Sunday, June 14, 2020

ചൊക്ളി 22

  
 
                   


രവ്യേട്ടനേം പപ്പിനിയേം ഒരേ പായേല് കണ്ടപ്പോ തൊട്ടാണ് ചൊക്ളീരേ മൻസ്സ് ആകേനെ എടങ്ങേറിലായ്ത്. ആടോളേം പട്ടിയോളേം കാണുമ്പോ ചെല മൻഷേര് തുപ്പ്യോണ്ട് കല്ലിട്ത്ത് വീക്കും. കുട്ട്യോളടെ കണ്ണാ പൊത്തും. എന്ത് തേങ്ങക്കാണാവോ.. ന്നട്ട്, ഈ ആളോളന്നെ പശൂന് ചെന പിട്ച്ച്ല്ലാ, കോഴി മൊട്ടേട് ല്ല, ആട് പെറണ്ല്ലാന്നൊക്കെ തൊള്ള പൊളിച്ചോണ്ട് നടക്കണേം കാണ്ണാം.

ചൊക്ളിക്ക് കൊതി വന്നൊടങ്ങി.. ഒര് പെണ്ണ് വേണം. കാലിൻറെടേലെ മൂരിപ്പ് കൈയോണ്ട് തീർത്താ പോരാ.. അയിന് പെണ്ണന്നെ വേണം..

താമരച്ചേട്ത്താര്ടവടെ പണിക്ക് വരണ പെണ്ണങ്ങളെ ഒക്കേറ്റ്നേം ചൊക്ളി കണ്ണ്ട്ക്കാണ്ട് നോക്കിയോണ്ടിര്ന്നു. പെണ്ണങ്ങള്ക്ക് എന്ത്ന്നാ ഇങ്ങനെ പെഷലായിറ്റ് കിട്ടീരിക്കണേന്ന്.. നോക്കുമ്പോ നോക്കുമ്പോ കൊതീം കൂടിക്കൂടി വന്നോണ്ടിര്ന്നു.

ഗോപാലേട്ടൻ സരോജിന്യേച്ച്യേം കൂട്ടി മച്ചാട് ന്ന് പറേണ നാട്ട് ല്ക്ക് പോയി. അവടത്തെ അമ്പലത്ത്ല് അവര്ക്കന്താണ്ട് വീതം ണ്ട്.. ആ പണീട്ത്താ ഒന്നുല്ലെങ്ക് ലും പുണ്ണിയം ക് ട്ടും.

നല്ലതന്നെ.. പുണ്ണിയം കിട്ടണത് നല്ലതന്നെ

ദേവുഅമ്മേം ഗോപാലേട്ടനും പോയേൻറന്നന്നെ അവരടെ കടോള് രണ്ടും മൊയ്തീൻക്ക പൊളിപ്പിച്ചൊടങ്ങി. ഇപ്പളത്തെ ഈ പല നെലേല് കാണ്ണണ നഷ്ഷത്ത്റം പോലെ തെളങ്ങണ മറിയംബി ആർക്കേഡ് ഇണ്ടായി തൊടങ്ങീത് അങ്ങന്യാണ്… അന്നാണ്…

ആ കടോള് പൊളിക്കാമ്മാത്തറം ഒന്നുണ്ടായിര്ന്ന്ല്യാ. കൊറച്ച് പട്ടികേം പീഞ്ഞപ്പലയേം പനമ്പും മണ്ണിൻറെ ചൊമരും ഒക്കെ പിടുപിടുന്ന് വീണു. ചൊക്ളി തോനേ ദണ്ണപ്പെട്ടാ അതും കണ്ടോണ്ട് നിന്നത്.. എത്ര്യായ്യാലും എന്തോരം പണീട്ത്ത സലാണ്.. ആ പൊളിഞ്ഞ എറയത്ത് എത്തറ ചുര്ണ്ട് കെടന്നണ്ട്..അതൊന്നും മറക്കാമ്പറ്റണ്ല്ല.

തല്ലിപ്പൊളിക്കാനും പിന്നങ്ങട് പണ്ത് കേറ്റാനും ഒക്കേറ്റ്നും
കൂടി തെകച്ച ഒര് മാസെടുത്ത്ല്ല.പപ്പിനി അവടെ കല്ല് പണിക്ക് പോയേര്ന്നു. താമരച്ചേട്ത്താര്ടവടെ പണീള്ളതോണ്ട് ചൊക്ളി മൊയ്തീൻക്കേടെ കട പണ്യാൻ പോയില്യ.

അങ്ങനെ ഒടൂല് കട തൊറന്നു.. പളപളാന്ന് മിന്നണ ഒര് കട. ഈ ലോകത്ത്ള്ള സകല സാനോം ണ്ട് ആ കടേല്..

ജൂസ്ന്ന് പറേണ ഒരു കുടിസ്സാനം. അയിന് ഷേക്ക്ന്നാത്രേ ശരിക്കൂള്ള പേര്.. അത്ണ്ടാക്കാൻ ക്റ് ക്റ് ന്ന് തിര്യേണ ഒര് മെശീൻ.പലേ തരം പലകാരങ്ങള്.. മറിയംബി ഇണ്ടാക്കണ പോല്യന്നേ.. നല്ല മണോം സാദും ഒക്കേള്ള പലകാരങ്ങള്. പച്ചക്കറിയോളും പൽചരക്കും ണ്ട്. ചെറ്മൻ ചെക്കൂൻറെ മീനൂണ്ട്..

അന്തോണി മാപ്ള നെഞ്ഞത്തടിച്ച് നെലോളിച്ചു. മാതാവിനെ വിള്ച്ച് പതം പറ്ഞ്ഞു. മാപ്ളേരെ ഒണക്കക്കടേല് ഇഞ്ഞീപ്പോ ആരാ കേറാന്നാര്ന്നു മാപ്ളേരെ ദണ്ണം…

അങ്ങനൊന്നൂണ്ടായില്ല..

കൊശത്തിയോളും ചെട്ടിച്ച്യോളും വകേല്യാത്തോരും മാപ്ളേരെ കടേലിക്ക് ന്നെ പോയീ. അയ് വേ റോട്ടിലിക്ക് തൊറന്ന്ട്ട് ള്ള മൊയ്തീൻക്കേരെ കടേല് അയിലേക്കൂടി പോണോര് കേറി വന്ന് ഷേക്കും കാപ്പീം ചായേം കുട്ച്ചു. പലകാരം ത് ന്നു. സാനങ്ങള് വേടിച്ചു..

പപ്പിന്യേം രവ്യേട്ടനേം അങ്ങ്നെ മുട്ടിക്കെട്ക്കണ കണ്ടേപ്പിന്നെ ചൊക്ളി ചായ്പ്പിലെ കെടപ്പ് എറയത്തക്ക് ആക്ക്യേര്ന്നു. എല്ലേറ്റ്നും തൊള്ളപൊളിക്കണ പപ്പിനീരേ തള്ള ഒന്നും പറയ്യേ ചോയിക്കേണ്ടായില്ല..

രവ്യേട്ടനും പപ്പിനീം ഒന്നും അറിഞ്ഞോണം കാട്ടീല്ല. ചൊക്ളീം മിണ്ടീല്ല.. അല്ലെങ്കി എന്ത് തേങ്ങേണ് മിണ്ടണ്?

പാവം. രവ്യേട്ടൻ.. പറ്റണ കാലം സന്തോഷ്ത്ത്ല് കഴീട്ടേ..പപ്പിനി നല്ലോണം നോക്കാണ്ടിരിക്ക്ല്ല..

ചായ്പ്പ്ന്ന് എറേത്തക്ക് വന്നപ്പോ ചൊക്ളിക്ക് ദണ്ണം തോന്നി… പിന്നീം ആരൂല്ലാത്തോനായ പോലേ..ഒന്നൂല്ലാത്തോനായ പോലെ.. ഇപ്പ ബലണ്ട്.. പണീട്ക്കാൻ സലണ്ട്.. കൂലിണ്ട്.. ഇഞ്ഞി ഒര് പെണ്ണ് വേണം..കേറിക്കെട്ക്കാൻ ഒര് കുടിലാച്ചാ അത് ഇണ്ടാക്കണം..

അന്ന് അങ്ങനെ ഓരോന്നാലോയിച്ച് നഷ് ഷത്തറം നോക്കി പുള്ളും നത്തും കൂമനും ഓരോന്ന് പറേണതും കേട്ട് ചൊക്ളി കെട്ന്നു.

ആരേലും വേണം ചൊക്ളിക്ക്.. അതൊറപ്പായിണ്ട്..

പെണ്ണങ്ങള് കളിക്കും.. ചിറിക്കും.. ഇന്നാലും അവര് ആരും കേക്കാണ്ട് പറേണത് ചണ്ണക്കാലൻന്ന്ന്യാ..അവരടെ ഓരോ കാര്യേത്ത്ന് വിള്ക്കും.. അത് കയിഞ്ഞാ പിന്നെ ചണ്ണക്കാലനായി..

അല്ലെങ്കി ആണങ്ങളും അങ്ങനേന്ന്യല്ലേ..പല പണിയോള് തരും.. കൂലിക്ക് കണക്ക് പറേം.. ചണ്ണക്കാലൻ..തെണ്ടിത്തിരിഞ്ഞ് വന്നോൻ, ദേവുഅമ്മേരെ ചോറാ പണ്ടാരക്കാലൻറെ തടീന്ന് പറേം..

അങ്ങ്നെ പറയ്യാത്തോര് രാമേട്ടനും രവ്യേട്ടനും പപ്പിനീം മാത്രേള്ളൂ.

ഹു..വ്വാ.. .ഹ്...ഹു..വ്വാ.. ഹ്

ചൊക്ളി തുള്ളി വെറച്ചോയി. ചട് പിട്ന്ന് പായേല് ഏൻറ്റ് ഇര്ന്ന്.

കാലങ്കോഴീരെ ഒച്ച്യാണ്.

അട്ത്ത് ആരാണ്ടും മരിക്കണ കാര്യം പറേണതാണ്..ദേവുഅമ്മ പറഞ്ഞ് തന്ന്ണ്ട്. അയിനെ ഓടിക്കാൻ ചൊക്ളി ചട്ടുകം കടേലെ അടുപ്പിലിട്ട് പഴുപ്പിക്കും..അപ്പോ ദേവുഅമ്മ ആലൂരമ്പല്ത്ത്ല് ക്ക് പൈസ തലക്കുയിഞ്ഞ് വെക്കും.

ഹു..വ്വാ..ഹ്...ഹു..വ്വാ..ഹ്..

പിന്നേം കേക്ക്ണ്ടല്ലോ.

ചൊക്ളിക്ക് മൻസ്സാകെ എട്ങ്ങേറായി. കാലങ്കോഴീനേം നോറ്റ് കെട്ന്ന്
എപ്പളാ ഒറ്ങ്ങ്യേന്നറിഞ്ഞില്ല..

പപ്പിനീരേ നെഞ്ച് പൊട്ടണ നെലോളി കേട്ട്ട്ടാണ് ചൊക്ളി പിന്നെ ഏൺച്ചത്.

അപ്പളും വെളിച്ചായിട്ട്ണ്ടാര്ന്ന്ല്ല.

No comments: