Friday, August 3, 2018

ക്ലാസ്മേറ്റ്സ് സിനിമയുടെ ബാക്കി.




https://malayalam.pratilipi.com/read?id=5726795671273472

ഒടുവിലത്തെ ക്ലയന്റും പോയപ്പോ ൾ ഡിസൈ ൻ അവസാനിപ്പിച്ച് ഗ്രൂ‍പ് മെയി ൽ തുറന്നു. നാല്‍പതു പേരും എഴുതിയിട്ടുണ്ട്. ഡിഗ്രി കിട്ടിയിട്ട് ഇരുപത്തഞ്ചു വർഷമായി. ഇപ്പോഴാണ് ഇനി ഒരുമിച്ചു കാണേണ്ടതെന്ന്.എന്തിനാണ് ഈ കൂടിക്കാഴ്ച? മിനിക്ക് ഒട്ടും ആഗ്രഹമില്ല. ഈ നാല്‍പത്താറാം വയസ്സില്‍ കോളേജി ൽ പോകാനും ആരെയെങ്കിലും കാണാനും ബന്ധങ്ങ ൾ പുതുക്കാനും ഒന്നും വയ്യ.

അരുണയാണ് ഈ പുലിവാലുണ്ടാക്കിയത്. അവൾ വെറുതേ അലൂമിനി മീറ്റിംഗ് എന്നും പഴയകാല പരിചയമെന്നും ഒക്കെ പറഞ്ഞ് ഓർക്കുട്ടിലും ഫേസ് ബുക്കിലും അങ്ങനെ എവിടെയെല്ലാമോ തേടി നടന്ന് എല്ലാവരുമായി പതുക്കെപ്പതുക്കെ ബന്ധം സ്ഥാപിച്ചു.

മിനി ഒരു താ ൽപര്യവുമില്ലാതെ കാര്യ പരിപാടികളിലൂടെ കണ്ണോടിച്ചു. . ശനിയാഴ്ച ഉച്ചയ്ക്ക് കടൽത്തീരത്തെ പഞ്ചനക്ഷത്ര ഹോട്ടലി ൽ എല്ലാവരും കുടുംബ സമേതം ചെ ക്കി ന്‍ ചെയ്യുന്നു. അന്നു മുഴുവൻ പഴയ കാലങ്ങളിലലഞ്ഞ് അവിടെ ചെലവാക്കുന്നു. പിറ്റേന്ന് കോളേജി ൽ പോയി ഗുരുവന്ദനം അ. തുകഴിഞ്ഞ് ലഞ്ച്….പിന്നെ യാത്ര പറഞ്ഞ് വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ പിരിയുന്നു.

മിനിക്ക് ചിരി വന്നു. ഇരുപത്തഞ്ചു വർഷത്തിനിടയി ൽ ഒരിയ്ക്ക ൽ പോലും പരസ്പരം കണ്ടിട്ടില്ലാത്തവരാണ് അധികം പേരും. വെറുതേ ഓരോ തമാശകൾ….

അവൾ എഴുതി “ നോട്ട് പോ സ്സ് ബ് ള്‍ . പ്ലീസ് ബെയർ വിത് മി “

സെക്കന്റുകൾക്കകം തന്നെ ഒരു മറുപടി വന്നു.

ആനന്ദ് ആണ്. “’ ദില്ലീന്ന് വരാ ൻ എന്തു ബുദ്ധിമുട്ടുണ്ട് മിനീ ഉത്തരധ്രുവത്തീന്നു ലൈല വരെ വരുന്നുണ്ട്. പിന്നെയാണ് ... .”’

രമേശ് നായർ: ‘യൂ മസ്റ്റ് കം . യാതൊരു എക്സ്ക്യൂസും സാധ്യമല്ല.’

ഉമ: ‘ ബട്ട് വൈ? വെറും രണ്ടു ദിവസത്തെ കാര്യമല്ലേയുള്ളൂ. നമ്മളൊഴിച്ച് ബാക്കി എല്ലാ ബാച്ചുകാരും സ്ഥിരമായി കാണുന്നുണ്ട്. നമ്മ ൾ മാത്രമേയുള്ളൂ മടിയന്മാ.’ ര്‍

ഓഹോ! ഉമയും വരുന്നുണ്ടല്ലേ? നാലു വർഷം പഠിച്ചിട്ട് ഫൈന ൽ പരീക്ഷ എഴുതാതെ ഒരു വെഡ്ഡിംഗ് കാ ർഡുമായി വന്ന് കല്യാണത്തിനു ക്ഷണിച്ചവ ൾ. അന്ന് ആനന്ദ് അവളോട് തട്ടിക്കയറിയത് മിനിക്ക് വ്യക്തമായി ഓർമ്മയുണ്ട്. “’ എന്‍ജിനീയറിംഗ് പഠിയ്ക്കേണ്ടായിരുന്നുവല്ലോ താ ൻ, മറ്റൊരു അർഹതയുള്ള കുട്ടിയുടെ ചാ ൻസ് നശിപ്പിച്ചിട്ട് താനെന്തിനു പഠി യ്ക്കാ ൻ വന്നു ? സ്ത്രീകളെ എന്തെങ്കിലും പഠിപ്പിയ്ക്കുന്നത് നാഷണ ൽ വേസ്റ്റാണ്. പഠിച്ചാ ൽ ഡിഗ്രിയെടുക്കില്ല, . എടു ത്താ ൽ തന്നെ പ്രാക്റ്റീസ് ചെയ്യില്ല, വീട്ടു വേലീടപ്പുറത്തു സര്‍ക്കാര്‍ ജോലി പട്ടയം കിട്ടിയാലേ പോകൂ…..ഉം, പോടോ, പോയി കല്യാണം കഴിച്ച് പന്ത്രണ്ട് മക്കളെ പ്രസവിച്ച് വളർത്ത്..”’

ഉമ പൊട്ടിക്കരഞ്ഞപ്പോ ൾ ആനന്ദിന്റെ ഉശിരെല്ലാം പരിഭ്രമമായി മാറി. . പിന്നെന്തൊക്കേയോ മിമിക്രി കാണിച്ചാണ് അയാള്‍ അവിടെ നിന്ന് തടിയൂരിയതെന്നും അവള്‍ ഓർമ്മിച്ചു.

എന്നാലും എങ്ങനെയാണ് ഈ നാല്‍പത് പേരെയും ഒന്നിച്ച് കണ്ടെത്തിയത്? ആനന്ദിനെ സമ്മതിയ്ക്കണം. അല്ലെങ്കിലും പഴയ കോളേജ് കാലത്തും അയാള്‍ ഒരു നല്ല സംഘാടകനായിരുന്നു. എന്തു പ്രശ്നത്തിനും അയാളെ തളർത്താനാകുമായിരുന്നില്ല. മെക്കാനിക്കലിന്‍റെ ഒരു പേപ്പറില്‍ മൊത്തം ബാച്ചിനേയും യൂണിവേഴ് സിറ്റി ഒന്നിച്ചു തോല്‍പ്പിച്ച ദിവസവും ആനന്ദ് മാത്രം തളര്‍ന്നില്ല. എല്ലാവരും തളര്‍ന്നും തകര്‍ന്നും വേദനിച്ചും കരഞ്ഞുംകുത്തിയിരിക്കുമ്പോള്‍ ‘ നമുക്ക് സമരം ചെയ്യാമെടോ’ എന്ന് അയാള്‍ ഉറക്കെ പറഞ്ഞു.. എല്ലാവരേയും പ്രേരിപ്പിച്ചു. എന്തായാലും പിറ്റേന്നുച്ചയ്ക്ക് നാല്‍പതു പേരും ഒന്നിച്ചാണ് വൈസ് ചാന്‍സലറെ കാണാന്‍ പോയത്..പിന്നീട് ഒരാഴ്ചക്കാലം നിരാഹാരമിരുന്നത്. ഒടുവില്‍ ചരിത്രത്തിലാദ്യമായി യൂണിവേഴ്സിറ്റി ഇലക്ട്രിക്കല്‍ എന്‍ജി നീയറിംഗുകാര്‍ക്ക് നാലാമതും ഒരു ചാന്‍സ് തന്നു. ആ പരീക്ഷയില്‍ എല്ലാവരും പാസ്സാവുകയുംചെയ്തു. എല്ലാം ആനന്ദ് എന്ന ഒറ്റയാള്‍ പട്ടാളത്തിന്‍റെ പ്രേരണകൊണ്ടു തന്നെയായിരുന്നു.

വരുന്നില്ലെന്ന് എഴുതിയ പ്പോ ൾ അയാള്‍ക്ക് നീരസം വന്നത് കണ്ടില്ലേ ?. അരുണ അയാള്‍ക്ക് പറ്റിയ ഭാര്യ തന്നെയാണ്. അവളും മനുഷ്യ ബന്ധങ്ങളില്‍ അഗാധമായി വിശ്വസിക്കുന്നു. അയാളെപ്പോലെ എല്ലാവരുമായും അടുത്തിടപഴകുന്നു. ഇനി അയാള്‍ അരുണയെക്കൊണ്ട് അപേക്ഷിപ്പി യ്ക്കാ ൻ തുടങ്ങും, സമ്മതിയ്ക്കുന്നതു വരെ സ്വൈരം തരില്ല....

മെസ്സേജുകൾ മുഴുവ ൻ വായിയ്ക്കാനൊന്നും തോന്നുന്നില്ല. . ഭയങ്കര ക്ഷീണം. മോണിറ്റ ർ ഓഫ് ചെയ്തിട്ട് അവൾ കസേരയിലേയ്ക്ക് മല ർന്നു. കൺപോളകൾക്ക് മേ ൽ കൈത്തണ്ട അമർത്തിപ്പിടിച്ചു. ഒന്നും കാണണ്ട.ആരോടും ഒന്നും പറയേണ്ട .ഒന്നും വിശദീകരിയ്ക്കേണ്ട. എല്ലാവരും കുടുംബ സമേതമാണ് വരുന്നത്. അല്പം പോലും മര്യാദയും സ്നേഹവുമില്ലാത്ത ഭര്‍ത്താവിനേയും കുട്ടിത്തം തീരെ വിട്ടു മാറാത്ത പന്ത്രണ്ടുകാരനായ ഒരു മകനേയും കൂട്ടി കുടുംബ സമേതം പോവാ ൻ വയ്യ . തീര്‍ത്തും അനാഥയായിപ്പോയെന്ന് പരസ്യമാക്കാ ൻ വയ്യ . എല്ലാവരുടേയും സ്നേഹ സഹതാപ ങ്ങൾ ഏറ്റു വാ ങ്ങാന്‍ വയ്യ.

ആര്‍ക്കിടെക്ചര്‍ പഠിച്ച് വീട്ടില്‍ വെറുതേ ഇരിക്കുന്ന ഒരാളാണ് നീല്‍ എന്ന് എങ്ങനെ പറയും? പറഞ്ഞാല്‍ കുറ്റമാകും.. എങ്ങനെ പറയാതിരിക്കും? പറയാതിരുന്നാലും കുറ്റമാകും.

നിന്‍റെ സഹപാഠികളുടെ മുന്നില്‍ എന്നെ നാണം കെടുത്താനാണോ കൊണ്ടു പോയതെന്നാവും അല്ലെങ്കില്‍ ഞാനും മകനും ഇല്ലാതെ പോകുന്നത് നിന്‍റെ രഹസ്യക്കാരനെ കാണാനാണോ എന്നാവും.

എങ്ങനെയാണ് നീലിനൊപ്പം ഇത്ര നാള്‍ ജീവിച്ചതെന്ന് മിനി അതിശയിക്കാത്ത നാളില്ലെന്നായിരിക്കുന്നു ഇപ്പോള്‍ ജീവിതത്തില്‍.

മോനു ചിലപ്പോഴൊക്കെ അച്ഛന്‍ പറയുന്നതും ചെയ്യുന്നതും തെറ്റാണെന്ന് തോന്നും ... പക്ഷെ, ചിലപ്പോള്‍ ശരിയാണെന്നും തോന്നും.

ബാക്കി വീടുകളിലെ അച്ഛന്മാരെപോലെ അച്ഛന്‍ ജോലിക്ക് പോവാത്തതില്‍ അവനു ഇടയ്ക്കൊക്കെ വിഷമം വരാറുണ്ട്. എന്നാലും ഉച്ചയ്ക്ക് സ്കൂള്‍ വിട്ടു വരുന്ന അവനു ചൂടു ചോറും ദാലും വിളമ്പിക്കൊടുക്കുന്ന അച്ഛനോട് അവനു വല്ലാത്ത അടുപ്പവുമുണ്ട്. അതു മാത്രമല്ലല്ലോ നീല്‍ മോനെ എണ്ണ തേപ്പിച്ചു കുളിപ്പിക്കും. തോര്‍ത്തും , പൌഡറിടും ... നല്ല കുപ്പായമിടുവിക്കും. ചിക്കന്‍ കറിയുണ്ടാക്കിയതും മീന്‍ വറുത്തതും കൂട്ടി ചോറു വാരി കൊടുക്കും. എന്തെങ്കിലും തിന്നാന്‍ കൊതിയായാല്‍ ‘ ഉണ്ടാക്കി തരൂ ‘ എന്ന് അവന്‍ അച്ഛനോടാണ് പറയുക. ഈ അമ്മയോട് വളരെക്കുറച്ചേ പറയാറുള്ളൂ.

മിനി എന്തുണ്ടാക്കിയാലും കാര്യമില്ല.. നീലിനു സ്വന്തം പാചകത്തെ പറ്റി മാത്രമേ അഭിപ്രായമുള്ളൂ. ബംഗാളി പാചകം ... പിന്നെ നീലിനറിയാവുന്ന ചില സൌത്തിന്ത്യന്‍ പാചക രീതികള്‍... മിനിക്ക് പാചകം അറിയില്ലെന്ന് ഭക്ഷണത്തിനു യാതൊരു സ്വാദുമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് നീല്‍ തെളിയിക്കും. അവള്‍ ഉണ്ടാക്കിയ ചായ സിങ്കില്‍ കമിഴ്ത്തും. അവള്‍ക്ക് പാത്രം കഴുകാനും അടുക്കള തുടയ്ക്കാനും വീട് വൃത്തിയാക്കി അലങ്കരിയ്ക്കാനും അറിയില്ലെന്ന് ഉച്ചത്തില്‍ വിളിച്ചു പറയും. അവളുടെ അമ്മ മിനിയെ നന്നായി വളര്‍ത്തിയില്ലെന്ന് ചീത്ത വിളിക്കും . ഇതൊക്കെ കണ്ടും കണ്ടും കേട്ടും കേട്ടും മോന് ഇപ്പോള്‍ നല്ല ഉറപ്പാണ് ‘ മമ്മ ഡസിന്‍റ് നോ കുക്കിംഗ്.. ‘ ‘മമ്മ ഡസിന്‍റ് നോ ഹൌസ് കീ പ്പിംഗ് ‘

ഇതൊക്കെ വെറും കളവാണെന്ന് മിനിക്കറിയാം. അത്യാവശ്യം ജീവിച്ചു പോകാനുള്ള കുക്കിംഗൊക്കെ മിനിക്കു വഴങ്ങും. പക്ഷെ, മോന്‍ എന്നെങ്കിലും ഇതൊക്കെ മനസ്സിലാക്കുമോ എന്ന് മിനിക്കറിയില്ല.

ലാപ് ടോപ് ബാഗിലാക്കിയിട്ട് ഡ്രൈവറെ വിളിച്ചു. അപ്പോഴേക്കും രണ്ടു മൂന്നു സൈറ്റ് എന്‍ജി നീയര്‍മാര്‍ കാണാന്‍ എത്തി. വൈകുന്നേരം ആറര മണി കഴിഞ്ഞു. എന്നാലും മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍, ലക്ഷങ്ങള്‍ ശമ്പളം കിട്ടുമ്പോള്‍ ആരേയും വെറുപ്പിക്കാന്‍ പാടില്ല.

ക്ഷീണിച്ചിരുന്നെങ്കിലും മിനി ചിരിച്ചു.

‘മാഡം.. യൂ ലുക് ടയേര്‍ഡ് . ഡ്രോയിംഗുകളില്‍ കുറച്ച് ക്ലാരിഫിക്കേഷന്‍സ് ആവശ്യമുണ്ട്. അതാണ് വൈകീട്ടായാലും വരാമെന്ന് വിചാരിച്ചത്. ഇഫ് യൂ ഡോണ്‍ ട് മൈന്‍ഡ് നമുക്കിതു ഒന്നു നോക്കിയാലോ‘

അവരെ മൂന്നുപേരേയും ഇരുത്തി. സ്വിച്ചമര്‍ത്തി പ്യൂണിനെ വിളിച്ച് ചായയ്ക്ക് പറഞ്ഞു.

‘ മാഡം, ടെറസ്സ് ഡ്രോയിംഗ് നോക്കു ... അതില്‍ ഏഴാമത്തെ ഓഫീസിന്‍റെ എക്സോസ്റ്റ് ഡക്റ്റ് നല്ല ക്ലിയര്‍ ആയിട്ട് കാണാം. ‘ ദീപക്കാണ് തൊണ്ടയനക്കി ഒരു പ്രസംഗം തുടങ്ങുന്നതിന്‍റെ തയാറെടുപ്പോടെ തുടക്കമിട്ടത് .

സുരേഷ് തുടര്‍ന്നു , ‘സിംഗിള്‍ ലൈന്‍ ഡയഗ്രത്തില്‍ അങ്ങനൊരു ഡക്ട് ഇല്ല.

മനോജ് പൂര്‍ത്തിയാക്കി. രണ്ടും അപ്രൂവ് ചെയ്തിട്ടുണ്ട്. ഈ കണ്‍ ഫ്യൂഷന്‍ വരാന്‍ പാടില്ലായിരുന്നു.

പണി ഇന്നു തീരണം മാഡം.. അറ്റ് എനി കോസ്റ്റ് വര്‍ക് മസ്റ്റ് ബി കംപ്ലീറ്റഡ് ടു ഡേ. .. ദീപക്ക് ധിറുതി പ്രകടിപ്പിച്ചു.

അപ്പോഴേക്കും ചായ വന്നു.

ലാപ് ടോപ് പുറത്തെടുത്ത് തുറന്നു. ഡ്രോയിംഗുകള്‍ രണ്ടും വിശദമായി പരിശോധിച്ചു. എയര്‍ ക്വാണ്ടിറ്റിയുടെ സപ്ലൈയും റിട്ടേണും ഉറപ്പു വരുത്തി. അവര്‍ പറഞ്ഞത് ശരിയാണ്. സിംഗിള്‍ ലൈന്‍ ഡയഗ്രമാണ് ശരി.കണ്‍സള്‍ട്ടന്‍റിനു അബദ്ധം പിണഞ്ഞിരിക്കുന്നു. ഇനി അത് വിളിച്ചു പറയണം. പറഞ്ഞാല്‍ ഉടനെ അയാള്‍ സമ്മതിക്കുകയൊന്നുമില്ല.

‘മാഡം.. അത് അന്ന് നിങ്ങള്‍ തന്ന വിവരങ്ങള്‍ അങ്ങനെയായിരുന്നു. അതുകൊണ്ടാണങ്ങനെ വന്നത്. മാഡം നിങ്ങള്‍ അന്ന് ആ മീറ്റിംഗില്‍ പറഞ്ഞത് ഓര്‍ത്തു നോക്കു.... ‘ എന്ന് അയാള്‍ ഒരു നൂറു കുറി പറ്റാവുന്നത്ര സ്വയം ന്യായീകരിക്കും.

തെറ്റു പറ്റിയതിനേക്കാള്‍ അത് സ്ത്രീ കണ്ടുപിടിച്ചു എന്ന വിഷമമാണ് ന്യായീകരണങ്ങളില്‍ മുന്നിട്ട് നില്‍ക്കുക.

‘നിങ്ങള്‍ ഉന്നയിച്ചത് വാലിഡ് ഡൌട്ട് തന്നെയാണ്. നോക്കു.. സിംഗിള്‍ ലൈന്‍ ഡയഗ്രമാണ് ശരി. ഡക്ടിംഗ് ആവശ്യമില്ല.. ‘

സുരേഷ് ദീര്‍ഘമായി നിശ്വസിച്ചു.

‘ഓ! താങ്ക്യൂ മാം. യൂ സേവ്ഡ് മൈ മണി , സ്പേയിസ് ആന്‍ഡ് ടൈം.’

ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു. ‘ ചായ കുടിക്കു.. ഇതൊക്കെ നമ്മുടെ ജോലിയില്‍ പതിവല്ലേ ..’

കുഴപ്പങ്ങള്‍ സബ് കോണ്‍ട്രാക്ടര്‍ ഉണ്ടാക്കിയതാണെന്ന് വരുത്തി തീര്‍ക്കാന്‍ കണ്‍സള്‍ട്ടന്‍റ് ശ്രമിക്കും. അല്ല, കണ്‍സള്‍ട്ടന്‍റിന്‍റെയാണ് കുഴപ്പമെന്ന് വരുത്തിത്തീര്‍ക്കാന്‍ സബ് കോണ്‍ ട്രാക്ടറും ശ്രമിക്കും. എല്ലാവരേയും ഒരുമിപ്പിച്ച് പണി പൂര്‍ത്തിയാക്കി ക്ലയന്‍റിനു കൈമാറേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണ്. അതില്‍ ഇലക്ട്രിക്കല്‍ വര്‍ക്കും പ്ലംബിംഗും ഹൈ വോള്‍ട്ടേജ് എയര്‍ കണ്ടീഷനിംഗും മിനിയുടെ മാത്രം ഉത്തരവാദിത്തമാണ്.

ജോലി ചെയ്യുന്ന മേഖലയില്‍ സ്ത്രീ സാന്നിധ്യം നന്നെ കുറവാണിപ്പോള്‍. മാര്‍ക്കറ്റിംഗിലും പര്‍ച്ചേസിലും സ്ത്രീകള്‍ ഉണ്ടെങ്കിലും .. അതും നീലിന്‍റെ കണ്ണില്‍ വലിയ കുറ്റമാണ്.

‘ഏതാണ് നിന്‍റെ ടീം? പത്ത് പന്ത്രണ്ട് ആണുങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീ.. എന്തൊരക്രമം! അവരുടെ ഒപ്പം നീ സൈറ്റ് വിസിറ്റിനു പോകുന്നതെന്തിനാണ്? നിങ്ങള്‍ എന്തൊക്കെ ചെയ്യുമെന്ന് ആര്‍ക്കറിയാം? ’

നീലിനു പരിചയമുള്ള സ്ത്രീകള്‍ ഒന്നുകില്‍ വീടു നോക്കുന്നവരായിരിക്കും ... നീലിന്‍റെ അമ്മയേയും പെങ്ങളുമാരേയും പോലെ.. അല്ലെങ്കില്‍ ഒന്നോ രണ്ടോ പ്രോജക്ടുകള്‍ ആര്‍ക്കിടെക്ടായ ഭര്‍ത്താവിനൊപ്പം ചെയ്യുന്നവരായിരിക്കും.. അതുമല്ലെങ്കില്‍ ക്ലാര്‍ക്കുമാരോ ടീച്ചര്‍മാരോ ആയിരിക്കും. അവര്‍ക്കൊന്നും ജോലിയല്ല വലുത്. വീടാണ്.

മിനിക്ക് തര്‍ക്കമില്ല ആ കാര്യത്തില്‍. അവരുടെയൊക്കെ വരുമാനം അഡീഷണല്‍ ഇന്‍ കം ആണ് അവരുടെ വീട്ടില്‍. അവരുടെ ഭര്‍ത്താക്കന്മാര്‍ നീലിനെ പോലെ വീട്ടിലിരിക്കുന്നവരല്ല.

മിനിയാണ് മാന്‍ ഓഫ് ദി ഹൌസ്. മിനിയാണ് ബ്രഡ് വിന്നര്‍.

അതുകൊണ്ടെന്തു കാര്യം?

വീട്ടു പണിയെടുക്കാത്ത പെണ്ണിനെക്കൊണ്ട് എന്തു ഉപകാരമാണുള്ളത്? തന്നെയുമല്ല, ഓഫീസില്‍ മാഡമായി കഴിഞ്ഞ് വീട്ടില്‍ ജോലിയൊന്നും ചെയ്യാതിരുന്നാല്‍ മിനി നെഗളിച്ചു പോയെങ്കിലോ ? അതുകൊണ്ട് മിനി വീട്ടില്‍ ചെന്നാല്‍ തുണി അലക്കണം, അടിച്ചു വാരിത്തുടയ്ക്കണം, പാത്രങ്ങള്‍ കഴുകി അടുക്കള വൃത്തിയാക്കണം. രാത്രിയിലെ ആഹാരം നീല്‍ ഉണ്ടാക്കും. രാത്രി പത്തുമണിയ്ക്ക് പാചകം തുടങ്ങിയാല്‍ പന്ത്രണ്ടാവുമ്പോഴേക്കും തീരും. മിനി ആഹാരം വിളമ്പണം, പാത്രങ്ങള്‍ കഴുകി അടുക്കള വൃത്തിയാക്കി കിടക്കുമ്പോള്‍ ഒരു മണിയാവും..

മോന്‍ മിക്കവാറും ചോറിന്‍ കിണ്ണത്തില്‍ തന്നെ ഉറങ്ങി വീഴും..

‘ മാഡം.. എന്താണാലോചിക്കുന്നത്? ഫോണ്‍ അടിക്കുന്നു.’ ദീപക്കിന്‍റെ ശബ്ദമാണ്.

മിനി ഞെട്ടിയുണര്‍ന്നു.

മോനാണ്. ‘ മമ്മാ... എന്താ വരാത്തത്? സമയം വൈകിയല്ലോ ‘ അവനിങ്ങനെയാണ് വീട്ടിലെത്താന്‍ അല്‍പം വൈകിയാല്‍ തുടരെത്തുടരെ വിളിച്ചുകൊണ്ടിരിക്കും.

വരാമെന്ന് അവനെ സമാധാനിപ്പിച്ച് ഫോണ്‍ വെച്ചിട്ട് ദീപക്കിനേയും കൂട്ടരേയും പറഞ്ഞു വിട്ടു.

ഡ്രൈവറെ വിളിച്ചിട്ട് ഇപ്പോള്‍ അരമണിക്കൂറില്‍ കൂടുതലായി. നീലിനു മെസ്സേജ് അയച്ചു. ‘ ഞാന്‍ പുറപ്പെടുന്നു.. ‘ അതുകൊണ്ടൊന്നും കാര്യമില്ല. അയാള്‍ വീട്ടില്‍ ചെന്നാലുടന്‍ ഫോണ്‍ പരിശോധിക്കും.പരിചയമില്ലാത്ത നമ്പറുകള്‍ ഡയല്‍ ചെയ്തു നോക്കും. ഡ്രൈവറെ വിളിച്ചിട്ട് പുറപ്പെടാന്‍ വൈകിയ ഈ അരമണിക്കൂര്‍ ഗ്യാപ്പില്‍ എന്തെടുക്കുകയായിരുന്നുവെന്ന് ചോദിക്കും... ലാപ് ടോപ്പില്‍ മിനി അന്നു സന്ദര്‍ശിച്ച സൈറ്റുകളും ഒഫീഷ്യലും പേര്‍സണലുമായ മെയിലുകളും നോക്കും. ...

നീല്‍ ഉന്നയിക്കാനിടയുള്ള ചോദ്യങ്ങള്‍ക്ക് പെട്ടെന്ന് വിശദീകരണം തോന്നാത്ത സൈറ്റുകളും ഈ മെയിലുകളും മിനി ഡിലീറ്റ് ചെയ്തു.

പിന്നെ കുറെ ഫോണ്‍ നമ്പറുകളും ഡിലീറ്റ് ചെയ്തു. എന്നാലും കാര്യമൊന്നുമില്ല. നീല്‍ മാസാവസാനം ഈ ഫോണില്‍ നിന്ന് മെസ്സേജ് അയച്ച് ബില്ല് ഈ മെയിലില്‍ വരുത്തി ഓരോ നമ്പറും ചെക് ചെയ്തു നോക്കും. ...

ചോദ്യങ്ങള്‍ ചോദിക്കും.. ആര്‍ക്ക് വിളിച്ചു? എന്തിനു വിളിച്ചൂ? എന്തു പറഞ്ഞു?

മിനി ഉത്തരം പറയണം.

മിനി എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്?

മോന്‍ വലുതാവുമ്പോള്‍ എല്ലാം ശരിയാവും എന്നാണ് മിനിയുടെ പ്രതീക്ഷ. നോക്കു , മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്ന , അല്ലെങ്കില്‍ വീട്ടു ജോലിക്കു പോവുന്ന ഒരു അമ്മ വിചാരിക്കുന്നതു പോലെ ലക്ഷങ്ങള്‍ ശമ്പളമുള്ള എന്‍ജിനീയറായ മിനിയും മോന്‍ വലുതായിട്ട് ഭര്‍ത്താവിന്‍റെ തിന്മകളില്‍ നിന്ന് രക്ഷപ്പെടാന്‍ കാത്തിരിക്കുന്നു.

സ്ത്രീകളെ ദൈവം എന്തുകൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്..

എന്തിനാണ് ഉണ്ടാക്കിയിട്ടുള്ളത് ?

2

എല്ലാ വഴക്കുകള്‍ക്കും അലര്‍ച്ചകള്‍ക്കും തെറിവിളികള്‍ക്കും ശേഷം മിനി പുറപ്പെട്ടു. ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം കയറുമ്പോള്‍ കോളേജിനെയും സഹപാഠികളേയും മാത്രമല്ല , അച്ഛനമ്മമാരെയും സഹോദരങ്ങളേയും തന്നെത്തന്നെയും വെറുത്തു. വിമാനത്തിന്‍റെ ജനലുകള്‍ തുറക്കാന്‍ സാധിക്കുന്നവയായിരുന്നെങ്കില്‍ മിനി അതിലൂടെ താഴേയ്ക്ക് കുതിയ്ക്കുമായിരുന്നു. എവിടെയെങ്കിലും പോയി ചിതറിയൊടുങ്ങട്ടെ ഈ ശരീരം.. ഇതിനുള്ളില്‍ കുടി പാര്‍ക്കുന്ന നാണംകെട്ട ആത്മാവ്..

ഇങ്ങനെയൊക്കെ വിചാരിക്കാമെന്നല്ലേയുള്ളൂ. ഇതൊന്നും നടപ്പിലാവുകയില്ലല്ലോ.

രണ്ട് ദിവസം പഴയ സഹപാഠികളുമായി വ്യഭിചരിയ്ക്കാന്‍ പോവുകയാണെന്ന് നീല്‍ പലവട്ടം അട്ടഹസിച്ചു. ഇത്ര ദൂരെ നിന്ന് ആരൊക്കെ ഒറ്റയ്ക്ക് വിമാനത്തില്‍ കയറി അലൂമിനി മീറ്റിനു പോകുന്നുണ്ടെന്ന് പറയാന്‍ പറഞ്ഞു.അതും പെണ്ണുങ്ങള്‍.. എങ്ങനെയാണ് പെണ്ണുങ്ങള്‍ക്ക് ഇത്ര ധൈര്യം വരുന്നതെന്ന് അയാള്‍ ഉറഞ്ഞു തുള്ളി. പെണ്ണുങ്ങള്‍ ഒറ്റയ്ക്ക് ഹോട്ടലില്‍ പാര്‍ക്കുമ്പോള്‍ ഉറപ്പായും കൂടെ പഠിച്ച സഹപാഠികള്‍ വ്യഭിചരിയ്ക്കാനെത്തും.

മോന്‍ കരഞ്ഞു.

‘ മമ്മ പോവണ്ട ‘ .

ഭയം കൊണ്ടാണ്. മിനി അടുത്തില്ലെങ്കില്‍ അവനുറക്കം വരില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കും.

അവനെ സമാധാനിപ്പിച്ചു. ഇനി മേലില്‍ ഒരിയ്ക്കലും ഇങ്ങനൊരു മീറ്റിങ്ങിനു പോവാന്‍ കഴിയില്ലെന്ന് അവനെ പറഞ്ഞു മനസ്സിലാക്കി. ഇനി ഇരുപത്തഞ്ചു വര്‍ഷം കഴിയുമ്പോള്‍ എത്ര പേര്‍ ബാക്കിയുണ്ടാവുമെന്നറിയില്ല.ഇപ്പോള്‍ത്തന്നെ ഒപ്പം പഠിച്ച അഞ്ചാറു പേര്‍ മരിച്ചു കഴിഞ്ഞു.

‘മമ്മ ബാക്കി യു ണ്ടാവും ‘ അവന്‍റെ ചുണ്ട് വിതുമ്പി.

‘ ഉണ്ടാവും’ എന്ന് പറഞ്ഞപ്പോള്‍ നീല്‍ അലറി.

‘നിന്‍റെ അമ്മ ഒ രു വേശ്യയാണ്. അവള്‍ ബാക്കിയുണ്ടാവും. നിന്‍റെ തലേലെഴുത്ത്! ഒരു വേശ്യയുടെ മകനായി പിറക്കേണ്ടി വന്നല്ലോ. മലയാളിപ്പെണ്ണുങ്ങളൊക്കെ വേശ്യകളാണ്. എന്‍റെ കഷ്ടകാലത്തി നു ഞാന്‍ ഇവളെ കല്യാണം കഴിയ്ക്കേണ്ടി വന്നു. ‘

മോന്‍റെ കണ്ണുകള്‍ മിഴിഞ്ഞു .

അവനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്. പപ്പ പറയുന്ന തെറി വാക്കുകള്‍ അമ്മേടേ മോന്‍ കേട്ടു പഠിക്കുകയോ ആരോടും പറയുകയോ ചെയ്യരുതെന്ന് ... അത് മറ്റൊരു അമ്മയെ മോശമാക്കുകയാണെന്ന്.. മോന്‍ അങ്ങനെ ചെയ്തുവെന്നറിഞ്ഞാല്‍ അമ്മ ഹൃദയം പൊട്ടി മരിയ്ക്കുമെന്ന്..

അവന്‍ കണ്ണുകള്‍ ഉരുട്ടി മിഴിച്ച് , തലയാട്ടി സമ്മതിക്കാറുണ്ട്. മിനി സങ്കടപ്പെട്ടിരിയ്ക്കുമ്പോള്‍ താടിയ്ക്ക് പിടിച്ച് അവന്‍ കൊഞ്ചിക്കും. മൈക്രൊ വേവ് അവനില്‍ ചായ ഉണ്ടാക്കിക്കൊടുക്കും.

ഇതൊക്കെയാണെങ്കിലും അവന് നീലിനെയും വലിയ കാര്യമാണ്.

പപ്പ കമ്പ്യൂട്ടര്‍ എക്സ്പേര്‍ട്ടാണ്. നല്ല ഡ്രൈവറാണ്, ചോറും ദാലും പനീര്‍ സബ്ജിയും ഉണ്ടാക്കും, ചിക്കനും മീനും ഉണ്ടാക്കും. പപ്പ അലറാന്‍ മമ്മ ഇങ്ങനെ വഴി വെയ്ക്കുന്നതെന്തിനാണെന്ന് അവനു സംശയമുണ്ട്. മമ്മയ്ക്ക് ഓഫീസില്‍ എന്താണ് ജോലിയെന്ന് അവനു മനസ്സിലാകുന്നില്ല. അമ്മ എപ്പോഴും ഫോണിലാണ്.. ദീപക്ക് ആ ജോലി കമ്പ്ലീറ്റായോ? സുരേഷ് ഈ പണി ഇനീം തീര്‍ന്നില്ലെ , എന്തുകൊണ്ട് പണി സമയത്തിനു തീര്‍ത്തില്ല അശ്വിന്‍ ഇങ്ങനെ ഓരോന്ന് ചോദിയ്ക്കാനാണ് മമ്മ ഓഫീസില്‍ പോകുന്നത്.

അത് കേള്‍ക്കുന്ന പാടെ നീല്‍ അലറും.

‘ നിന്‍റെ മമ്മ അവര്‍ക്കൊപ്പമൊക്കെ കിടക്കും. നീ ഇനി ആ ഓഫീസില്‍ പോകുമ്പോള്‍ ശ്രദ്ധിച്ചോളണം. ഏതൊക്കെ ആണുങ്ങള്‍ നിന്‍റെ മമ്മയെ നോക്കുന്നുണ്ടെന്ന്. ...കൂടെ കിടക്കാന്‍ വിളിക്കുന്നുണ്ടെന്ന് ‘

മോന്‍ അത് കാര്യമായി എടുത്തുവെന്ന് മനസ്സിലായത് പിന്നൊരു ദിവസമാണ്. അവന്‍ സ്കൂള്‍ കഴിഞ്ഞ് ഒരു ദിവസം ഓഫീസില്‍ വന്നപ്പോഴായിരുന്നു അത്.

മമ്മയെ ചില ആണുങ്ങളൊക്കെ നോക്കുന്നുണ്ടെന്ന് അവന്‍ പറഞ്ഞു. അന്നു രാത്രി മുഴുവന്‍ നീല്‍ ബഹളമുണ്ടാക്കി. അത് ആരാണ് ? അവര്‍ എവിടെയാണ് നോക്കിയത്? മമ്മ അപ്പോള്‍ അവരെ എങ്ങനെ നോക്കി?

ഭാഗ്യം.. അവന്‍ കള്ളമൊന്നും പറഞ്ഞില്ല.

അവര്‍ ആരെന്ന് അവനറിയില്ല.

അവര്‍ മമ്മയുടെ മുഖത്താണ് നോക്കിയത്.

മമ്മയും അവരുടെ മുഖത്താണ് നോക്കിയത്.

പപ്പ ‘സബാഷ് ‘ എന്ന് അവനെ അഭിനന്ദിച്ചതും ഇനിയും മമ്മയെ ശ്രദ്ധിയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചതും അവന് ഏറെ ഇഷ്ടമായി. അതിനുശേഷം അവന്‍ മമ്മയെ ശ്രദ്ധിക്കുന്നുണ്ടെന്ന് മിനിക്കറിയാം.

മിനിക്ക് അന്ന് മരിയ്ക്കണമെന്ന് തോന്നി. എന്നാലും മിനി മരിച്ചിട്ടില്ല.. ഇതു വരെ . മോന്‍ വളരും. സത്യം മനസ്സിലാക്കും എന്നാണ് മിനിയുടെ പ്രതീക്ഷ. മിനിയുടെ ജൂനിയര്‍ ആയ പുരുഷ എന്‍ജിനീയര്‍മാര്‍ പുതിയ വര്‍ക് തുടങ്ങുമ്പോള്‍ ഇമ്പോര്‍ട്ടന്‍റ് മീറ്റിംഗുകള്‍ക്ക് പോകുമ്പോള്‍ മിനിയുടെ കാല്‍ തൊട്ട് തൊഴും. ‘ മിനി മാതാജി ഓര്‍ ഉന്‍കെ ബച്ചേ’ എന്നാണ് അവര്‍ കമ്പനിയില്‍ അറിയപ്പെടുന്നതും മറ്റു കമ്പനികളില്‍ ചെല്ലുമ്പോള്‍ അവര്‍ സ്വയം പരിചയപ്പെടുത്തുന്നതും.

എന്നിട്ടും ഇതെല്ലാം കേള്‍ക്കാനാണ് തലവിധി . മോന്‍ ഇതൊക്കെ എങ്ങനെ മനസ്സിലാക്കുന്നുണ്ടാവുമെന്ന് മിനിയുടെ മനസ്സ് ആധിപ്പെടാറുണ്ട് എപ്പോഴും. ഞാന്‍ പെറ്റ മകനല്ലേ അവന്‍ എന്നെ ശരിയായി മനസ്സിലാക്കാതെ വരുമോ എന്ന് സ്വയം ആശ്വസിക്കാന്‍ ശ്രമിക്കാറുണ്ട്.

വിമാനത്തില്‍ അടുത്തിരുന്നതൊരു മുത്തശ്ശനായിരുന്നു. കൈകള്‍ വിറയ്ക്കുന്നുണ്ട്. കോഫിയില്‍ പാലും പഞ്ചസാരയും ചേര്‍ത്ത് ഇളക്കി കൊടുത്തപ്പോള്‍ വിറയലോടെ നന്ദി പറഞ്ഞു.

മുത്തശ്ശന്‍റെ ഒരു മകന്‍ തിരുവനന്തപുരത്താണ്. മറ്റൊരാള്‍ ദില്ലിയിലും. ആറുമാസം ദില്ലിയില്‍ പാര്‍ക്കും. ബാക്കി ആറുമാസം തിരുവനന്തപുരത്തും. ഭാര്യ മരിച്ചു പോയതിനുശേഷം ഇങ്ങനെയാണ് ജീവിതം. മരുമക്കള്‍ പറയുന്നതു പോലെയേ കാര്യങ്ങള്‍ നടക്കു. അവര്‍ക്ക് ഇതാണ് ഇഷ്ടം. ഭാര്യ മരിച്ച് വാര്‍ദ്ധക്യമാവുന്നതോടെ പുരുഷന്‍ തീര്‍ത്തും നിസ്സഹായനാവുമെന്ന് മുത്തശ്ശന്‍ ദീനനായി.

മിനി ഒന്നും പറഞ്ഞില്ല.

മോന്‍റെ ഭാര്യ വന്ന് നീലിനെ പാഠം പഠിപ്പിക്കുമെന്നൊക്കെ മിനിയും ചിലപ്പോള്‍ വിചാരിയ്ക്കാറുണ്ട്. നീല്‍ മൂക്കു കൊണ്ട് ക്ഷ വരയ്ക്കുന്നത് മിനി അങ്ങേ ലോകത്തിരുന്ന് കാണും എന്നൊക്കെ വിചാരിയ്ക്കാറുണ്ട്.

ഈ ലോകത്തിലെ ജീവിതം തീര്‍ന്നിട്ട് വേണമല്ലോ അങ്ങേ ലോകത്തെത്താന്‍.. പെണ്‍ ജന്മമല്ലേ ,ഇനി അവിടെയും എന്തു പീഡനവും വേര്‍ തിരിവുമാണ് ബാക്കിയിരിക്കുന്നതെന്നാരറിഞ്ഞു ?

സങ്കടം കടിച്ചമര്‍ത്തി ഇരുന്ന് മിനി പതുക്കെ മയങ്ങിപ്പോയി. ഉറക്കം ഒരിയ്ക്കലും മതിയാവാറില്ലല്ലൊ.... അതാവും.

തിരുവനന്തപുരത്ത് ഇറങ്ങിയ വിവരം നീലിനു ഫോണ്‍ ചെയ്തു പറഞ്ഞു. ഘനപ്പിച്ച ഒരു മൂളലായിരുന്നു മറുപടി .

എയര്‍ പോര്‍ട്ടില്‍ നിന്ന് ഒരു റ്റാക്സി എടുത്ത് കോവളത്തേയ്ക്ക് പോയി. ഹോട്ടലില്‍ ചെക്കിന്‍ ചെയ്യുമ്പോഴേയ്ക്കും എല്ലാവരും ഒത്തു കൂടി.

അതിശയം തോന്നാതിരുന്നില്ല മിനിയ്ക്ക്. പഴയ ആണ്‍കുട്ടികളൊക്കെ കുടവയറന്മാരായിരിക്കുന്നു. കഷണ്ടിത്തലയന്മാരും നര കറുപ്പിച്ചവരും ഗള്‍ഫ് ഗേറ്റ് കിരീടം തലയിലേന്തിയവരുമായിരിക്കുന്നു. പെണ്‍കുട്ടികള്‍ അധികം പേരും തടിച്ചു. .. ഉരുണ്ടു. മുടി കൊഴിഞ്ഞു.. മുടിയുള്ളവര്‍ മിക്കവാറും ഡൈയില്‍ കറുത്തവര്‍..

എന്നാലും എല്ലാവരും കാഴ്ചയില്‍ ധനികര്‍ , സന്തുഷ്ടര്‍..

മിനി ചിരിച്ചു.. എല്ലാവരും ചിരിച്ചു..

പെട്ടെന്ന് വയസ്സ് കുറഞ്ഞതു പോലെയായി.. എല്ലാവര്‍ക്കും പതിനേഴു വയസ്സ്... ഇരുപത്തൊന്നു വയസ്സ്..

മറന്ന പാട്ടുകളും ഇരട്ടപ്പേരുകളും ഓര്‍മ്മയില്‍ തെളിഞ്ഞു. ഓര്‍മ്മകള്‍ ഒരു നദിയായി കൂലംകുത്തിയൊഴുകി. ഇരട്ടപ്പേരുകള്‍ പരസ്പരം വിളിക്കുമ്പോള്‍ ഒരിയ്ക്കലും മടങ്ങി വരില്ലെന്ന് കരുതിയ ആ കോളേജു കാലം ഹോട്ടലിന്‍റെ ഗേറ്റ് കടന്ന് വന്നു കടല്‍ക്കാറ്റിനൊപ്പം കുളിരു വിതറിക്കൊണ്ട് എല്ലായിടത്തും വ്യാപിച്ചു..

മിനി എന്താ തടിയ്ക്കാത്തത് എന്ന് എല്ലാവരും ചോദിച്ചു.

ഭക്ഷണം ദേഹത്ത് പിടിയ്ക്കാനാവശ്യമായ മനസ്സമാധാനം മിനിയ്ക്ക് ഇല്ലെന്ന് ആരോടും പറയാന്‍ കഴിയില്ലല്ലോ.

മുടി നന്നായി കൊഴിഞ്ഞുവെന്ന് ഗീതയാണ് ചൂണ്ടിക്കാട്ടിയത്. പറ്റിയാല്‍ ഗള്‍ഫില്‍ നിന്ന് നല്ലൊരു വിഗ് ഗിഫ്റ്റയയ്ക്കുവെന്ന് മിനി അതൊരു തമാശയാക്കി.

എല്ലാവരും ആഹ്ലാദത്തോടെ ഭക്ഷണം കഴിച്ചു.. സെല്‍ഫികള്‍ എടുത്തു. അല്‍പം വെയിലുണ്ടായിരുന്നെങ്കിലും ഹോട്ടലിന്‍റെ പുല്‍ത്തകിടിയിലും വള്ളിക്കുടിലുകളിലും എല്ലാം ഇരുന്ന് പൊട്ടിച്ചിരിച്ചു... കഥകള്‍ കൈമാറി..എടുത്ത എല്ലാ പടങ്ങളും അപ്പപ്പോള്‍ ഫേസ്ബുക്കിലും വാട്സാപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഒക്കെ അപ് ലോഡ് ചെയ്യപ്പെട്ടു.

സഹപാഠികളായിരുന്ന ആണുങ്ങള്‍ അല്‍പമൊക്കെ വീര്യം കൂടിയത് സമയവും സൌകര്യവും നോക്കി അകത്താക്കുന്നുണ്ടെന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ വെളിവായിത്തുടങ്ങി. ചിലര്‍ വെറുതെ ഇളിയ്ക്കാനും സെന്‍റിമെന്‍റലാകാനും ഗാനങ്ങള്‍ ആലപിയ്ക്കാനും ഒക്കെ ആരംഭിച്ചപ്പോള്‍ സ്ത്രീകള്‍ മെല്ലെ മറ്റു ഇരിപ്പിടങ്ങളിലേയ്ക്ക് അകന്നു.

പെണ്ണുങ്ങളില്‍ മിനിയെപ്പോലെ വന്‍കിട സൈറ്റുകളിലും ഡിസൈനുകളിലും എല്ലാം ഒന്നിച്ച് ജോലി ചെയ്യുന്നവര്‍ ആരുമില്ലായിരുന്നു. ഗവണ്മെന്‍റ് ജോലിയില്‍ ചേര്‍ന്നവര്‍ ലതയും സൂസനും ഓമനയുമെല്ലാം ഇപ്പോള്‍ ഫയല്‍ നോട്ടക്കാര്‍ മാത്രമായി അധ:പതിച്ചുവെന്നും എന്‍ജിനീയറിംഗും ഡിസൈനുമെല്ലാം വലിയ ഭരണികളില്‍ ഉപ്പിട്ടു വെച്ചു കഴിഞ്ഞുവെന്നും പരാതിപ്പെടാതിരുന്നില്ല.

ലൈല കനഡയില്‍ നിന്നാണ് വന്നത്. മൂന്നു ആണ്മക്കള്‍. എന്‍ജിനീയറിംഗ് മറന്നേ കളഞ്ഞു. നല്ല ചിക്കനും മട്ടണും ബീഫും ഒക്കെ ഉണ്ടാക്കി വന്‍കിട ബിസ്സിനസ്സുകാരനായ ഭര്‍ത്താവിനേയും മക്കളേയും തീറ്റിക്കും. സമയം കിട്ടുമ്പോഴെല്ലാം ഉറങ്ങും, ടി വി കാണും. കനഡയില്‍ ഭര്‍ത്താവു കൊണ്ടു പോകുന്നിടത്തെല്ലാം യാത്ര പോകും. പെണ്ണിനു ഡിഗ്രീം ജോലീം ഒന്നും വേണ്ടാ എന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് ലൈലയുടെ ഭര്‍ത്താവ് .അവളുടെ ഉള്ളില്‍ സങ്കടമുണ്ടോ എന്ന് ആര്‍ക്കും പിടികിട്ടാത്ത വിധമായിരുന്നു ലൈല ഷിഫോണ്‍ സാരി പറത്തിക്കൊണ്ട് , മുടിയിഴകള്‍ ഒതുക്കിക്കൊണ്ട് ഇടയ്ക്കിടെ ലിപ്സ്റ്റിക് ടച്ചപ്പ് ചെയ്തുകൊണ്ട് സംസാരിച്ചുകൊണ്ടിരുന്നത്. പറഞ്ഞുകൊണ്ടിരിക്കേ തന്നെ ലൈല ഷിവാസ് റീഗല്‍ കുപ്പികള്‍ പുറത്തെടുത്തു. ആദ്യം എല്ലാവരും അയ്യോ! വേണ്ട എന്നൊക്കെ പറഞ്ഞെങ്കിലും അല്‍പം നാണം ഭാവിച്ചെങ്കിലും ചെറിയ സിപ്പുകള്‍ എല്ലാവര്‍ക്കും പതുക്കെപ്പതുക്കെ രുചിക്കുന്നതായി തോന്നി.

മിനി കഴിച്ചില്ല.

മദ്യത്തിനോട് വിരോധമൊന്നുമുണ്ടായിട്ടല്ല. സോഷ്യല്‍ ഡ്രിങ്കിംഗ് ചിലപ്പോള്‍ ഒക്കെ വേണ്ടി വരുമെന്ന് അറിയാതെയുമല്ല.

മിനിയ്ക്ക് കഴിക്കാന്‍ പേടിയാണ്. ചിലപ്പോള്‍ നിയന്ത്രിയ്ക്കാനാവാതെ മനസ്സ് തുറന്ന് പോകും. ആര്‍ത്തലച്ചു കരഞ്ഞു പോകും. ഒളിച്ചുവെയ്ക്കുന്ന വലിയ മുറിവുകള്‍ രക്തമൊഴുക്കിക്കൊണ്ട് ഞാനദ്യം ഞാനാദ്യമെന്ന്പ്രത്യക്ഷപ്പെടും.

അതുകൊണ്ട് മിനി നാരങ്ങാവെള്ളം കുടിച്ചു... കപ്പലണ്ടിയും കായുപ്പേരിയും തിന്നു.

മോന്‍ ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്നു. അവള്‍ അവനെ സമാധാനിപ്പിച്ചു.. ' ഇനി കുറച്ചു മണിക്കൂറുകള്‍ അല്ലേ ഉള്ളൂ.. നാളെ രാത്രിയാവുമ്പോഴെക്കും മമ്മ അങ്ങെത്തില്ലേ... ഭക്ഷണം കഴിച്ച്... ഉറങ്ങൂ.'

മമ്മയുടെ മണം കിട്ടാന്‍... മമ്മ വെയ്ക്കുന്ന തലയിണ കെട്ടിപ്പിടിച്ചുറങ്ങുമെന്ന് അവന്‍ പറഞ്ഞു.

എഞ്ചലിന്‍റെ കണ്ണ് നിറയുന്നത് മിനി കണ്ടു. പരസ്പരം നോക്കിയപ്പോള്‍ ഏഞ്ചല്‍ അറിയാതെ വിങ്ങിപ്പൊട്ടി പ്പോയി. ‘ മോനെ കാണാന്‍പോലും സമ്മതിക്കില്ല. അവന്‍റെ പപ്പ സൌത്ത് ആഫ്രിക്കയിലാണ്.മോനെ ഇന്‍ഡോറിലെ അവരുടെ വീട്ടില്‍ നിറുത്തീട്ട് പോയിരിക്കുകയാണ്. ഞാന്‍ എല്ലാ നാല്‍പത്തഞ്ചു ദിവസം കൂടുമ്പോഴും ഇന്‍ഡോറിലെ കുടുംബകോടതിയില്‍ പോകും. ചിലപ്പോള്‍ മൂന്നു തവണ പോകുമ്പോള്‍ ഒരു പകല്‍ കാണാന്‍ കിട്ടും. അതും കോടതി കര്‍ശനമായി പറയുമ്പോഴെ അവന്‍റെ പപ്പയുടെ അമ്മയും അച്ഛനും അവനെ കൊണ്ടു വരൂ. അവനും എന്നെ വേണ്ട മിനി. അവനിങ്ങനെ വന്നു നില്‍ക്കും, ഈ ശല്യം എപ്പോള്‍ തീരുമെന്ന മട്ടില്‍ ‘

മിനിയുടെ നെഞ്ചു ഇലക്ട്രിക് ബ്ലൂ നിറമുള്ള ഹൈ വോള്‍ട്ടേജ് ഷോക്കേറ്റ പോലെ പൊള്ളി..

ഏഞ്ചല്‍ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്. ഒറ്റയ്ക്ക് താമസിക്കുന്നു. പെണ്‍ മക്കള്‍ ഭര്‍ത്താക്കന്മാരുമായി തെറ്റിയാല്‍ പിന്നെ പെണ്‍ മക്കളുടെ വീട്ടുകാര്‍ക്കും അവര്‍ വലിയ ഭാരവും സ്റ്റാറ്റസ് കുറവുള്ളവരും ഒക്കെ തന്നെയാണ്. നൂറു ബന്ധുക്കളുണ്ടെങ്കില്‍ ഒന്നോ രണ്ടോ പേര്‍ അല്‍പം ഹൃദയമലിവ് കാണിക്കും. ബാക്കിയെല്ലാവരും അവഗണിക്കുകയോ നിസ്സാരമാക്കുകയോ കുറ്റപ്പെടുത്തുകയോ മാത്രമേ ചെയ്യൂ.

ഏഞ്ചലിനെ പാതി പുണര്‍ന്നു കൊണ്ട് മിനി നടന്നു. ഹോട്ടലിന്‍റെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ കുളിരാര്‍ന്ന കടല്‍ക്കാറ്റ് അവരെ ഇറുകെ കെട്ടിപ്പിടിച്ചു.. ഒരു സ്നേഹവാനായ കാമുകനെപ്പോലെ...

3

കടല്‍ക്കാറ്റിന്‍റെ ലാളനയേറ്റാണോ എന്നറിയില്ല, ഏഞ്ചല്‍ ബാല്‍ക്കണിയില്‍ നിന്ന് പൊട്ടിപ്പൊട്ടിക്കരഞ്ഞു. മിനി മറുപടി ഒന്നും പറയാതെ അവളുടെ പുറത്ത് തലോടിക്കൊണ്ടിരുന്നു. ചില സമയങ്ങളില്‍ കരച്ചില്‍ ഏറ്റവും മികച്ച ഒരു ഔഷധമാണ്. കുറെ വാര്‍ന്നൊഴുകിക്കഴിയുമ്പോള്‍ ഒരു ശാന്തി കിട്ടും.

കുറച്ചു കഴിഞ്ഞപ്പോള്‍ ഏഞ്ചല്‍ ശാന്തയായി...

' മിനീ സഹിയ്ക്കാന്‍ കഴിഞ്ഞില്ല... എന്നോട് ക്ഷമിക്കു . ഞാന്‍ നമ്മുടെ ഒത്തു ചേരല്‍ കുളമാക്കി'

അവള്‍ ഒന്നും പറഞ്ഞില്ല.

പതിയെ സംഭാഷണത്തിന്‍റെ വഴി മാറ്റി ..

കോളേജു കാലങ്ങള്‍ ഓര്‍മ്മിച്ചു. അധ്യാപകര്‍ കൂടെ വരാമെന്ന് സമ്മതിച്ച് വിശദമായി പ്ലാന്‍ ചെയ്ത ടൂറില്‍ രാവിലെ കുട്ടികള്‍ എല്ലാവരും തയാറായി വന്നപ്പോള്‍ അധ്യാപകര്‍ ആരും വരാതിരുന്നതും എല്ലാവരും പകച്ചു പരിഭ്രമിച്ച് ബസ്സില്‍ അന്തം വിട്ടിരുന്നതും ആനന്ദിന്‍റെ രക്ഷാകര്‍തൃത്വത്തിലും വിശ്വാസത്തിലും ആ യാത്ര മുഴുവനാക്കിയതും മിനി ഓര്‍ത്തപ്പോള്‍ ഏഞ്ചല്‍ ചിരിച്ചു.

' അന്ന് എല്ലാവര്‍ക്കും ആനന്ദ് ഒരു ഹീറോ ആയിരുന്നു'

'അതെ.അങ്ങനെയാണ് അരുണ തലയും കുത്തി വീണു പോയത്. ' എന്ന് മിനിയും ചിരിച്ചു.

പൊടുന്നനെ ഒരു മുന്നറിയിപ്പുമില്ലാതെ ഏഞ്ചല്‍ ചോദിച്ചു.

' മിനി, സിദ്ധാര്‍ഥിന്‍റെ വല്ല വിവരവുമുണ്ടോ? '

എത്ര ഒതുക്കാന്‍ ശ്രമിച്ചിട്ടും മിനിയുടെ മുഖത്ത് ഒരു കാളിമ പടരാതിരുന്നില്ല. ഉണ്ടെന്നോ ഇല്ലെന്നോ വ്യഖ്യാനിക്കാവുന്ന വിധത്തില്‍ മിനി ഒന്നു മൂളി. മറ്റൊന്നും പറയാന്‍ മിനിക്ക് കഴിഞ്ഞില്ല.

'അമേരിക്കയിലാണെന്നാണ് എന്‍റെ അറിവ്. ബീന പണ്ടെപ്പോഴോ പറഞ്ഞതാണ്. ' ഏഞ്ചലിന്‍റെ സ്വരത്തിലും നേരിയ ചിലമ്പലുണ്ടായിരുന്നു.

മിനി അയ്യര്‍ എന്ന തമിഴ് പെണ്ണിനെ സിദ്ധാര്‍ഥ് എന്ന മലയാളി ഈഴവപ്പയ്യന്‍ കല്യാണം ആലോചിച്ചു വന്ന ആ ദിവസം ഓര്‍ക്കുകയായിരുന്നു. മിനി.

കരമനയിലെ അപ്പാവുടെ കുടുംബ വീട്ടിലേയ്ക്കാണ് സിദ്ധാര്‍ഥ് വന്നത്.

പിന്നെ കണ്ടത് ജാതിയുടെ അതിരില്ലാത്ത അഹങ്കാരവും വൃത്തികെട്ട പുളപ്പുമാണ്. അപ്പാ നായേ, എന്ന് വിളിച്ചു സിദ്ധാര്‍ഥിനെ. എല്ലാ ബ്രാഹ്മണരും അലറിക്കൊണ്ട് പാഞ്ഞടുത്തു. അപ്പാ ഒരാവശ്യവുമില്ലാതെ ബഹളം കൂട്ടിക്കൊണ്ട് ആ വര്‍ത്തമാനം അഗ്രഹാരം മുഴുവന്‍ അറിയിച്ചു.

ബ്രാഹ്മണര്‍ക്ക് മുഴുവന്‍ മോശമായത്രേ.

അങ്ങനെ അപമാനിച്ച് ഇറക്കി വിടാന്‍ മാത്രം സിദ്ധാര്‍ഥ് എന്തു തെറ്റാണ് ചെയ്തത്? അങ്കിള്‍ മിനിയെ എനിക്ക് കല്യാണം കഴിച്ച് തരണമെന്ന് പറഞ്ഞതോ?

അമ്മ ഒരുപാട് കരഞ്ഞു. ' അങ്ങനെ ആരേയും അപമാനിക്കരുത്. കല്യാണം കഴിച്ചു തരാന്‍ കഴിയില്ല എന്ന് പറഞ്ഞോളൂ. ബ്രാഹ്മണപ്പയ്യന്‍ വേണം എന്ന് നിര്‍ബന്ധമാണെന്ന് പറയൂ. അല്ലാതെ അവനെ നിന്ദിക്കരുത്. '

അപ്പാ അലറിക്കൊണ്ട് അമ്മയോട് അകത്ത് പോയി ഇരിക്കാന്‍ കല്‍പ്പിച്ചു.

അമ്മയ്ക്ക് ജാതി ഇല്ലാതിരുന്നതുകൊണ്ടല്ല... ബ്രാഹ്മണ്യത്തിന്‍റെ അഹന്ത കുറഞ്ഞു പോയതുകൊണ്ടുമല്ല. നാട്ടുകാര്‍ അറിയരുതെന്നും പിന്നെ സ്നേഹിച്ചവന്‍ അവനേതു ജാതിയായാലും അവന്‍റെ ഉള്ളുലയുന്നത് മകള്‍ക്ക് ശാപമായി വരരുതെന്നും ഉള്ള അമ്മസ്സ്വാര്‍ഥതകൊണ്ടായിരുന്നു ആ എതിര്‍പ്പ്..

പിന്നെ ഒരിയ്ക്കലും സിദ്ധാര്‍ഥിനെ കണ്ടിട്ടില്ല. ഇഷ്ടമായിരുന്നു. എന്നുവെച്ച് ചത്തുകളയുന്ന പ്രേമമായിരുന്നു എന്നൊന്നും പറഞ്ഞു കൂടാ. അത്ര അടുത്ത് ഇടപഴകാന്‍ സാധിച്ചിട്ടുമില്ല. ഇടയ്ക്ക് ഒന്നു ചിരിക്കും... കോളേജ് കാന്‍റീനില്‍ നിന്ന് ഒന്നോ രണ്ടോ തവണ ഒന്നിച്ച് കാപ്പി കുടിച്ചിട്ടുണ്ട്. ഒരിയ്ക്കല്‍ നിലത്തിഴഞ്ഞേക്കുമായിരുന്ന സാരിത്തലപ്പ് ചെളിവെള്ളത്തില്‍ വീഴാതെ, ഉയര്‍ത്തിപ്പിടിച്ചു തന്നിട്ടുണ്ട്.. സാരിത്തലപ്പുയര്‍ത്തിപ്പിടിച്ച് സിദ്ധാര്‍ഥ് പുറകില്‍ നടന്നപ്പോള്‍ അന്ന് ഡയാനയും ചാള്‍സുമെന്നൊക്കെ ആരെല്ലാമോ വിളിച്ചു പറഞ്ഞു. പള്ളിയില്‍ വിവാഹ ശുശ്രൂഷയ്ക്ക് പാടുന്ന ഗാനങ്ങള്‍ ആലപിച്ചു...അന്നേരം ശകലം ലജ്ജ തോന്നിയെന്നത് വാസ്തവമാണ്.

അല്‍പം നേര്‍മ്മയുള്ള ഒരു ടോപ്പ് ധരിച്ച് മെക്കാനിക്കല്‍ ലാബ് ക്ലാസ്സില്‍ പോയ ദിവസം വഴിയില്‍ കാത്ത് നിന്ന് ഇനി മേലില്‍ ഇത് ഇടരുതെന്ന് വിലക്കീട്ടുണ്ട് സിദ്ധാര്‍ഥ്.

ചില ഇംഗ്ലിഷ് സിനിമകള്‍ കണ്ട് കഥ പറഞ്ഞു തന്നിട്ടുണ്ട്. ഒന്നോ രണ്ടോ തവണ ഗിറ്റാറില്‍ നതിംഗ് ഗോണ് എ ചേഞ്ച് മൈ ലവ് ഫോര്‍ യൂ എന്ന് ജോര്‍ജ് ബെന്‍സണായിട്ടുണ്ട്.

അങ്ങനെ ഒരു കാലം..

അതൊക്കെ എത്രയോ വേഗം കടന്നു പോയി. വല്ലപ്പോഴുമൊരു കാര്‍ഡ് വന്നിരുന്നു . പിറന്നാളിനോ അല്ലെങ്കില്‍ കുറെ നാള്‍ കൂടുമ്പോള്‍ വെറുതേയോ ..

സ്നേഹം എന്ന ഒറ്റ വാക്കു മാത്രം എഴുതിയ കാര്‍ഡ്...

മറുപടി അയച്ചിട്ടില്ല..ഒരിയ്ക്കലും.

എന്നിട്ടും പഠിത്തം കഴിഞ്ഞപ്പോള്‍ കിട്ടിയ ഗോള്‍ഡ് മെഡലിന്‍റെ ബലത്തില്‍ അതിവേഗം ഒരു ജോലി നേടി, ബോംബെയില്‍ ചെറിയ ഒരു ഫ്ലാറ്റും അത്യാവശ്യം വീട്ടുപകരണങ്ങളും സംഘടിപ്പിച്ച് 'നിന്‍റെ രാജകുമാരന്‍ ഇതാ വരുന്നു' എന്നൊരു ഗ്രീറ്റിംഗ് കാര്‍ഡെഴുതാനുള്ള ധൈര്യം സിദ്ധാര്‍ഥിനുണ്ടായിരുന്നു.

ആ ധൈര്യത്തേയും സ്നേഹത്തേയും ആത്മാര്‍ഥതയേയുമാണ് അപ്പാ ചവുട്ടി അരച്ചത്.

പിന്നീട് തമ്മില്‍ കണ്ടിട്ടില്ല.

ജാതകവും വിശ്വാസങ്ങളും തീര്‍ത്ത വേലിക്കെട്ടുകളില്‍ തട്ടി ജീവിതം ഏതെല്ലാമോ വഴിയിലൂടെ ഒഴുകി അനവധി പെണ്ണു കാണലുകള്‍ സെഷനുകള്‍ക്ക് ഒടുവില്‍ നീല്‍ ഭട്ടാചാര്യയിലെത്തിയപ്പോള്‍ അപ്പാവുടെ ആശ്വാസം ബംഗാളിയോ സിന്ധിയോ ആണെങ്കിലും ഒരു ബ്രാഹ്മണനല്ലേ എന്നായിരുന്നു. അപ്പോഴേക്കും വയസ്സ് മുപ്പത്തിനാലായിരുന്നുവല്ലോ. ആരെയെങ്കിലും കൊണ്ട് ഒന്ന് കല്യാണം കഴിപ്പിച്ചാല്‍ മതി എന്ന സ്ഥിതിയില്‍ എത്തീരുന്നു എല്ലാവരും.. ആ താലിയാണ് ഇപ്പോള്‍ ഫണമുയര്‍ത്തുന്ന രാജവെമ്പാലയായി കഴുത്തില്‍ കിടക്കുന്നത്. കല്യാണം കഴിഞ്ഞ് പതിനഞ്ചാം ദിവസം അപ്പാ മരിച്ചു പോയപ്പോഴേ മനസ്സിലാക്കണമായിരുന്നു … നീല്‍ തനിനിറം കാണിച്ചു തുടങ്ങുമെന്ന് .. പക്ഷെ, കരമനയിലെ അഗ്രഹാരത്തില്‍ വളര്‍ന്ന , ലോകം കാണാത്ത പെണ്ണിനു പഠിയ്ക്കാനും ആത്മാര്‍ഥമായി ജോലി ചെയ്യാനുമുള്ള ബുദ്ധിയെ ഉണ്ടായിരുന്നുള്ളൂ. കള്ളത്തരങ്ങളും നീചതയും അറിയാനായില്ല.

ആരോടും ഒന്നും പറയാനില്ല.

വരാന്തയില്‍ ആരുടേയോ കാല്‍പ്പെരുമാറ്റം കേട്ടപ്പോഴാണ് മിനി ഉണര്‍ന്നത്.. എന്തു ഓര്‍മ്മകളിലാണെന്നറിഞ്ഞില്ല... ഏഞ്ചലും അപ്പോള്‍ മൌനത്തിന്‍റെ കൂട്ടിലൊളിച്ചിരുന്നു.

കണ്ടത് ഗോവിന്ദിനെ ആയിരുന്നു. എന്തോ ഒരു പരുങ്ങലുണ്ടെന്ന് മിനിക്ക് തോന്നി. പുരുഷന്മാരല്ലേ...മദ്യം ചിലരെ അക്രമികളും ഗായകരും തമാശക്കാരും ആക്കും പോലെ ചിലരെ ലജ്ജിതരും മൌനികളുമാക്കുമെന്ന് പലപ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഗോവിന്ദ് അവസാന കൂട്ടത്തിലാണെന്ന് തോന്നുന്നു.

മിനി ചിരിച്ചു.

എന്തുകൊണ്ടോ ഗോവിന്ദ് ചിരിച്ചില്ല. ആ മുഖത്തെ ഭാവം മിനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, എന്തോ കാര്യമായ പ്രയാസമുണ്ടെന്ന് തോന്നാതെയുമിരുന്നില്ല.

'ഏഞ്ചല്‍, പ്ലീസ് എക്സ്ക്യൂസ് അസ്...' എന്ന് ഗോവിന്ദ് പറഞ്ഞതും മിനിക്ക് അല്‍ഭുതമാണുണ്ടാക്കിയത്..

ഗോവിന്ദിനു രഹസ്യം പറയണോ? എന്താണാവോ?

ഏഞ്ചല്‍ അകന്നു പോയിട്ടും ഗോവിന്ദ് കനം വെച്ച മൌനം മുറിച്ചില്ല. ഒടുവില്‍ മിനി തന്നെ ചോദിച്ചു..

ശരിയ്ക്ക് മുഖം തരാതെയാണ് ഗോവിന്ദ് സംസാരിച്ചു തുടങ്ങിയത്..

'മിനി.. എന്നോട് ക്ഷമിക്കണം.. സിഢിന്‍റെ കാര്യമാണ്..'

അപ്പോള്‍ തുണിയിലേക്ക് മെല്ലെ ഒലിച്ചിറങ്ങുന്ന രക്തം പോലെ മിനിയില്‍ പ്രയാസം പടര്‍ന്നു. സിദ്ധാര്‍ഥിനെ എല്ലാവരും വിളിച്ചിരുന്നത് സിഢ് എന്നാണ്. ചിലപ്പോള്‍ സീഡ് എന്നും വിളിച്ചിരുന്നു. മിനിയും അങ്ങനെ പലവട്ടം വിളിച്ചിട്ടുണ്ട്..

ചില വേദനകള്‍ ഇങ്ങനെയാണ്. മാംസത്തില്‍ കുത്തിക്കയറിയ കുഞ്ഞു മുള്ളു പോലെ.. എടുത്തു കളഞ്ഞ് ആശ്വസിക്കാന്‍ കഴിയില്ല.. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും ആ നൊമ്പരമറിയാതിരിക്കാനുമാവില്ല.

മിനി മിണ്ടിയില്ല.

ഞാനാണ് സിഢിനെ അകറ്റിയത്.. മിനീ. … മിനിയെ ഒരു ഈഴവച്ചെക്കന്‍ കൊണ്ടുപോകുമെന്ന തമിഴ് ബ്രാഹ്മണന്‍റെ ജാതിക്കുശുമ്പായിരുന്നു അന്നെനിക്ക്. .. ഉന്നോട് അപ്പാ അന്നൈയ്ക്ക് കോപതാപത്താലെ എരിഞ്ചു കത്തിന പിറക് സിഡ് കേയിം ടു മൈ പ്ലേസ്.. ആന്‍ഡ് ഹി റിവീല്‍ഡ് ഹിസ് ലൌ .. ആനാല്‍ എന്നാലേ പൊറുത്ത്ക്ക മുടിയലൈ.. മിനി..

ഗോവിന്ദ് വല്ലാതെ വിയര്‍ക്കുന്നുണ്ട്.. പെര്‍ഫ്യൂമിനെ തോല്‍പ്പിച്ചുകൊണ്ട് വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം ഉയരുന്നു..

ആവശ്യത്തിലുമധികം മദ്യപിച്ചിട്ടുണ്ടാവാം.. അതാവാം ഇങ്ങനെ വിയര്‍ക്കുന്നത് ..

മുഴുവനായും പുറം തിരിഞ്ഞു നിന്നുകൊണ്ട് ഗോവിന്ദ് തുടര്‍ന്നു..' മിനി നമ്മള്‍ തമ്മില്‍ ഗാഢമായ അടുപ്പത്തിലാണെന്ന് പറഞ്ഞാണ്.. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍... '

ഇപ്പോള്‍ മിനിക്ക് വല്ലാത്ത ക്ഷോഭം തോന്നി.

'ഒ.കെ ഗോവിന്ദ്.. ഇത് പോതും. ഇന്നമെ ഒന്നും ശൊല്ല വേണ്ടാം.. '

'ഇല്ല..കേള്‍ക്കണം. എനിക്ക് താങ്ങാന്‍ വയ്യ... അവന്‍ തകര്‍ന്നു തരിപ്പണമായിപ്പോയി.. കുടിച്ച് കുടിച്ച് നശിച്ചു.. ഞാനാണ് കാരണം.. അവനിപ്പോള്‍ സ്റ്റേറ്റ്സിലുണ്ട്... മദ്യമാണെല്ലാം.. ഞാന്‍ … ഞാനാണ് അവനെ നശിപ്പിച്ചത്.. എന്‍റെ അഹന്ത.. ജാതിയുടെ പൊങ്ങച്ചം. ഗോള്‍ഡ് മെഡലിസ്റ്റായ അവന്‍ ഒന്നുമായില്ല. അവനു കരിയറുണ്ടായില്ല. അവന്‍ ഒന്നു മരിച്ചു കിട്ടാന്‍ വേണ്ടി സദാ വ്രതമിരിയ്ക്കുന്ന ഭാര്യയും മകനുമാണവന്‍റെ ഒരേയൊരു സമ്പാദ്യം. '

ഗോവിന്ദിന്‍റെ ഒച്ച വല്ലാതെ ഇടറുന്നുണ്ട്.

മിനിക്ക് ഒന്നും തോന്നിയില്ല. ഇത്ര വൈകിയ വേളയില്‍ ഇതൊക്കെ അറിഞ്ഞിട്ടെന്തിനാണ്? ഒഴുകിപ്പോയതൊന്നും തിരിച്ചു ലഭിക്കുകയില്ല.

സിദ്ധാര്‍ഥിന്‍റെ അരുമയായ മുഖം മനസ്സിലുയര്‍ന്നപ്പോള്‍ മിനിക്ക് പൊടുന്നനെ ഉറക്കെ കരയണമെന്ന് തോന്നി. എങ്കിലും പണിപ്പെട്ട് സ്വയം നിയന്ത്രിച്ചു. ഇരുപത്തഞ്ചുകാരിയല്ലല്ലോ അങ്ങനെ പൊട്ടിക്കരയാന്‍..അതിനൊന്നും ഇപ്പോള്‍ ഒരു പ്രസക്തിയുമില്ല..

ഗോവിന്ദ് പറഞ്ഞു..' മിനീ എന്നോട് പൊറുക്കണം.. അല്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല.'

' ഇല്ല. ഗോവിന്ദ്.. ഞാന്‍ മരിച്ചാല്‍ പോലും എന്‍റെ മനസ്സ് ഇത് ക്ഷമിക്കില്ല... കാരണം..' മിനി പൊടുന്നനെ നിറുത്തി.. പിന്നെ ഒന്നും പറഞ്ഞില്ല.

വാക്കുകളുടെ വൈദ്യുതാഘാതമേറ്റ് കരിനീലിച്ച ഗോവിന്ദിന്‍റെ മുഖത്തേയ്ക്ക് ഒരിക്കല്‍ നോക്കുക പോലും ചെയ്യാതെ മിനി നടന്നു. പറ്റാവുന്നത്ര വേഗതയില്‍.. എല്ലാ ഓര്‍മ്മകളില്‍നിന്നും ഓടിയൊളിക്കാനെന്ന പോലെ..

സിഢിനു മദ്യപിക്കാം.. സ്വയം മറക്കാം.. മറ്റെല്ലാവരേയും മറക്കാം. എനിക്ക് വേദനിക്കുന്നുവെന്ന് ഈ ലോകത്തോട് വിളിച്ചു പറയാം. തീവ്ര നഷ്ടങ്ങളിലും പുരുഷജന്മങ്ങള്‍ക്ക് അങ്ങനെ ചില ഭാഗ്യങ്ങളുണ്ട്.. അയ്യോ!പാവം എന്ന് പറയാന്‍ ആളുകളുണ്ട്. എന്നാല്‍.. ഒരു വെറും സ്ത്രീയായ മിനി .. മിനി... എന്തു ചെയ്യും?

മുള്ളുകള്‍ മാംസത്തില്‍ അത്ര ആഴത്തിലാണല്ലോ കുത്തിക്കയറീട്ടുള്ളത്. ആ വേദന ആരറിയും?എങ്ങനെ അറിയും ?


ആരും ഒന്നും അറിയില്ലെന്ന ഉറപ്പില്‍ മിനി ഹോട്ടല്‍ച്ചുമരില്‍ച്ചാരി മതിവരുവോളം തേങ്ങിത്തേങ്ങിക്കരഞ്ഞു.

No comments: