Friday, September 7, 2018

ജന്മദിനമെന്ന പ്രണയദിനം

https://www.facebook.com/echmu.kutty/posts/885107555001873

അനവധി അനവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രേമിച്ച് മിശ്രവിവാഹം കഴിച്ച എന്‍റെ അച്ഛനും അമ്മയ്ക്കും ആദ്യത്തെ കുഞ്ഞായി ഒരു ഫെബ്രുവരി 14 നാണ് ഞാന്‍ പിറക്കുന്നത്. ഇരുണ്ട നിറത്തില്‍ നന്നെ മെലിഞ്ഞ ഒരു കുട്ടി. എങ്കിലും മുഖത്തിനു നല്ല ഓമനത്തമുണ്ടായിരുന്നുവെന്നും കിരീടം പോലെ ഇടതൂര്‍ന്ന് തലമുടിയുണ്ടായിരുന്നുവെന്നും അമ്മ എക്കാലവും എന്നെ വാല്‍സല്യപ്പെട്ടിരുന്നു. മെലിഞ്ഞാലും കറുത്താലും അമ്മ എന്നെ മോശക്കാരിയെന്നു പറയുമോ ? .... നോ .. നെവര്‍..

ഫെബ്രുവരി 14 പ്രണയിക്കുന്നവരുടെ ദിനമായി മാറിയത് അപ്പോഴൊന്നും നമ്മുടെ നാട്ടില്‍ ആരും അറിഞ്ഞിരുന്നില്ല. കാലം പോകെപ്പോകെയാണ് എന്‍റെ ജന്മദിനം ലോകം മുഴുവന്‍ ആഘോഷിക്കുമെന്ന അറിവിലേക്കും അഹങ്കാരത്തിലേക്കും ഞാനും നടന്നു കയറിയത്.. ആ, അതു തന്നെ ഹാപ്പി വാലന്‍റൈന്‍സ് ഡേ.

ചിലരുടെയൊക്കെ ഭാഷയില്‍ പറഞ്ഞാല്‍ നമ്മുടെ സംസ്ക്കാരത്തിനു തീരെ നിരക്കാത്ത ഒരാഘോഷം!

കമിതാക്കളെ ലോകം മുഴുവന്‍ സ്നേഹിക്കുന്നുവെന്ന് ഒരു ഇംഗ്ലീഷ് പഴമൊഴിയുണ്ട്. പഴമൊഴി എന്തു തന്നെയായാലും യഥാര്‍ഥപ്രണയം നമ്മെ ധീരരും കരുത്തരുമാക്കും. ലോകം മുഴുവന്‍ എതിര്‍ത്താലും പിടിച്ചു നില്‍ക്കാനുള്ള ബലം തരും. അതുകൊണ്ടാണല്ലോ പ്രണയത്തിന്‍റെ പേരില്‍ ദുരഭിമാനക്കൊലകള്‍ നടക്കുന്ന നാടുകളില്‍പ്പോലും ഇപ്പോഴും പ്രണയങ്ങള്‍ തളിര്‍ക്കുന്നതും പൂവിടുന്നതും.

അങ്ങനെ ഓരോന്നോര്‍മ്മിച്ചപ്പോഴാണ് റോസിടീച്ചറുടെ പ്രണയലുത്തിനീയകള്‍ രണ്ടാം പതിപ്പിറങ്ങിയെന്ന കാര്യവും മനസ്സില്‍ കടന്നുവന്നത്. ആ പുസ്തകത്തിന്‍റെ ആദ്യപതിപ്പേ ഞാന്‍ കണ്ടിട്ടുള്ളൂ. രണ്ടാം പതിപ്പ് ഒരു ഓട്ടോഗ്രാഫ് പോലെ സുന്ദരമാണെന്ന് കേട്ടറിഞ്ഞു. പ്രണയദിനത്തില്‍ പരസ്പരം സമ്മാനിക്കാന്‍ അനുയോജ്യമായ ഒരു പുസ്തകം...

വിത്ത് ജീവനെ കാത്തു വെക്കും പോലെ
സമയമാകും വരെ ഞാന്‍ എന്‍റെ പ്രണയം കാത്തുവെക്കും ( പ്രണയ ലുത്തിനീയ )

എന്‍റെ പ്രണയിനിക്ക്...

No comments: