Tuesday, September 29, 2020

ചൊക്ളി 37.

28/09/2020

ചൊക്ളി പപ്പിനീനെ കാണാനൊന്നും പോയില്ല. പ്രാഞ്ചീസ് ഓട്ടർഷേം കൊണ്ട് വരൊക്കെ ചീതു.
വെവരറിഞ്ഞപ്പൊ പ്രാഞ്ചീസ് വല്യ വല്യ ആള്ക്കാര് കാട്ടണപോലെ വലത്തേ കയ്യാ പിട്ച്ച് കുല്ക്കി. പ്രാഞ്ചീസ് ഓട്ടർഷ ഓടിക്കണ പരിഷ്ക്കാരിണ്. ത് ര്ശൂര് പട്ണം കണ്ട്ണ്ട്…
ജാനൂൻറെ അട്ത്ത്ന്ന് ചൊക്ളി എങ്ങ്ട്ടും മാറീല്യ.. പിന്നെ. പപ്പിനീനെ കണ്ട് രാമേട്ടൻ പോയകാര്യം പറേണന്ന്ണ്ടാര്ന്നൂന്ന് കേട്ടപ്പ്യന്നെ ജാനൂൻറെ മോറ് കറത്തു.
'ചൊക്കേട്ടൻ ആ തേവടച്ചീനെ കാണാമ്പോയാല് ഞാൻ പൊഴേച്ചാടിച്ചാവും'
രണ്ട് കണ്ണും ചോപ്പിച്ച് കരഞ്ഞോണ്ട് ജാനൂൻറെ മറോടി.
ചൊക്ളി പിന്നെ പപ്പിനിന്ന്ള്ള പേരന്നെ മറ്ന്ന്. എന്നാലും സാമിരെ പറ്മ്പില് ന്ന് കിട്ടണ മരങ്ങള്ടെ വിത്തോളൊക്കെ നട്ക്കണ എടോഴീലോക്കെ കുയിച്ചിട്ട് താന്നി പപ്പിനി, പൂവ്വരച് പപ്പിനി, തേക്ക് പപ്പിനി , മഞ്ചാടി പപ്പിനി ന്നൊക്കെ വിളിച്ചു. വെള്ളം ഒയിക്കാനൊന്നും പറ്റീല്ല.. ചെലൊര് ഒയിച്ചൊടുക്കും. അബടെ അത് വല്താവും. വിത്ത് മൊളക്കാത്തോടത്ത് ചൊക്ളി പിന്നേം കുയിച്ചിടും.
ബാലേന്ദരനും സുകുമാഷും മാസത്തീ ഒരിക്കേ മരപ്പൂജ നടത്താറ്ണ്ട്. അത് കാരണം കൊറേ മരൊക്കെ പിട്ച്ച് നിന്ന്. ഇന്തുക്കള് ക്ക് മരങ്ങള് ഒക്കീം ദൈവാന്നാ ബാലേന്ദരൻ പറയല്..
ജാനൂനോട് ചൊക്ളി പറയാഞ്ഞ ഒര് കാര്യം പപ്പിനീരേ പെരേടെ താക്കോല് കൈയില്ണ്ട്ന്നാര്ന്നു. അത് ബസ്സിൻറെ ഓയല് വരണ ഒരു പാട്ടേന്ന് ഇച്ചിരെ എടുത്ത് വേറൊര് കുഞ്ഞിപ്പാട്ടേലാക്കി കടവിൻറട്ത്ത്ള്ള ഒര് ചേര് മരത്തിന്റെ ചോട്ട്ല് കുയിച്ചാ ഇട്ടു. ചേര് തൊട്ടാ മേല് വീങ്ങൂലോ. ആരും വരില്യ അങ്ങട്…
ചൊക്ളിക്ക് പേടീണ്ടാര്ന്ന് കൊച്ചിന് ചണ്ണക്കാല് വരോന്ന്..
ഉഷാമ്യാരെ പിന്നേം ചിറിച്ചു.. 'ഏയ് ഒന്ന് ണ്ടാവില്ല്യ… പേടിക്കണ്ടാന്ന്.'
അന്ന് രാത്രി ജാനൂൻറെ വയറ്മ്മെ തലോട്മ്പേ ജാനു കണ്ണ് പെടപ്പിച്ചോണ്ട് കൊഞ്ചി..
'വാവക്ക് എൻറെ നെറാ കിട്ടാ..ചണ്ണക്കാലൊന്നുണ്ടാവില്ല.. ചൊക്കേട്ടനെപ്പോലേ ആങ്കുട്ട്യാവും… നോക്കിക്കോ'
ചൊക്ളി അവളടെ വയറ്റിൽ തുരുതുരെ ന്ന് മുത്തി. എന്നിറ്റ് കെതച്ചോണ്ട് ചോയിച്ചു.. അതെങ്ങ്ന്യാ ഒറ്പ്പിക്കാ ജാന്വോ.. വയറ്റില് കെട്ക്കണ ഉണ്ണീനെ മ്മക്ക് കാണാമ്പറ്റോ…
ജാനു പിന്നേം പൂമ്പാറ്റേൻറെ പോല്യാ കണ്ണാ പെട്പ്പിച്ചു.
'എൻറച്ഛൻ കറത്ത്ട്ടാര്ന്നു. അമ്മ കുറ്ക്ക്യേ പാലിൻറെ നെറത്ത്ലും… ഞാൻ ആരടെ പോല്യാ.. അമ്മേരേ പോലേ..അതോലേ ഉണ്ണി കാണ്ണാൻ എന്നേപ്പോല്യാ ആവാ.. ചൊക്കേട്ടൻറന്തി ആണാവും'
അത് കേട്ടപ്പോ ചൊക്ളിക്ക് ഒര് സമാദാനം കിട്ടി.
ജാനൂൻറെ ഇഷ്ടത്തിനല്ലാണ്ട് ഒര് കാര്യോം ചെയ്തില്ല.. അവളക്ക് പായസം കുടിക്കണം, തേങ്ങാപ്പൂളും ശർക്കരേം തിന്നണം.ചാള വറത്ത്ത് തിന്നണം..
ചാള വറ്ത്ത് തൃസ്സക്കുട്ടി കൊട്ത്തയച്ച്.. പ്രാഞ്ചീസ് കൊണ്ടന്ന്.. ചാളേരെ മുള്ള് കുയിച്ചിട്ട് ചൊക്ളി…
അങ്ങനെ ഒക്കേം ഇഷ്ടത്തിനന്നെ ചെയ്ത്.
ദേശവെളക്ക് വന്നപ്പോ ഇത്തിരി അല്മ്പ് ണ്ടായി, ആദ്യായിറ്റ് ന്നാണ് എല്ലരും പറേണത്. മറിയപ്പാറേരേ പേര് ഇഞ്ഞ്യൊട്ട് അയ്യപ്പൻ കുന്ന് ന്നെ മതീന്ന് ഇന്തുക്കള് ബകളാക്കി. അതില്ന്നെ ചെലര്ക്ക് അത് വാറോട്ട് മനക്കുന്ന്ന്നാക്കണംന്നാര്ന്നു. ബകളത്തിൻറെ എടക്ക് പാട്ടും പജനേം മോശായീന്നാ ചൊക്ളിക്ക് തോന്ന്യേ…
മൊയ്തീൻക്ക എന്താവോ വല്യകട അടച്ച് ഇട്ടിര്ക്കാര്ന്നു. കോടംകര പള്ളീല് പെര്ന്നാളാണ് ആ ദൂസം. അവടിണ് മൊയ്തീൻക്ക ചെറ്യ കട ഇട്ടേര്ന്നത്. ചൊക്ളി ചോയിച്ചപ്പോ മൊയ്തീൻക്ക ചിറിച്ചു.. ഒന്നും മുണ്ടീല്ല..
പ്രാഞ്ചീസാണ് പറ്ഞ്ഞത്. ആകെ അല്മ്പ് ആയി വരാണ് ചൊക്ള്യേ.. പത്ക്കനെ പത്ക്കനെ കൊഴപ്പാവും..
ചൊക്ളിക്ക് ഒന്നും തിരിഞ്ഞില്ല..
ആലൂരമ്പലത്ത്ലെ ഉൽസോത്തിന് ചൊക്ളി പോയില്ല. ജാനൂന് തീരേ വയ്യാണ്ടായിണ്ട്. ഒര് സമാദാനം കിട്ട്ല്ല.. അവള് ഇല്ലാണ്ട് എന്ത് ഉൽസോം?
ഉഷമ്യാരെ ഒരീസം ചൊക്ളീനെ വിളിച്ച് പറഞ്ഞു..
ചെലപ്പൊ രണ്ട് മൂന്നാഴ്ച നേരത്തെ ആവുംന്നാ വയറ് നോക്കുമ്പോ തോന്നണെ.. പേടിക്കാനൊന്നും ഇല്ല.. ചൊക്ളി എങ്ങട്ടും അങ്ങനെ പോണ്ടാ
ചൊക്ളിക്ക് ആധി കേറി..
മീനമാസാവുംന്നാ ജാനൂൻറെ അമ്മ പറഞ്ഞേ.. ഇപ്പോ കുംഭമാസത്തിലന്നെ ഇണ്ടാവോ..
അമ്മ ആകെനേ മഞ്ഞച്ചു… അത് കേട്ട്.. എന്ന്ട്ട് കരച്ചലായി..
രണ്ടും കേടില്ലാണ്ട് രണ്ട് പാത്രത്തിലാവണേൻറെ ആലൂരപ്പാന്ന് വിളിയൊടങ്ങി.
പേടിച്ച് തും വെറച്ച്തും പോലെ ഒന്ന്ണ്ടായില്ല… കുംഭമാസത്തിലന്നെ ജാനു വെളുത്ത് തുടുത്ത ഒര് ആങ്കുട്ടീനെ പെറ്റു.
ചൊക്ളി അച്ഛനായി.
ഉഷമ്യാരെ പറ്ഞ്ഞ്… കുട്ടീനെ വെയില് കൊള്ളിക്കണം.. ഇത്തിരി നേരത്ത്യായാണ്ട് ചെലപ്പോ മഞ്ഞിപ്പ് വരുന്ന്…
ജാനൂൻറെം ഉണ്ണീരേം കാര്യങ്ങള് ഒക്കെ ചൊക്ളീം അവളരെ അമ്മേം കൂടി നന്നായന്നെ നോക്കി… ഒര് കൊറവും വരാൻ ചൊക്ളി സമ്മേയ്ച്ചില്ല.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ചൊക്ലി വായന തുടരുന്നു