Saturday, September 8, 2018

ഡാഡി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനു മാര്‍ച്ച് 2നു 100 വയസ്സാകുമായിരുന്നു



https://www.facebook.com/echmu.kutty/posts/894937744018854We are happy to inform you that an International Seminar on Sustainable Habitat will be held on 04, 05 and 06 March, 2018 at the Kanakakunnu Palace and an exhibition: Enduring Legacy of Laurie Baker will be held from 04 to 11 March, 2018 in the Suryakanthi Grounds, Thiruvananthapuram as part of the Laurie Baker Birth Centenary celebrations. The celebrations are being held at the initiative of the Centre of Science and Technology for Rural Development (COSTFORD) and Laurie Baker Centre for Habitat Studies (LBC) with the support of the Government of Kerala.
Considering your cooperation with COSTFORD over the years and commitment toward sustainable habitat, we request you to share your experiences and observations regarding COSTFORD, sustainable habitat development and other related subjects, in social media platforms. Pictures of your residence may also be included in the article.


 



                                                                              
 



1. ചിരിക്കുന്ന വീടുകളുടെ തമ്പുരാന്‍

കുട്ടിയായിരിക്കുമ്പോള്‍ ഒരു ദിവസം അച്ഛനാണ് ലാറി ബേക്കര്‍ എന്ന് ആദ്യമായി പറഞ്ഞു കേള്‍പ്പിച്ചത്. തിരുവനന്തപുരത്ത് ബ്രിട്ടീഷുകാരനായ ഒരു ആര്‍ക്കിടെക്ട് സായിപ്പുണ്ടെന്നും വിചിത്രമായ ചില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയാണ് അദ്ദേഹത്തിന്‍റെ ജോലിയെന്നും അച്ഛന്‍ പറഞ്ഞു. സായിപ്പുണ്ടാക്കുന്ന വീടുകള്‍ പാട്ടു പാടുകയും പല്ലു കാട്ടി ചിരിക്കുകയും ഒക്കെ ചെയ്യുമെന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ അല്‍ഭുതപ്പെട്ടു പോയി.നല്ല കാറ്റും വെളിച്ചവുമുള്ള വീടുകളാണ് അവയെന്നാണ് അച്ഛന്‍ ഉദ്ദേശിച്ചത്. അത്തരം കെട്ടിടങ്ങളില്‍ സമൃദ്ധമായുണ്ടായിരുന്ന വിവിധ തരം ജാലി വര്‍ക്കുകളായിരുന്നു അച്ഛന്‍ ചൂണ്ടിക്കാട്ടിയ ചിരിക്കുന്ന പല്ലുകള്‍. അച്ഛന്‍റെ ഒരു സുഹൃത്ത് അതുമാതിരിയൊരു വീട്ടിലാണ് താമസിക്കുന്നതെന്നും ഇനി തിരുവനന്തപുരത്ത് പോകുമ്പോള്‍ ആ വീട് കാണിച്ചു തരാമെന്നും അച്ഛന്‍ വാഗ്ദാനം ചെയ്തു. പിന്നീട് പലവട്ടം അച്ഛനൊപ്പം തിരുവനന്തപുരത്ത് പോയെങ്കിലും ആ വീട് ഞാനൊരിക്കലും കാണുകയുണ്ടായില്ല.

നല്ലവണ്ണം മുതിര്‍ന്നതിനു ശേഷമാണ് ഒരിക്കല്‍, ഈ ആര്‍ക്കിടെക്ട് സായിപ്പിന്‍റെ ക്ലാസ് കേള്‍ക്കാന്‍ അവസരമുണ്ടായത്. ഒരു സാധാരണ മലയാളം മീഡിയം സ്കൂളില്‍ പഠിച്ച എനിക്ക്, ശുദ്ധമായ ബ്രിട്ടീഷ് ശൈലിയില്‍ സായിപ്പ് പറഞ്ഞതൊന്നും തന്നെ കാര്യമായി മനസ്സിലായില്ല. മനുഷ്യര്‍ കടം വാങ്ങി വീടു വെക്കുന്നുവെന്നും പിന്നീട് ആജീവനാന്തകാലം ആ കടം അടച്ച് സ്വന്തം എന്നു കരുതപ്പെടുന്ന വീട്ടില്‍ വാടകക്കാരനായി കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആകെപ്പാടെ അതു മാത്രമാണ് എന്‍റെ തലയില്‍ കയറിയത് . എങ്കിലും സദസ്സിലുണ്ടായിരുന്ന മഹാന്മാരും മറ്റു വിവരമുള്ളവരും ചിരിക്കുമ്പോഴും തല കുലുക്കുമ്പോഴും എല്ലാം മനസ്സിലായ മട്ടില്‍ ഞാനും അവരെപ്പോലെ ചിരിക്കുവാനും തല കുലുക്കുവാനും പണിപ്പെട്ടു.

അങ്ങേയറ്റം പ്രതികൂല സാഹചര്യങ്ങളിലെ ഒരു കെട്ടിട നിര്‍മ്മാണത്തിനിടയിലാണ് ഞാന്‍ പിന്നീട് സായിപ്പിനെ കാണുന്നത്. ചില കെട്ടിടങ്ങള്‍ അങ്ങനെയുമാവാറുണ്ടല്ലോ, ആഗ്രഹിച്ചു പണിയുമ്പോഴും നമ്മെ അടിമുടി തകര്‍ത്തു കളയുന്നവ, ആശിച്ചും മോഹിച്ചും ഒന്നിക്കുമ്പോഴും നമ്മെ നുറുങ്ങുകളായി ചിതറിച്ചു കളയുന്ന ചില ജീവിതങ്ങളെ പോലെ... അത്തരമൊരു തീവ്രനൊമ്പരമായിരുന്നു ആ കെട്ടിട നിര്‍മ്മാണം. പടികള്‍ അടര്‍ന്നു പോയ ഏണി കയറി പെട്ടെന്ന് മുമ്പില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തെ കണ്ട് ഞാന്‍ അമ്പരന്നു നിന്നു. അദ്ദേഹം വരുമെന്നുള്ളതിന്‍റെ ഒരു സൂചനയും എനിക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഒന്നു കൈകൂപ്പുവാനോ ഒരു ഗ്ലാസ് പച്ചവെള്ളം എടുത്തു കൊടുക്കുവാനോ പോലും അന്നെനിക്ക് സാവകാശമുണ്ടായില്ല. ബേക്കര്‍ ചിരിക്കുകയും കെട്ടിടവും വര്‍ക് സൈറ്റും എനിക്ക് ആഹ്ലാദം പകരുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. ആ കെട്ടിടത്തിന്‍റെ മുക്കിലും മൂലയിലും പോലും അദ്ദേഹത്തിന്‍റെ സൂക്ഷ്മദൃഷ്ടികള്‍ പതിയുന്നത് ഞാന്‍ വിസ്മയത്തോടെ വീക്ഷിച്ചു .

ദില്ലിയിലെ ജോലിസ്ഥലത്തു വെച്ച് ബേക്കറെ കാണുമ്പോള്‍ എന്‍റെ ജീവിത സാഹചര്യങ്ങളും കാഴ്ചപ്പാടുകളും എന്തിനു രൂപം തന്നെയും മാറിക്കഴിഞ്ഞിരുന്നു. തീരെ പരിമിത സാഹചര്യങ്ങളില്‍, അതീവ നിസ്സാരമെന്ന് എണ്ണപ്പെടാവുന്ന ജോലി ചെയ്തിരുന്ന എന്നോടും വലിയ പരിഗണനയോടെ അദ്ദേഹം സംസാരിച്ചു. വളരെ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരൊന്നിച്ചു വര്‍ക് സൈറ്റിലേക്ക് വന്ന ബേക്കറോട് നേരത്തെ കണ്ടിട്ടുണ്ടെന്ന് പറയുവാനുള്ള ധൈര്യമോ മനസ്സാന്നിധ്യമോ ആത്മവിശ്വാസമോ എനിക്ക് ഉണ്ടായിരുന്നില്ല. ഏണിപ്പടികള്‍ കയറി കെട്ടിടത്തിന്‍റെ മുകള്‍ നിലയിലേക്ക് അദ്ദേഹം പോകുന്നത് നോക്കി ഞാന്‍ നിശ്ശബ്ദയായി നിന്നതേയുള്ളൂ.

എന്നെ അമ്പരപ്പിച്ചുകൊണ്ട് രണ്ട് മിനിറ്റിനകം ബേക്കര്‍ താഴെക്കു വന്നു. ‘ഓ ഇറ്റ്സ് യൂ ... ഇറ്റ്സ് യൂ’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എന്നെ മറന്നുപോയതില്‍ ഞാന്‍ അദ്ദേഹത്തോട് ക്ഷമിക്കണമെന്ന് പറഞ്ഞ ആ ശബ്ദത്തില്‍ സത്യസന്ധമായ ആത്മാര്‍ഥത തുളുമ്പിയിരുന്നു. മനുഷ്യരില്‍ പൊതുവേ സുലഭമായി കാണാറുള്ള അല്‍പ്പത്തം ബേക്കറെ തൊട്ടു തീണ്ടിയിരുന്നില്ല. ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറിയും വര്‍ക് സൈറ്റില്‍ മണ്ണിഷ്ടിക എണ്ണുന്നവളും മനുഷ്യരെന്ന നിലയില്‍ തുല്യരാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മനുഷ്യരില്‍ അധികം പേര്‍ക്കും ഇല്ലാത്ത, അതുകൊണ്ടു തന്നെ തികച്ചും അപൂര്‍വമായ മാനവികതാ ബോധമായിരുന്നു അത്.

പിന്നീട് ദില്ലിയില്‍ എത്തുമ്പോഴൊക്കെയും ഞങ്ങളുടെ ചെറിയ മുറിയില്‍ അദ്ദേഹം വന്നു. പ്രഭാത ഭക്ഷണം ഇന്ത്യന്‍ പ്രസിഡന്‍റിനൊപ്പം കഴിക്കുകയും, ഉച്ചയൂണു കഴിക്കുവാന്‍ ഞങ്ങളുടെ കൊച്ചുമുറിയില്‍ വരികയും ചെയ്യുക എന്നത് ബേക്കര്‍ക്ക് മാത്രം സാധിക്കുന്ന മഹനീയ ലാളിത്യമാണ്. അതീവ ലളിതമായ ഭക്ഷണം ആസ്വദിച്ചു കഴിച്ചുകൊണ്ട് ഒട്ടനവധി നേരമ്പോക്കുകള്‍ പറഞ്ഞ് അദ്ദേഹം പൊട്ടിച്ചിരിക്കുകയും ഞങ്ങളെ എല്ലാവരേയും ചിരിപ്പിക്കുകയും ചെയ്തു. അസുലഭമായ നര്‍മ്മ ബോധം ബേക്കറുടെ കൂടപ്പിറപ്പായിരുന്നുവല്ലോ. അപ്പൂപ്പന്മാരുടെ മടിത്തട്ടുകളില്‍ ഒരിക്കലും പൂര്‍ണമായും സ്വാഗതം ചെയ്യപ്പെട്ടിട്ടില്ലാത്ത എന്‍റെ മകള്‍ക്ക് ആ മടിയിലിരിക്കാനും ആ താടിയില്‍ റബര്‍ ബാന്‍ഡ് ചുറ്റി വിവിധ സ്റ്റൈലുകള്‍ വരുത്താനും അനുവാദമുണ്ടായിരുന്നു. മകള്‍ വരച്ചയക്കാറുള്ള പിക്ചര്‍ പോസ്റ്റ് കാര്‍ഡുകളും ‘ബേക്കര്‍ മുത്തശ്ശാ’ എന്ന സംബോധനയും വളരെ സന്തോഷിപ്പിക്കാറുള്ളതായി, എപ്പോഴും അദ്ദേഹം പുഞ്ചിരി തൂകിയിരുന്നു.

ഒരു അധ്യാപികയാകാന്‍ ആഗ്രഹിച്ച മകളോട് അധ്യാപനമെന്ന അതീവ ഗൌരവതരമായ ചുമതലയെക്കുറിച്ചും അധ്യാപകര്‍ നയിക്കേണ്ട കാപട്യമില്ലാത്ത മാതൃകാ ജീവിതത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. ഭാവിയിലേക്ക് ചൂണ്ടപ്പെട്ട വിരലുകളാണ് അധ്യാപകന്‍റേതെന്നും ഭൂതകാലത്തില്‍ മാത്രം ജീവിക്കുന്നവര്‍ അധ്യാപകരാകുന്നത് വിദ്യാര്‍ഥികളുടെ മാത്രമല്ല ഒരു രാഷ്ട്രത്തിന്‍റെ ഭാവിയെ സംബന്ധിച്ചു കൂടി ആത്മഹത്യാപരമാണെന്നും ബേക്കര്‍ വിശ്വസിച്ചിരുന്നു. അടിത്തട്ടു കാണാവുന്ന നൈര്‍മല്യവും നിരന്തരമായ ഒഴുക്കും ഉള്ള ജലമാവണം അധ്യാപകരെന്ന് അദ്ദേഹം കരുതി. അധ്യാപകരുടെ ചുമലുകള്‍ക്ക് വിദ്യാര്‍ഥികളുടെ താങ്ങാവാനുള്ള അസാധാരണമായ കരുത്തുണ്ടാവണമെന്ന് അദ്ദേഹം മകളോട് പറഞ്ഞു.

ബേക്കറുടെ സമയ ബോധവും കൃത്യനിഷ്ഠയും അപാരമായിരുന്നു. തൊണ്ണൂറു വയസ്സിനടുത്തായിരിക്കുമ്പോഴും മഞ്ഞുകാലമോ മഴക്കാലമോ വേനല്‍ക്കാലമോ എന്നില്ലാതെ കൃത്യസമയത്ത് അദ്ദേഹം വര്‍ക് സൈറ്റുകളില്‍ എത്തിയിരുന്നു. ഉയരങ്ങളിലും താഴ്ചകളിലും ഭയമോ ചാഞ്ചല്യമോ കൂടാതെ അദ്ദേഹം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു . സാങ്കേതിക വിദഗ്ദ്ധരായ പല ചെറുപ്പക്കാര്‍ക്കും മറ്റു പല കാര്യങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും ബേക്കറോടൊപ്പമെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് മങ്ങിപ്പോയ കാഴ്ചയോടെ ‘മൈ ഡ്രോയിംഗ് ഡേയ്സ് ആര്‍ ഓവര്‍’ എന്നദ്ദേഹം പറഞ്ഞപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞത്. അനിവാര്യമായത് ആരംഭിക്കുകയായിരുന്നു,അപ്പോള്‍.

വാസ്തുവിദ്യയുടെ അതി വിശാലമായ ലോകത്ത് ബേക്കര്‍ ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും വിലയിരുത്താനുള്ള സാങ്കേതിക പരിജ്ഞാനമോ ബൌദ്ധിക വിജ്ഞാനമോ ഒന്നും എനിക്കില്ല. പക്ഷെ, നമ്മുടേതു മാതിരി ഒരു രാജ്യത്തില്‍ കഴിഞ്ഞ അഞ്ചു തലമുറകളായിപ്പോലും പാര്‍പ്പിടമില്ലാതെ ജീവിക്കുന്ന മനുഷ്യരുണ്ടെന്നും ഏകദേശം നാല്‍പത്തൊമ്പതിനായിരം ചേരികളിലായി പത്തുകോടിയോളം മനുഷ്യജന്മങ്ങള്‍ വെറും പുഴുക്കളെപ്പോലെ കഴിഞ്ഞു കൂടുന്നുണ്ടെന്നും മിസ്സോറാമില്‍ മാത്രമാണ് എല്ലാവരുടേയും തലയ്ക്കു മുകളില്‍ കൂരകളുള്ളതെന്നും ഞാനും മനസ്സിലാക്കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും പാവപ്പെട്ടവരെ എങ്ങനെയെല്ലാമാണ് തെരുവോരങ്ങളിലേക്കും പലപ്പോഴും ചക്രവാളത്തിന്‍റെ അതിരുകളിലേക്കും വരെ ഒതുക്കിക്കളയുന്നതെന്ന് കണ്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും ന്യായീകരിക്കാനാവാത്ത പൊങ്ങച്ചവും ധൂര്‍ത്തും കോരിയൊഴിച്ച് നിര്‍മ്മിക്കപ്പെടുന്ന അരോചകമായ കെട്ടിടങ്ങള്‍, എല്ലാവര്‍ക്കും അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളെ എവ്വിധമെല്ലാം മാരകമായി കൊള്ളയടിക്കുന്നുവെന്ന് വേദനയോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ദുശ്ശീലങ്ങളിലെല്ലാം തന്നെ കെട്ടിടങ്ങളുടെ ഏറ്റവും വലിയ ജന്മിയായ സര്‍ക്കാറും ഒരു കെട്ടിടമെങ്കിലും ഉണ്ടാക്കാന്‍ കഴിവുള്ള സാധാരണ ജനങ്ങളും എപ്പോഴും ഞാനധികം ഞാനധികം എന്ന് പരസ്പരം മല്‍സരിക്കുകയാണ് ചെയ്യാറ്. അപ്പോഴെല്ലാം സ്വന്തം ജീവിതം കൊണ്ട് ബേക്കര്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ച അതിനിശിതമായ ലാളിത്യവും മറ്റു മനുഷ്യരോടും പ്രകൃതിയോടുമുള്ള ആ കരുതലും പരിഗണനയും ഏറ്റവും അത്യാവശ്യമായത് മാത്രം ചെയ്യുക എന്ന അദ്ദേഹത്തിന്‍റെ സന്ദേശവും എത്രമാത്രം കൃത്യമാണെന്ന് ബോധ്യമാവാതെ വയ്യ.

കൂടെ ജോലി ചെയ്തവര്‍ക്ക് അദ്ദേഹം ഡാഡിയും ആ ജീവിതം മുഴുവന്‍ ഒന്നിച്ചു പങ്കിട്ട ഡോ.എലിസബെത്ത് ബേക്കര്‍ മമ്മിയുമായിരുന്നു. മമ്മിയോട് പ്രേമവും സ്നേഹവും മാത്രമല്ല, നിറഞ്ഞ ബഹുമാനവും ആദരവും കൂടി ഉണ്ടെന്ന് തുറന്നു സമ്മതിക്കാന്‍ അദ്ദേഹത്തിനു ഒരിക്കലും മടിയുണ്ടായിരുന്നില്ല.

ഡാഡിയില്ലാതെ ജീവിയ്ക്കേണ്ടി വന്ന കാലങ്ങളില്‍, തമ്മില്‍ കാണുമ്പോഴെല്ലാം മമ്മി സംസാരിച്ചിരുന്നത് അദ്ദേഹത്തെപ്പറ്റി മാത്രമായിരുന്നു. തൊണ്ണൂറു വയസ്സിനു മുകളില്‍ നിന്നുകൊണ്ട് അസാധാരണമായ സ്നേഹവായ്പോടെയും ഹൃദയംഗമമായ അടുപ്പത്തോടെയും മമ്മി സംസാരിക്കുമ്പോള്‍ ലാറി ബേക്കര്‍ എന്ന പച്ചമനുഷ്യന് ആയിരം സ്നേഹസൂര്യന്മാരുടെ അതിശയപ്രഭയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു.

എപ്പോള്‍ കാണുമ്പോഴും അതീവ വാല്‍സല്യത്തോടെ ബേക്കര്‍ എന്നെ ആ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. അദ്ദേഹം കടന്നു പോയപ്പോള്‍ എനിക്കില്ലാതായത് ആ അടുപ്പവും കരുതലു മാണ്. സ്നേഹവും വാല്‍സല്യവും മിടിക്കുന്ന ആ നെഞ്ചോടു ചേര്‍ന്നു നില്‍ക്കാനായിരുന്ന അപൂര്‍വ സൌഭാഗ്യമാണ്.

എന്‍റെ കണ്ണുകള്‍ ഇപ്പോള്‍ നിറയുന്നതും അതുകൊണ്ടാണ്......
-------------------------------------------------------------------------------

2. പുനര്‍നിര്‍മ്മിച്ചത് ഒരു മനസ്സിനെ ആയിരുന്നു.

ഫോണ്‍ ചെയ്തപ്പോള്‍ അവനു തലവേദനയാണെന്ന് പറഞ്ഞു. എങ്കിലും അവന്‍റെ വീട്ടില്‍ പോയി. അടുത്ത ദിവസം വീണ്ടും യാത്ര പുറപ്പെടാനുള്ളതാണ്. ഈ നഗരത്തില്‍ വന്നിട്ട് അവനെ കാണാതെ പോകുന്നതെങ്ങനെ.. അങ്ങനെ പോകേണ്ടി വന്നിട്ടുള്ളപ്പോഴൊക്കെ മനസ്സില്‍ വെറുതെയെങ്കിലും ഒരു വിഷാദം പടര്‍ന്നിട്ടുണ്ട്..

എത്ര കാലത്തെ പരിചയം.. ആദ്യം കാണുമ്പോള്‍ അവനു മീശ കിളുര്‍ത്തിരുന്നില്ല. എന്‍റെ മകള്‍ക്ക് കാക്കേ പൂച്ചേന്നൊക്കെ പറഞ്ഞ് കാച്ചിയ മോരൊഴിച്ച് ഒപ്പി വടിച്ചിട്ട് മാമു കൊടുക്കുമ്പോള്‍ ചില ദിവസങ്ങളില്‍ ഞാന്‍, അവനും കുഞ്ഞിയുരുളകള്‍ വാരിക്കൊടുത്തിട്ടുണ്ട്. നിഷ്കളങ്കമായി ഒരു കൊച്ചുകുഞ്ഞിനെപ്പോലെ വായ് പൊളിച്ച് അവന്‍ ആ ഉരുളകള്‍ വാങ്ങുമായിരുന്നു.

ജീവിതം അതിനു തോന്നിയ കഠിന വഴിത്താരകളിലൂടെ എന്നെ വലിച്ചിഴച്ച കാലങ്ങളില്‍ , സാധിക്കുമ്പോഴെല്ലാം അവന്‍ കാണുവാന്‍ വന്നു.. എന്‍റെ കഷ്ടപ്പാടുകളും ദാരിദ്ര്യവും കണ്ണീരും വേദനകളും അനുഭവിച്ചു, പരാജയങ്ങളില്‍ സാന്ത്വനിപ്പിച്ചു. അല്‍പ വിജയങ്ങളില്‍ ആഹ്ലാദിച്ചു. കണ്ണീരും ചോരയും പേനയില്‍ നിറച്ച് ഞാനെഴുതിയ, നിറംകെട്ടു മങ്ങിയ കുറിപ്പുകള്‍ വായിച്ച് നിറഞ്ഞ കണ്ണുകളോടെ എന്നെ കൂടുതലെഴുതുവാന്‍ എക്കാലവും പ്രേരിപ്പിച്ചു...

അവനെ മനസ്സിലാക്കാതിരിക്കില്ല ഞാനെന്ന് സ്വന്തം ജീവിതത്തിന്‍റെ പല സന്നിഗ്ദ്ധ ഘട്ടങ്ങളിലും തികച്ചും ആത്മാര്‍ഥമായി ആവര്‍ത്തിക്കുമ്പോള്‍, എന്‍റെ സൌഹൃദത്തില്‍ അവനുള്ള വിശ്വാസം പൌര്‍ണമിച്ചന്ദ്രനെന്ന പോലെ മിന്നിത്തിളങ്ങി .

കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ അവന്‍ പറഞ്ഞു തന്നതാണ്...

ഒരു മൊട്ടക്കുന്നായിരുന്നു വാസ്തു ശില്‍പി വീടു വെയ്ക്കാന്‍ വാങ്ങിയത്. അധികം പണമൊന്നും ശില്‍പിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. പതുക്കെ പ്പതുക്കെ ഓരോ കല്ലും പെറുക്കിപ്പെറുക്കി പത്തു പതിനഞ്ചു വര്‍ഷമെടുത്ത് വീട്ടില്‍ അത്യാവശ്യത്തിനുള്ള മുറികള്‍ അത്യാവശ്യമുള്ളപ്പോള്‍ , തികച്ചും അത്യാവശ്യമായ സൌകര്യങ്ങളോടെ ആ വാസ്തുശില്‍പി നിര്‍മ്മിച്ചു. നാലു കമ്പാര്‍ട്ടുമെന്‍റുകളായി തിരിക്കാവുന്ന നീണ്ട മുറിയില്‍ നാലു ബെഡ് റൂമുകള്‍ മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി ഉണ്ടാക്കി. ഓരോ കുട്ടിയും വളര്‍ന്നു വലുതായി വിവാഹം കഴിച്ചു പോയപ്പോള്‍ കമ്പാര്‍ട്ടുമെന്‍റുകള്‍ നിവര്‍ന്നു നിവര്‍ന്നു അസാധാരണമായി നീളം തോന്നിപ്പിച്ച മുറി, പിന്നീട് വാസ്തു ശില്‍പിയുടെ ഉറക്കറയും വായനാമുറിയും ജോലിമുറിയും ഇരുപ്പുമുറിയുമായിത്തീര്‍ന്നു.

ആയിടയ്ക്കാണ് വാസ്തുശില്‍പിയുടെ ഭാര്യാസഹോദരന്‍റെ മക്കള്‍ നഗരത്തില്‍ പഠിക്കാനെത്തിയത്. പഠിക്കാനും വിശ്രമിക്കാനും വേണ്ട സ്വകാര്യതയുള്ള, നല്ല വെളിച്ചവും കാറ്റോട്ടവുമുള്ള വൃത്താകാരമായ ഒരു മുറി അവര്‍ക്കായി ഒരുക്കപ്പെട്ടു. ചെറു പാചകത്തിനാവശ്യമായ സൌകര്യവും മറപ്പുരയും കുളിമുറിയുമായി, അങ്ങനെ തികച്ചും സ്വയം പര്യാപ്തമായ ഒരു യൂണിറ്റായിരുന്നു വാസ്തുശില്‍പിയുടെ ഡിസൈന്‍.

ഒറ്റ ഒരു മേസ്തിരിയെ വെച്ചാണത്രേ വാസ്തു ശില്‍പി ഇതെല്ലാം നിര്‍മ്മിച്ചത്.

അത്ര ക്ഷാമമായിരുന്നോ മേസ്തിരിമാര്‍ക്കെന്നായിരുന്നു സ്വാഭാവികമായും എന്‍റെ ചോദ്യം.

അപ്പോള്‍ അവന്‍ മനസ്സുകളെപ്പറ്റിയും വിഷാദത്തെപ്പറ്റിയും കണ്ണീരുപ്പിനെപ്പറ്റിയും മരണത്തെപ്പറ്റിയുമൊക്കെ പറഞ്ഞു തുടങ്ങി. എനിക്കറിയാത്തതല്ലല്ലോ ഇതൊന്നും എന്ന് നിനയ്ക്കുമ്പോഴും, ക്ഷമയോടെ ഞാനവനെ കേട്ടുകൊണ്ടിരുന്നു.

അതൊരു പണിചികില്‍സയായിരുന്നുവെന്ന് അവന്‍ വിശദീകരിച്ചു. കരള്‍ പിളരുന്ന വേദനകളില്‍
വിഷാദം ഘനീഭവിച്ച മനസ്സുമായി കണ്ണീരിന്‍റെ മൌനത്തിലാണ്ടു പോയ ഒരാളായിരുന്നു ആ മേസ്തിരി. അതുകൊണ്ട് ഭ്രാന്തനെന്ന മുദ്ര ചാര്‍ത്തി അയാളെ എല്ലാവരും ജോലിയില്‍ നിന്നകറ്റി നിര്‍ത്തി.

മനുഷ്യര്‍ക്കെല്ലാം പൊതുവേ വേദനയേയും മൌനത്തെയും വല്ലാത്ത ഭയമാണ്. കാരണം വേദനയും മൌനവും എന്തിനെയാണ് ഗര്‍ഭത്തില്‍ വഹിക്കുന്നതെന്ന് ആരും അറിയുന്നില്ല.

വാസ്തുശില്‍പിയുടെ ഒരു പഴയ ഷര്‍ട്ടു ധരിച്ച്, വാസ്തുശില്‍പിയായി മാറി പ്ലാനും ഡിസൈനും മനസ്സിലാക്കിയ മേസ്തിരി സ്വന്തം ഷര്‍ട്ട് ധരിച്ച് , മേസ്തിരിയാവുകയും ഇഷ്ടിക പണിയുകയും വേറൊരു ഷര്‍ട്ടിട്ട് മെയ്ക്കാടു പണിക്കാരനായി സിമന്‍റും മണലും കൂട്ടുകയും ചെയ്തു. മൌന മുദ്രിതമായ ചുണ്ടുകളുള്ള ആ മേസ്തിരിയൊഴിച്ച് മറ്റൊരു പണിക്കാരനും ആ വര്‍ക് സൈറ്റില്‍ ഒരിക്കലും ഉണ്ടായിരുന്നുമില്ല.

തീര്‍ത്തും മൌനിയായി, ഇത്തരമൊരു പകര്‍ന്നാട്ടത്തിലൂടെ നിത്യവും ജോലി ചെയ്തിരുന്ന മേസ്തിരിയോട് സാധിക്കുമ്പോഴെല്ലാം വാസ്തു ശില്‍പി സംസാരിച്ചുകൊണ്ടിരുന്നു . മേസ്തിരിക്ക് ഒന്നും മനസ്സിലായിട്ടുണ്ടാവില്ലെന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു ... ‘അത്രമാത്രം സാങ്കേതികജഡിലമായിരുന്നോ വാസ്തു ശില്‍പിയുടെ വാക്കുകള്‍?’

അവന്‍ ചിരിച്ചു.

‘ അല്ല, വാസ്തു ശില്‍പിക്ക് മേസ്തിരിയുടെ ഭാഷ വശമുണ്ടായിരുന്നില്ല. അദ്ദേഹം സ്വന്തം മാതൃഭാഷയിലാണ് സംസാരിച്ചുകൊണ്ടിരുന്നത്. ആ ഭാഷ മേസ്തിരിക്കും അറിയില്ലായിരുന്നു. ‘

കെട്ടിടം പണി തീര്‍ന്നപ്പോഴേക്കും മേസ്തിരി ഇടയ്ക്കു വെച്ച് മറന്നു പോയ സംസാരവും ചിരിയും വീണ്ടെടുത്തു കഴിഞ്ഞിരുന്നു.

വാസ്തുശില്‍പി കെട്ടിടങ്ങളെ മാത്രമല്ല തകര്‍ന്നു തുടങ്ങിയ ഒരു മനസ്സിനെയും പുനര്‍നിര്‍മ്മിക്കാന്‍ കഴിവുള്ള ആളായിരുന്നുവോ? ക്ഷമയും സ്നേഹവും വിശ്വാസവും സ്വന്തം സാന്നിധ്യവുമായിരുന്നോ അതിന് ഉപയോഗിച്ച നിര്‍മ്മാണ പദാര്‍ഥങ്ങള്‍ ?

പിന്‍ കുറിപ്പ്

മനുഷ്യസ്നേഹിയായ ആ വാസ്തുശില്‍പിയുടെ പേര് ലാറി ബേക്കര്‍ എന്നായിരുന്നു.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

തൊണ്ണൂറു വയസ്സിനു മുകളില്‍ നിന്നുകൊണ്ട് അസാധാരണമായ സ്നേഹവായ്പോടെയും ഹൃദയംഗമമായ അടുപ്പത്തോടെയും മമ്മി സംസാരിക്കുമ്പോള്‍ ലാറി ബേക്കര്‍ എന്ന പച്ചമനുഷ്യന് ആയിരം സ്നേഹസൂര്യന്മാരുടെ അതിശയപ്രഭയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു.