‍ദേഹവുംദേഹിയും അപമാനത്താല്‍ ആയിരം കഷണമായി ഉടഞ്ഞിട്ടുണ്ടാവും.

ഭര്‍ത്താവിന്റെ ആരെയെങ്കിലുമാണ് ചികില്‍സിക്കേണ്ടി വരുന്നതെങ്കില്‍ ഇതാണോ സീന്‍?ഒരിയ്ക്കലുമല്ല. ഭാര്യയുടെ സ്വര്‍ണമായാലും സ്വത്തായാലും എല്ലാം അതിവേഗം പണത്തിന്റെ ആവശ്യത്തിനായി വിനിയോഗിക്കപ്പെടും. അതിനു വിസമ്മതം കാണിക്കുന്ന ഭാര്യ ലോകം കണ്ടിട്ടുള്ള ഏറ്റവും ക്രൂരമായ തിന്മയുടെ മൂര്‍ത്തിയായി ചിത്രീകരിക്കപ്പെടും. ഇല്ലേ?

അതിലപ്പുറമാണ് രോഗിണിയായ അമ്മയെ ശുശ്രൂഷിക്കാനുള്ള അനുവാദം നേടേണ്ടി വരുന്ന മകളുടെ ഭാര്യാവേഷം. 'എന്തിനു നീ പോകണം ? എത്ര നാള്‍ അവിടെ നില്‍ക്കണം ? ഈ ശുശ്രൂഷ മറ്റാരേയെങ്കിലും ഏല്‍പ്പിക്കാന്‍ സാധിക്കില്ലേ? ഏതു വണ്ടിക്കു പോയി ഏതു വണ്ടിക്ക് മടങ്ങി വരുമെന്ന് പറയൂ. പിന്നെ അവിടെ എമര്‍ജന്‍സി അവസ്ഥയായി എന്ന് പറഞ്ഞ് ഒരു കാരണവശാലും താമസം നീട്ടരുത്. അക്കാര്യത്തില്‍ നിനക്ക് ഉറപ്പ് വേണം' ഇങ്ങനെ ഒട്ടനവധി ഉപാധികളില്‍ ഒപ്പ് വെപ്പിച്ച ശേഷമാണ് ഭര്‍ത്താവ് സ്വന്തം ഭാര്യയെന്ന ഒരമ്മ പെറ്റ മകളെ അവളുടെ പെറ്റമ്മയെ ശുശ്രൂഷിക്കാനയയ്ക്കുന്നത്. പെറ്റമ്മ രോഗിണിയായിക്കിടക്കുന്ന, അവള്‍ ജനിച്ചു വളര്‍ന്ന ആ വീട്ടില്‍ നില്‍ക്കുന്ന ഓരോ നിമിഷവും ഭര്‍ത്താവിനെയും അയാളുടെ വീടിനെയും അവിടത്തെ ചുമതലകളേയും പറ്റി ഓര്‍ത്തോര്‍ത്ത് വേപഥുപൂണ്ട് കഴിയണമവള്‍.

ഇത് ഭര്‍തൃമാതാവിനെയോ പിതാവിനേയോ ശുശ്രൂഷിയ്‌ക്കേണ്ട അവസ്ഥയാണെങ്കിലോ ... ഒന്നാലോചിക്കു.. അതിങ്ങനെയായിരിക്കുമോ? അവരെ ശുശ്രൂഷിച്ചാല്‍ കിട്ടുന്ന പുണ്യത്തെപ്പറ്റി, നന്മയെപ്പറ്റി , സ്വര്‍ഗ്ഗവാതിലുകളുടെ തുറക്കലുകളെപ്പറ്റി , അവരെ ശുശ്രൂഷിക്കാന്‍ അവള്‍ തെരഞ്ഞെടുക്കപ്പെട്ടതിലെ അനുഗ്രഹത്തെപ്പറ്റി... ഹൌ ! അങ്ങനെ എത്രമാത്രം വാഴ്ത്തുകള്‍ അവള്‍ ഒരു ചെടിപ്പുമില്ലാതെ കേട്ടു നില്‍ക്കേണ്ടതുണ്ട്...

കുടുംബവും അതിന്റെ നിയമങ്ങളും പുരുഷനുവേണ്ടി പുരുഷനാല്‍ നിര്‍മ്മിക്കപ്പെട്ട്, അധികപങ്കും സ്ത്രീകളാല്‍ മാത്രം അനുഷ്ഠിക്കപ്പെടുന്ന, എന്നാല്‍ എപ്പോഴും പുരുഷനാല്‍ മാത്രം വിലയിരുത്തപ്പെടുന്ന ഏകപക്ഷീയതയാണ് ... എന്നെന്നും.

( ചില ആശുപത്രി അനുഭവങ്ങളില്‍ നിന്ന്.. )

ഭാര്യയേയും അവരുടെ വീട്ടുകാരേയും തന്നെയും തന്റെ വീട്ടുകാരേയും പോലെ സ്വന്തമെന്ന് കരുതുന്ന സ്‌നേഹവാന്മാരും നല്ലവരുമായ ,നിലവിലുള്ള നമ്മുടെ കുടുംബസങ്കല്‍പങ്ങളില്‍ പോലും ജനാധിപത്യവും സമത്വവും പുലര്‍ത്തി ജീവിക്കുന്ന എല്ലാ പുരുഷന്മാരേയും അതുപോലെയുള്ള സ്ത്രീകളേയും ഈ ആശുപത്രി അനുഭവക്കുറിപ്പില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു.

No comments: