Saturday, September 8, 2018

ഫെബ്രുവരി മാസം.

https://www.facebook.com/echmu.kutty/posts/890073224505306

എന്‍റെ ജന്മമാസമാണ് ഫെബ്രുവരി.. അക്കാര്യം അങ്ങ് മറന്നാല്‍ ജീവിതത്തെ വല്ലാതെ വേദനിപ്പിച്ചിട്ടുള്ള ഒരു മാസം. ഫെബ്രുവ രി അഞ്ചും പതിനൊന്നും ഇരുപതും ഇരുപത്തിമൂന്നുമെല്ലാം എന്‍റെ തലച്ചോറിലും മനസ്സിലും രക്തമൊഴുകുന്ന മുറിവുകളാണ്. ഇത്രയും കാലമായിട്ടും ഉണങ്ങാത്ത മുറിവുകള്‍ ഇനി ഉണങ്ങുമെന്ന് കരുതാനും എനിക്ക് വയ്യ.

ഇപ്പോള്‍ ഇരുപത്തിമൂന്നിനെക്കുറിച്ച് എഴുതാം.
ഞങ്ങളുടെ ദൈവം മരിച്ച ദിവസമാണ് ഫെബ്രുവരി ഇരുപത്തിമൂന്ന്. അമ്മീമ്മ എന്ന ദൈവം. ഞങ്ങള്‍ മൂന്നു പെണ്‍ കുട്ടികളായിരുന്നു ആ ജീവിതത്തിന്‍റെ ഒരേയൊരു ലക്ഷ്യവും മാര്‍ഗവും മോക്ഷവും. ആ ശരീരത്തിനും മനസ്സിനും ആവുന്നതെല്ലാം അവര്‍ ഞങ്ങള്‍ക്കു വേണ്ടി ചെയ്തു. ഞങ്ങളുടെ നന്മയില്‍ക്കവിഞ്ഞ് ഒരു സ്വപ്നവും ആ മിഴികള്‍ കണ്ടിരുന്നില്ല.

ഇപ്പോള്‍ പതിനഞ്ചുവര്‍ഷമായി അമ്മീമ്മ പോയിട്ട്.. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. ഈ ലോകം തന്നെയും ഒരുപാട് മാറി. പക്ഷെ.. അമ്മീമ്മ ഉണ്ടാക്കിയ ശൂന്യത നികത്താന്‍ പോന്ന ആരും ജീവിതത്തില്‍ കടന്നുവന്നില്ല. അത്രമാത്രം തീവ്രമായഒരു ബന്ധവുംവളര്‍ന്നു പൂവിട്ടില്ല.

അമ്മീമ്മയെ അമ്മയാണ് ശുശ്രൂഷിച്ചത്. ജീവിതത്തില്‍ ഞാനെടുത്ത ഒത്തിരി അബദ്ധത്തീരുമാനങ്ങളുടെ ശിക്ഷയായി അമ്മീമ്മയില്‍ നിന്ന് അകന്ന് നില്‍ക്കേണ്ട ഗതികേടിലായിരുന്നു ഞാന്‍. തൊട്ടുമുമ്പുള്ള ഡിസംബര്‍ മാസത്തില്‍ അമ്മീമ്മയെ കാണാന്‍ വന്ന എന്നോട് തികച്ചും അവശയായിരുന്നിട്ടും രാഷ്ട്രീയവും സാഹിത്യവും സംഗീതവുമെല്ലാം അമ്മീമ്മ പങ്കുവെച്ചു. എന്നെ അമ്മീമ്മയ്ക്ക് കഴിയും മട്ടെല്ലാം ആശ്വസിപ്പിച്ചു. ഒത്തിരി നേരമ്പോക്കുകള്‍ പറഞ്ഞു. ഞങ്ങള്‍ കുറെ ചിരിച്ചു. ആ ശരീരം മാത്രമേ അവശമായിരുന്നുള്ളൂ. മനസ്സ് അപ്പോഴും യുവത്വത്തിലായിരുന്നു. റാണിയുടെ മകനെ ഒന്നു കാണണമെന്നായിരുന്നു അമ്മീമ്മയ്ക്ക് അന്ന് ബാക്കിയുണ്ടായിരുന്ന ഒരേയൊരു ആഗ്രഹം.

അതുകൊണ്ടു തന്നെ ഫെബ്രുവരി മാസത്തില്‍ അമ്മീമ്മ പോകുമെന്ന് ഞാന്‍ കരുതിയതേയില്ല. എങ്കിലും റാണിയോട് മകനൊപ്പം വന്ന് അമ്മീമ്മയെ കാണുവാന്‍ ഞാന്‍ നിര്‍ബന്ധിച്ചു. ആ മോനെ നെഞ്ചത്തു കിടത്തി തടവി 'ഉം, അവന് കനമൊക്കെയുണ്ട്' എന്ന് റാണിയോട് പറഞ്ഞു കഴിഞ്ഞ് അധികം വൈകാതെ അമ്മീമ്മ ബോധഹീനയായി. പിറ്റേന്ന് അവര്‍ ഈ ലോകം വിട്ടുപോവുകയും ചെയ്തു.

അമ്മീമ്മ ബോധഹീനയായെന്നും ആശുപത്രിയിലാണെന്നും അറിഞ്ഞപ്പോള്‍ മുതല്‍ എനിക്ക് വിശപ്പും ദാഹവും ഒന്നുമില്ലാതായി.

മൂവായിരം കിലോമീറ്ററിനപ്പുറത്തിരുന്ന് ഞാന്‍ അമ്മീമ്മയുടെ മണം ശ്വസിച്ചു. രാത്രി ഇരുണ്ടപ്പോള്‍ എന്‍റെ മുറിയുടെ ജനലിനപ്പുറത്തു കൂടെ അമ്മീമ്മയുടെ സാരി ഉലയുന്ന ശബ്ദവും ആ നടത്തയുടെ വേഗവും ഞാനറിഞ്ഞു...

പിറ്റേന്ന് രാവിലെ റാണി ഫോണ്‍ ചെയ്തു പറഞ്ഞു... അമ്മീമ്മ പോയി.. രാത്രി മുഴുവന്‍ ഭാഗ്യയാണ് കൂട്ടിരുന്നത്. അവള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്.. അവള്‍ക്ക് താങ്ങാന്‍ വയ്യ ആ ആഘാതം.

ഞാന്‍ പരമഭീരുവായ ഞാന്‍ അമ്മീമ്മയുടെ ശരീരം കാണാന്‍ വന്നില്ല. അമ്മീമ്മയെ അങ്ങനെ കാണാനുള്ള ബലമെനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം. തിരക്കുകളില്‍ ആണ്ടുമുങ്ങി അതിസമര്‍ഥമായി വീട്ടുഭരണവും ടീച്ചര്‍ ഉദ്യോഗവും ഭരിച്ചിരുന്ന എല്ലാവരും ബഹുമാനിച്ചിരു ന്ന ലോകകാര്യങ്ങളെക്കുറിച്ച് വ്യക്തമായ അഭിപ്രായവും തനതു കാഴ്ചപ്പാടുമുണ്ടായിരുന്ന അമ്മീമ്മയുടെ ചുറുചുറുക്കുള്ളആ രൂപംഎന്‍റെ മനസ്സില്‍ മാറ്റി വരയ്ക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.

അതുകൊണ്ട് ഞാന്‍ വന്നില്ല. ഒന്നു രണ്ട് ദിവസം ഭക്ഷണം കഴിക്കാതെ ഒരു തുള്ളി വെള്ളം പോലും കുടിയ്ക്കാതെ ഞാന്‍ മൌനമായിരുന്നു. എനിക്കുണ്ടായ നഷ്ടംഎന്‍റെ മനസ്സില്‍ പരന്നലിയുന്നതും കാത്ത്.... ഞാന്‍ മൌനമായിരുന്നു.

ഫെബ്രുവരി ഇരുപത്തിമൂന്ന് വീണ്ടും വന്നിരിക്കുന്നു. എല്ലാ വര്‍ഷവുമെന്ന പോലെ

No comments: