![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTT8m3KmDacp_tzTojSYixtCVaoueappMHCpVUdghnW7vRJvGt0y0zG-xOXmdBvs4khtUYEYk9y6sH53GHntE_UCwWX4aBCW6ifmumQ3Iw5mAG4Mtx_qIU2ylJ0SuwJ0iHRD5THUQ9QN4/s0/nb.jpg)
നൂറ്റി ഇരുപത് കൊല്ലം മുമ്പേ ഓഗസ്റ്റ് മാസം അഞ്ചിന് ഒരു കവി ഇങ്ങനെ എഴുതി..
സന്യാസി ചൊല്ലി
'ആ അമ്പലത്തില് ദൈവമില്ല'
രാജാവ് ക്രുദ്ധനായി.
'നിരീശ്വരവാദിയെപ്പോലെ സംസാരിക്കരുത്. മുത്തും പവിഴവും വജ്രവും പതിച്ച സുവർണ കിരീടമണിഞ്ഞ ആ വെട്ടിത്തിളങ്ങുന്ന വിഗ്രഹം കണ്ടില്ലേ?. എന്നിട്ട് അമ്പലത്തിലാരുമില്ലെന്നോ?'
സന്യാസി വിശദമാക്കി.
'അമ്പലത്തിൽ ആരുമില്ലെന്നല്ല, രാജകീയ പ്രൗഡിയും ധനവും അതിൽ വർഷിക്കപ്പെട്ടിട്ടുണ്ട്. രാജാവിനെ തന്നെയും അർപ്പിച്ചിട്ടുണ്ട്. പക്ഷേ, ലോകത്തിൻറെ ദൈവം അവിടെയില്ല.'
രാജാവ് അലറി.
'ഇരുപത് ലക്ഷം സ്വർണ നാണയം ചെലവിട്ടാണ് ആകാശചുംബിയായ ഈ അമ്പലം പണിതത്. എല്ലാ ആചാരാനുഷ്ഠാനങ്ങളും കൃത്യമായി ചെയ്ത് ഞാൻ ഈ അമ്പലം ദൈവത്തിനു സമർപ്പിച്ചതാണ്.. എന്നിട്ടിവിടെ ദൈവമില്ലെന്ന് പറയാൻ എങ്ങനെ ധൈര്യം വന്നു?'
സന്യാസി ശാന്തനായി മറുപടി നല്കി…
'ഈ വർഷം ഇരുന്നൂറു ലക്ഷം ജനങ്ങൾ കഠിനമായ വരൾച്ച സഹിയാതെ, ഭക്ഷണവും പാർപ്പിടവുമില്ലാതെ സഹായത്തിന് നിലവിളിച്ചുകൊണ്ട് അങ്ങയുടെ പടിവാതിൽക്കൽ വന്നു… ആട്ടിയോടിക്കപ്പെടാൻ മാത്രമായി..
അവർ കാട്ടിലും മേട്ടിലും ഗുഹകളിലും വഴിവക്കിലെ മരച്ചോട്ടിലും വെളിച്ചമില്ലാത്ത അമ്പലങ്ങളിലും അഭയം തേടി.
ആ വർഷമാണ് അങ്ങ് ഇരുപത് ലക്ഷം സ്വർണ നാണയങ്ങൾ ചെലവാക്കി അങ്ങയുടെ ഈ അമ്പലം പണിതത്.'
അന്നാണ് ദൈവം അരുളിച്ചെയ്തത്.
'എൻറെ ശാശ്വതമായ ഭവനം ആകാശനീലിമയിൽ ഒരിക്കലും അണയാത്ത ദീപങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു.
എൻറെ ഭവനത്തിൻറെ അടിത്തറ സത്യത്തിന്റെ മൂല്യത്താലും സമാധാനത്താലും അനുതാപത്താലും സ്നേഹത്താലും പണിയപ്പെട്ടിരിക്കുന്നു.
ഈ ദരിദ്രനും നിസ്സാരനുമായ പിശുക്കൻ, സ്വന്തം പ്രജകൾക്ക് അഭയം നല്കാനാവാത്തവൻ..എനിക്ക് വീടുണ്ടാക്കിക്കളയാമെന്ന് സ്വപ്‌നം കാണുകയാണോ?
ആ ദിവസമാണ് ദൈവം അങ്ങയുടെ അമ്പലം വിട്ട് പുറത്തേക്ക് പോയത്. റോഡരികിലെയു മരച്ചോട്ടിലേയും പാവങ്ങൾക്കൊപ്പം ചേർന്നത്.
അങ്ങയുടെ അമ്പലം വിശാല സമുദ്രത്തിലെ പത മാത്രമാണ്.
അങ്ങയുടെ ലൗകികമായ ഈ അമ്പലം പൊള്ളയാണ്. അത് ധനത്തിൻറേയും അഹങ്കാരത്തീൻറേയും ഒരു കുമിള മാത്രമാണ്.'
രോഷാകുലനായ രാജാവ് അലറി.
'വികലബുദ്ധിയായ കപടജീവി. ഈ നിമിഷം എൻറെ രാജ്യം വിട്ടു പോവുക'
സന്യാസി ശാന്തമായി മറുപടി പറഞ്ഞു.
'എവിടേക്കാണോ ദൈവത്തെ നാടുകടത്തിയത്, അവിടേക്കു തന്നെ സത്യധർമ്മികളേയും നാടുകടത്തുക.'
കവിയുടെ പേര് രവീന്ദ്രനാഥ ടാഗോർ..
വിവർത്തനം... എച്മുക്കുട്ടി
1 comment:
'എവിടേക്കാണോ ദൈവത്തെ നാടുകടത്തിയത്, അവിടേക്കു തന്നെ സത്യധർമ്മികളേയും നാടുകടത്തുക.'
Post a Comment