Tuesday, June 16, 2020

പട്ടിയമ്മയും പട്ടിക്കുട്ടികളും. 3

            
അമ്മയുടേയും അമ്മീമ്മയുടേയും തമിഴ് ബ്രാഹ്മണ്യത്തെപ്പറ്റി ഞാൻ സംസാരിക്കുന്നത് സവർണതയുടെ അഹങ്കാരപ്രകടനമല്ലേ എന്നാണ് ചോദ്യം..

എൻറെയും സഹോദരിമാരുടേയും ജാതിയില്ലായ്മയെക്കുറിച്ച് വിവരിക്കുമ്പോൾ അമ്മയുടെ തമിഴ് ബ്രാഹ്മണ്യവും അച്ഛന്റെ വിശ്വകർമ്മത്വവും എനിക്ക് പറഞ്ഞേ പറ്റൂ. ഫോർവേഡ് കാസ്റ്റ്സ് ഓഫ് ഹിന്ദു കമ്മ്യൂണിറ്റിയും അവർണരും ക്രിസ്ത്യാനികളും തരാതരം പോലേ പുലച്ചി, ആശാരിച്ചി, ചോത്തി, മാപ്ളച്ചി, പരിപ്പ് തിന്ന് പണി ചെയ്യാതെ നാറ്റ വളി വിട്ട് പടിക്കേ തൂറണ വൃത്തിയില്ലാത്ത പട്ടത്തി എന്നൊക്കെ പേർത്തും പേർത്തും വിളിക്കുന്നതിനെപ്പറ്റി എഴുതുമ്പോൾ അമ്മയച്ഛന്മാരുടെ ജാതിയെപ്പറ്റി പറഞ്ഞേ തീരൂ. സാധാരണ മനുഷ്യർക്ക് ഒരു ജാതിപ്പേരോ മതപ്പേരോ വിളിക്കുന്നതല്ലേ കേൾക്കാനാവൂ.. ഞങ്ങൾക്കങ്ങനെയല്ല.. സവർണരും അവർണരും മൽസരിച്ചാണ് വിവിധ ജാതിപ്പേരുകൾ ചാർത്തിത്തരിക.

ഞങ്ങളുടെ ജീവിതം ദുരിതമയമാക്കിയതിൽ തമിഴ് ബ്രാഹ്മണ്യം പ്രത്യക്ഷമായും പരോക്ഷമായും വഹിച്ച പങ്കിനെ വെളിപ്പെടുത്താതിരിക്കാൻ എന്തായാലും കഴിയില്ല.

ജാതി മതങ്ങളിൽ ഉറച്ച് വിശ്വസിക്കുന്നവർ തമ്മിൽ ഒരു പാരസ്പര്യമുണ്ട്. അവർക്ക് എരിവുള്ള വിശ്വാസികളോടാണ് എപ്പോഴും താത്പര്യം. അവിശ്വാസികളെ അവർ അംഗീകരിക്കുന്നതേയില്ല. 'ഞങ്ങൾ ഞങ്ങളുടെ ജാതി മതത്തിൽ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങൾ നിങ്ങളുടേതിൽ വിശ്വസിക്കുന്നു. നമ്മൾ തമ്മിൽ ഒരു വഴക്കും പ്രശ്നവുമില്ല. ' ജാതി മത സൗഹാർദ്ദം പുഷ്കലമാണെന്ന പുറംകാപട്യമാണത്.

ശബരിമല പ്രശ്നം വന്നപ്പോൾ ഈ കപടസൗഹാർദ്ദം പൂത്തുലഞ്ഞു പരിമളം പരത്തുന്ന കാഴ്ച ഏറ്റവും ഭംഗിയായി ദൃശ്യ മായല്ലോ.

അകത്ത് എന്താണ് സ്ഥിതി?

ചട്ടി കൊതിക്കും.. അതായത് കൊട്ടി ചതിക്കും. ചോത്തിപ്പെണ്ണിനെ കണ്ടാൽ ഉടനെ കുളിക്കണം.

നായ കടിക്കും. മിക്കവാറും നായന്മാർക്ക് തന്തയില്ല.. നായര് എന്തുകണ്ടാലും നാറ്റിച്ചു നോക്കും.

പുലയനല്ലേ.. കക്കാതിരിക്കുമോ?

മണ്ണാൻ മജിസ്‌ട്രേറ്റ് ആയ പോലേ..വായ തുറന്നാൽ മണ്ടത്തരമേ പറയൂ.

വിഡ്ഡ്യമ്പൂരി.. മൂന്ന് ഉ ആണ് നമ്പൂരീടെ ആകെയുള്ള ജോലി.. ഉണ്ണുക, ഉറങ്ങുക, ഉണ്ണിയെ ഉണ്ടാക്കുക.

വയറൻ പട്ടര്, പടിക്കേ തൂറും. പട്ടരിൽ പൊട്ടരേയുള്ളൂ. തുപ്പല് പുരട്ടി പലഹാരം ഉണ്ടാക്കും.

പട്ടമ്മാര്ക്ക് ബന്ധങ്ങളില്ല. ആരെങ്കിലും മരിച്ചാൽ രണ്ടു മിനിട്ടിൽ കത്തിക്കും.

ആശാരി വീട്ടിൽ കേറിയാൽ അടുപ്പിലെ ചാരം കൂടി വാരിയേ പോകൂ

വാരര് എന്ത് കണ്ടാലും വാരിയെടുക്കും. എമ്പ്രാന്തിരിയുടെ വിളക്കത്താണ് വാരര് അത്താഴം കഴിക്കുക.

മാപ്ള അറുത്ത കൈയിന് ഉപ്പ് തേക്കില്ല. പണം എവിടെ കണ്ടാലും നക്കിയെടുക്കും. ഒരടി സ്ഥലം കിട്ടിയാൽ കുരിശു നാട്ടും.

ജോനോനെ കുഴിച്ചിട്ട പോലേ.. ജോനോൻ പുറത്ത് നിന്നിട്ട് പെരേടെ അകത്തേക്ക് തുപ്പും.

ഹിന്ദുക്കളുടെ ദൈവം ചെരുപ്പാണ്. അവരുടെ പ്രസാദത്തിൽ ചെരുപ്പിലെ മണൽത്തരികളും പൂജ ചെയ്യുന്ന വിദ്വാൻ റെ മലവും മൂത്രവും ചേർക്കും.

ഇസ്‌ലാം അല്ലാത്തോരെല്ലാം കാഫ്രീങ്ങളാണ്.

പട്ടരിൽ പൊട്ടരേയില്ല.

പുട്ടോ.. അയ്യേ.. അത് കുംഭം തൂറിയതല്ലേ.. കണ്ടിയപ്പം അല്ലേ..കീഴ്ജാതിക്കാരുടെ ഭക്ഷണം

സകല അവർണരും ദളിതരും ബുദ്ധി ഇല്ലാത്തവരാണ്. സംവരണം കൊണ്ട് മാത്രം പഠിത്തവും ജോലിയും കിട്ടിയവർ.

സംസ്ഥാനങ്ങളേയും ദേശങ്ങളേയും വിവിധ ജനവിഭാഗങ്ങളേയും ഉൾപ്പെടുത്തി ഇത് എത്ര വേണമെങ്കിലും വിപുലീകരിക്കാൻ കഴിയും..

ഉദാഹരണത്തിന് ബീഹാറികൾ കള്ളന്മാരാണ്,

ഒരു സിന്ധിയേയും പാമ്പിനേയും ഒന്നിച്ചു കണ്ടാൽ ആദ്യം സിന്ധിയെ കൊല്ലണം.

ഇതൊക്കെ പരസ്പരം പറഞ്ഞും കേട്ടും
ജീവിക്കുന്ന മനുഷ്യർക്കുള്ളിൽ എല്ലാം അച്ചിട്ട പോലെ പതിയും. മുൻവിധികളായി ഉറഞ്ഞു കിടക്കുകയും ചെയ്യും.

എന്തൊരു മനോഹരമായ ജാതിമതസൗഹൃദമാണല്ലേ നമ്മുടെ ആർഷ ഭാരത രാജ്യത്ത്..

1950 കളിൽ പഠിക്കാനും ജോലി നേടി സ്വന്തം കാലിൽ നില്ക്കാനും ബ്രാഹ്മണ്യത്തോട് കലഹിച്ച അമ്മീമ്മ.. ഒറ്റയ്ക്ക് ആയ സ്ത്രീക്ക് തനിച്ച് സ്വത്തും ധനവും കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്ന് ബ്രാഹ്മണ്യത്തോട് പ്രഖ്യാപിച്ച അമ്മീമ്മ..

1960 കളിൽ വിശ്വകർമ്മജനെ വിവാഹം കഴിച്ച അമ്മ..

തമിഴ് ബ്രാഹ്മണ്യം കൊണ്ട് എൻറെ അമ്മക്കും അമ്മീമ്മക്കും ചൊൽക്കേട്ട ഒരു സവർണ ആനുകൂല്യവും ജീവിതത്തിൽ കിട്ടിയില്ല. ബ്രാഹ്മണ്യം അവരെ ജീവിതം മുഴുവൻ വേട്ടയാടി. സവർണരും അവർണരും ദളിതരും ക്രിസ്ത്യാനികളും ബ്രാഹ്മണ മൂല്യങ്ങളെ തന്നെ സ്വന്തമാക്കുകയും ആ വേട്ടയിൽ താന്താങ്ങളുടെ പങ്ക് ഉൽസാഹത്തോടെ വഹിക്കുകയും ചെയ്തു.

പലതരം നിന്ദാപമാനങ്ങളിൽ അവരെ ഉരുക്കി.
ലൈംഗിക പീഡനങ്ങൾ അവർക്ക് സഹിക്കേണ്ടി വന്നു.
അവരുടെ കണ്ണും കാലും കൈയും തലയും അടിയേറ്റു വീങ്ങി.
മുപ്പത് വർഷം കിടപ്പാടത്തിനായി കേസ് പറയിച്ചു.
ജോലി കളയിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ അവരുടെ ഔദ്യോഗിക ജീവിതം മുഴുവൻ സഹിക്കേണ്ടി വന്നു.
മരിച്ചു കിടക്കുമ്പോൾ പോലും അവരെ അപമാനിക്കുന്ന സംഭാഷണങ്ങൾ നടത്തി.
ജോലി ഉണ്ടായിട്ടും സാമ്പത്തിക സ്വാതന്ത്ര്യം അവർക്ക് കിട്ടിയില്ല. 1990 കളിൽ എം ബി എ ക്ക് സീറ്റ് നേടിയ മകളെ പഠിപ്പിക്കാൻ പോലും അമ്മക്ക് കഴിഞ്ഞില്ല.

ബ്രാഹ്മണ്യം സ്വയം അവകാശപ്പെടുന്നത് സർവതോമുഖമായ ശ്രേഷ്ഠതയാണ്. എന്നാൽ എൻറെ അമ്മീമ്മയേയും അമ്മയേയും അതുപോലെ പരിചയമുള്ള അനവധി സ്ത്രീകളുടേയും ജീവിതത്തെ മുൻനിറുത്തി എനിക്ക് പറയാനുള്ളത് ബ്രാഹ്മണ്യത്തിൽ അവകാശപ്പെടുന്നതുപോലെ ശ്രേഷ്ഠ മായി ഒന്നുമില്ലെന്നു തന്നെയാണ്.

ദരിദ്രരായ അവർണരെ, ദളിതരെ ധനികരായ അധികാരികളായ സവർണർ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമാണ്. അങ്ങനെ തന്നെയാണ് അത് വേണ്ടതും. നിസ്സഹായതയിൽ ഉപദ്രവിക്കപ്പെടുന്നത് കഠിനയാതനയാണ്. കുറ്റവാളികൾ ഉറപ്പായും ശിക്ഷിക്കപ്പെടണം.

സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനെ വിവാഹം കഴിച്ച് അമ്മ അനുഭവിച്ച സങ്കടങ്ങളെ പരിഹസിച്ച് ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. അമ്മ അവരുടേയും മക്കളുടേയും നിലനില്പിനായി മാത്രം അധികാരത്തോടും ധനത്തോടും അതൊന്നുമില്ലാതെ കലഹിക്കേണ്ടി വന്നതും പീഡനങ്ങൾ സഹിച്ചതും ബ്രാഹ്മണ്യത്തിൻറെ പേരിൽ നിസ്സാരമാക്കുന്നത് ബ്രാഹ്മണ മൂല്യങ്ങളെ തന്നെ സ്വന്തമാക്കുന്നതുകൊണ്ടാണ്.

ഈ പോയിൻറിൽ അവർണരും ദളിതരും സവർണരുടെ മൂല്യങ്ങളെയാണ് സ്വന്തമാക്കുന്നത്....അതായത് ചിലരൊക്കെ ചില കാര്യങ്ങളിലൊക്കെ പീഡനം സഹിക്കേണ്ടവരാണ് എന്ന മൂല്യവിചാരം. ഈ ചിലരും ചില കാര്യങ്ങളും ആവശ്യമുണ്ടെങ്കിൽ എത്ര വേണമെങ്കിലും വലിച്ചു നീട്ടാവുന്നതാണെന്ന് യുഗങ്ങളായി പലരാലും പീഡിപ്പിക്കപ്പെട്ടവർ മറന്നു പോകുന്നത് ദയനീയമാണ്.

എൻറെ വേദനകളും പ്രശ്നങ്ങളുമൊന്നും വേദനകളേ അല്ല.. പ്രശ്നങ്ങളേ അല്ല കാരണം എന്നെ സഹായിക്കാൻ ആളുണ്ടായിരുന്നുവല്ലോ, ആരുമില്ലാത്ത എത്രയോ പേർ സമുദ്രം നീന്തി ക്കയറുന്നുവല്ലോ എന്നൊരു വാദവും ഉണ്ടായിരുന്നു.

ഞാൻ ആണ് ഈ ലോകത്ത് ഏറ്റവുമധികം വേദന സഹിച്ചതെന്ന് എപ്പോഴെങ്കിലും ആരോടെങ്കിലും എവിടെയെങ്കിലും പറയുകയോ എഴുതുകയോ ഉണ്ടായിട്ടില്ല. അത് ഞാനെഴുതിയതിൽ നടത്തുന്ന ഒരു
മണ്ടൻ വായനയാണ്. എൻറെ ജീവിതത്തിൽ ഇങ്ങനൊക്കെ ഉണ്ടായി എന്നു മാത്രമേ ഞാൻ പറഞ്ഞുള്ളൂ.

കറുത്ത നിറത്തെ ഞാൻ വെറുക്കുന്നുവെന്ന പ്രസ്താവനയെപ്പറ്റി നാളെ എഴുതാം

No comments: