Monday, June 22, 2020

ചൊക്ളി 23



 
ആലൂര് സെൻററിലെ ചുടുകാട്ടിൽക്കാണ് രവ്യേട്ടനെ കൊണ്ടോയിത്. അന്തോണി മാപ്ളേരെ മൂത്തോൻ പ്രാഞ്ചീസും പപ്പിനീം ചൊക്ളീം കൂട്യാണ് രവ്യേട്ടനെ ചോന്നത്. മറിയപ്പാറ അങ്ങാടീന്ന് ചുടുകാട് വരെ നട്ന്നു. പപ്പിനീന് മുന്നില് നടന്നേ..അവള് നെലോളിക്കും.. മൂക്ക് വലിക്കും… കണ്ണ് തൊടയ്ക്കും.. എന്നാലും നട്ക്കും.

അവള് കുത്തീട്ട മാങ്ങാണ്ടീം ചക്കക്കുരൂം ചെല്തൊക്കെ മൊള്ച്ച് വല്താവ്ണ്ട്. തണല് ആവാമ്മാത്തറം ഇല്യ.

പ്രാഞ്ചീസിന് രവ്യേട്ടനെ ഇപ്പോ ങ്ങനെ തോളീ ചോക്കണേന് പിന്നൊരൂസം കപ്പേം പോത്തെറച്ചീം വയ് റ് നെറ് യെ കൊട്ക്കാന്ന് പപ്പിനി പറഞ്ഞ്ണ്ട്.

പ്രാഞ്ചീസ് ഒര് നട്ടപ്രാന്ത്നാ. അന്തോണി മാപ്ളോട് ഒര് കത്തീം പിടിച്ച് തൊള്ളേട്ടു ഒരീസം അങ്ങാടീല് നിന്നട്ട്.

'അപ്പനാന്ന് നോക്ക്ല്യാ.. കത്ത്യാ ൻറെ കയ്യുമ്മേ.. ഇഞ്ഞിങ്ങക്ക് മൊക്ക്ള് ഇണ്ടാവാൻ പറ്റ്ല്ല.. ൻറെ അമ്മ ഇഞ്ഞി പെറ്റ് കെട്ക്കാൻ പറ്റ്ല്ല.'

അന്തോണി മാപ്ള അപ്പളന്നെ വീട്ടിപ്പോയി. നാലൂസം അങ്ങാടീല്ക്ക് വന്ന്ല്ല.. മാപ്ളക്ക് പെയ പോല്യാര്ന്നു.

പ്രാഞ്ചീസ് പീടിയ നോക്കി.. ചോയിച്ചോരൊടൊക്കെ അപ്പൻണ്ട് കുടുമ്മത്ത്ന്ന് മോത്തോക്കിട്ടന്നെ പറ്ഞ്ഞു.

കുരുത്തം കെട്ടോനാ ആ ചെക്കൻന്ന് അങ്ങാടീല് എല്ലര്ക്കും തോന്ന്യേര്ന്നു. പപ്പിനിക്ക് മാത്ത്റേ അവമ്പറഞ്ഞത് ശര്യാന്ന് തോന്നീള്ളോ. തൃസ്സക്കുട്ടീരേ ദണ്ണാണ് അയിൻറെ കാര്യം.. പെറ്റ്പെറ്റ് തൃസ്സക്കുട്ടി പണ്ടാരായീണ്ടാര്ന്നു.

അന്തോണി മാപ്ള പീടിയേല് വന്നിര്ന്നപ്പോ പ്രാഞ്ചീസ് ഒര് തട്ടിക്കൂട്ട് വണ്ട്യായിറ്റ് എറങ്ങി. കിട്ടണ പച്ചക്കറിയോളും കണ്ട കടിച്ചാദി സാനങ്ങളും ഒക്ക്യായിറ്റ്.. പുസ്സകം വായ്ക്കലുണ്ട്..പപ്പിനീരേ പോലന്ന്യാ പ്രാഞ്ചീസിൻറെ തൊള്ളേന്ന് വർത്താനം വരാ.. മ്മള്ക്ക് ഒര് മറോടീം വര്ല്ല തൊള്ളേന്ന്..

ഒര് ആള് അന്നേഴിച്ച് വന്ന്ല്ല. രവ്യേട്ടനെ.. ആര്ക്കും വേണ്ടാത്ത ഒരു തോറ്റോനാര്ന്നില്ല്യേ...പിന്നെ ആരാ വരാ.. രവ്യേട്ടൻ ഇന്നല്ലേങ്ങി നാളെ മരിക്കുന്ന് എല്ലാര്ക്കും അറിയേര്ന്നു. അറിയാഞ്ഞത് ചൊക്ളി… അറിഞ്ഞിട്ടും വിശ്ശൊസിക്കാഞ്ഞത് പപ്പിനി.

പോല്ലീസാര് കൊണ്ടോയി തല്ലിച്ചതച്ച രണ്ട് നസ്കലേറ്റോളും അങ്ങനെ ഇല്യാണ്ടായി. കോടംകരേലെ രാമൻ മാഷും വാര്യം കെണറിൻറോടത്തെ രവ്യേട്ടനും. മാഷേ കാണാല്യാണ്ടായി… രവ്യേട്ടനെ ദേ, കത്തിക്കാമ്പോണ്..

പൊലച്ചേ നേരത്ത് പപ്പിനി ഒറക്കൊറക്കെ ഒച്ചീം വിളീം ഓളീം നെലോളീം കൂട്ടീപ്പോ അവളടെ തള്ളേരെ പേടി പോല്ലീസാര് വരോ.. മ്മള് കൊന്നൂന്ന് പറയ്യോ നാട്ടാരൊക്കെക്കൂടി ഇവടന്നോ ടിക്കോന്നൊക്കേ ആര് ന്നു.

എവടെ?

ഒര് മൻഷൻ വന്ന്ല്ല.

ചൊക്ളി നെലോളിച്ച്ല്ല.. ചത്ത്ത് രവ്യേട്ടനല്ല.. അവനന്ന്യാന്നാ ചൊക്ളിക്ക് തോന്ന്യേ… ചത്തോന് ഒച്ചീം വിളീം നെലോളീം ഇടുക്കാൻ പറ്റോ....സൂക്കടാണ്ച്ചാലും രവ്യേട്ടൻ സൊന്താര്ന്നു. പണി കയിഞ്ഞ്ട്ട് പെട്ടന്നന്നെ വര്ണം. രവ്യേട്ടൻ കുത്തീരിക്ക്ണ്ട് ന്നൊര് വിജാരം.. ഇഞ്ഞി ആര് കുത്തിര്ക്കാനാ.. ചൊക്ളി എങ്ങട്ട് പോയ്യാലും ആര്ക്കെന്ത് തേങ്ങ്യാ..

പപ്പീനീരേ നെഞ്ചത്ത് ഒര് ചവ്ട്ട് കൊടക്കണന്ന് ചൊക്ളിക്ക് തോന്നാണ്ട്ര്ന്ന്ല്ല.അവളടെ കളിമേളാങ്ക കാര്ണം രവ്യേട്ടൻ ങ്ങനെ ചത്ത് പോയി. ന്ന്ട്ട് ഒറ്ക്കെഒറ്ക്കെ തൊള്ളേട്ണ് …

ചുടുകാട്ടിലെത്തീപ്പളക്കും രാമേട്ടൻ എത്ത്യേര്ന്ന് അവ്ടെ. വെറ്കും കൊണ്ടന്ന്ണ്ട്.

നല്ല നട്ടപ്പറ വെയ്ലാര്ന്നോണ്ട് ഉര്കിപ്പോയ്ര്ന്നു രവ്യേട്ടനേം ചോന്ന് നട്ക്ക്മ്പോ..മണ്ണടിച്ചൊറപ്പ്ച്ച നെലത്ത് രവ്യേട്ടനെ കെട്ത്തീട്ട് പപ്പിനീം പ്രാഞ്ചീസും കൂടീണ് വെറകട്ക്ക്യേ.. ചൊക്ളി രവ്യേട്ടന്റട്ത്ത് കുത്തീര്ന്നു. അപ്പോത്തോന്നി, രവ്യേട്ടൻ വിളിക്ക്ണ്ട്..

'ഒന്നുല്ലടാ, ചൊക്ള്യേ..നീയ്യ് പേടിക്കണ്ട്ടാ..ഒക്കേം നടക്കും..'

ചൊക്ളി ആ മോത്തക്കന്നെ സൂക്ഷ്ത്ത്ല് നോക്കി.

ഒന്ന് ചിറിച്ചൂന്ന് തോന്നി രവ്യേട്ടൻ..

ഒക്കെ പെട്ട്ന്നാ കയിഞ്ഞു. പപ്പിനി ആരോടും ഒന്നും ചോയിച്ചില്ല.. വെറക്മ്മേ കെട്ത്ത്മ്പോ മാത്തറം അവള് നെലോളിച്ചു..

പിന്നയ്ക്ക് കണ്ണങ്ങ്ട് പൂട്ടീട്ട് വെറ്ക് വെച്ച് ഓലച്ചൂട്ട് കത്ത്ച്ച് അവ്ള് തീയ്യാ കൊട്ത്തു. ന്നട്ട് നെഞ്ഞത്തടിച്ച് നെലോളിച്ച് രവ്യേട്ടനെ കെട്ത്ത്യേര്ന്നോട്ത്ത്ന്ന് കൊറെ മണ്ണ് വാരി മണ്ടേലും ഇട്ട്. അവള്ടെ തൊണ്ട പൊട്ട്ണ്ടാര്ന്നു

'അന്ത സറ്ക്കാരും പോലീസാരും വന്ത് ശാമ്പലെട്ത്ത് തിന്ന്ട്ടെ..എന്ന നോയാ സകിച്ചേ ആ പാവം.. ഒക്കേം തണ്ണില്ലാമെ പൊരിഞ്ച് ചാകും.'

ആര് ക്കും ഒന്നും മറോടി പറയ്യാൻ പറ്റീല്ല..

സറ്ക്കാരിന് ജീവൻണ്ടായ്ട്ട് വെള്ളല്യാണ്ട് ചാവ് ല്ല. അയിന് ജീവൻ ല്ല. ഓട്ട് കുത്തണ മനിഷേമ്മാര്ക്കാ ജീവൻള്ളത്. സറ്ക്കാര് പണിക്കാര്ക്കാ ജീവൻള്ളത്.

ചുടുകാട്ട്ലെ കെട്ട്ടത്ത്ല് നല്ല നീട്ടത്ത്ല്ള്ള ഒര് കുറ്പ്പ് പുസ്സകണ്ടാര്ന്ന്. അയില് പ്രാഞ്ചീസാ എയ്തിട്ടേ കാര്യങ്ങ്ള്. ചുടുകാട്ട്ലെ സൂച്ചിപ്പാരൻ കുട്ടേട്ടൻ പപ്പിനീനേം കൊണ്ട് വേഗാ കടന്നു പൂവ്വാമ്പറഞ്ഞ് പ്രാഞ്ചീസിനോട്…

പൊറത്ത് എറ്ങ്ങീപ്പൊ ദിനേശ് ബസ്സ് വരണ് ടാര്ന്നു. അയില് കേറി മറിയപ്പാറേല് വന്നെറങ്ങീപ്പോ ചൊക്ളിക്ക് വല്യ വായേല് നെലോളിക്കാന്തോന്നി…

അവൻറെ തൊണ്ട പൊട്ടി..

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ചൊക്ലിയിലൂടെ പഴയ നാടിന്റെ സ്‌പന്ദനങ്ങൾ തൊട്ടറിയുന്നു ...