Thursday, August 9, 2018

നഗ്നതയുടെ ദമയന്തീയത


നീലത്തിനു സംശയം തുടങ്ങിയിട്ട് വളരെ നാളായി.. എന്നാല്‍ കൃത്യമായ ഒരു തെളിവും മനീഷില്‍ നിന്ന് കിട്ടിയിട്ടുമില്ല. പക്ഷെ, വൈകുന്നേരം മനീഷ് ഓഫീസ് വിട്ട് വരുമ്പോള്‍ നീലത്തിനു പരിചയമില്ലാത്ത ഒരാള്‍ അയാളിലിരിപ്പുണ്ടെന്നും പിന്നെപ്പിന്നെ അയാള്‍ സ്ഥിരമായി മനീഷിന്‍റെ അടുത്തിരിക്കുകയും നില്‍ക്കുകയും കിടക്കുകയും ഒക്കെ ചെയ്യുന്നുണ്ടെന്നും അവള്‍ക്ക് തോന്നിത്തുടങ്ങി.

എല്ലാ പെണ്ണുങ്ങളേയും പോലെ അവളും മനീഷിന്‍റെ ബ്രീഫ്കേസ് പരിശോധിച്ചു. വസ്ത്രങ്ങള്‍ മണത്തു നോക്കി. ലിപ്സ്റ്റിക്, നീണ്ട മുടിയിഴകള്‍, കാജലിന്‍റെയോ മസ്കരയുടേയോ കരിപ്പൊട്ടുകള്‍…പെണ്മണം… അവള്‍ക്ക് ഒന്നും കിട്ടിയില്ല.

എല്ലാം തന്‍റെ കിറുക്കന്‍ തോന്നലായിരിക്കുമെന്ന് നീലം സമാധാനിച്ചു. മനീഷാണെങ്കില്‍ ഒന്നും അറിയാത്തതുപോലെ അയാളുടെ സ്ഥിരം സ്വപ്നമായ ആസ്ട്രേലിയയിലെ ജോലിയെക്കുറിച്ച് മാത്രം കിനാവു കണ്ടു. ഇന്ത്യ അയാള്‍ക്ക് മടുത്തു കഴിഞ്ഞു. നശിച്ച രാജ്യം! യാതൊരു സൌകര്യവുമില്ല. ദാരിദ്ര്യവും കൊതുകും ചെളിയും രോഗങ്ങളും വൃത്തികേടുകളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും ഭക്തിയുമന്ധവിശ്വാസവും മടിയും കൊണ്ട് ചിന്താശേഷി മുഴുവന്‍ മുരടിച്ച ജനതതിയും….’അയ്യോ! ഒന്ന് ഓടിപ്പോയാല്‍ മതി ഈ നരകത്തില്‍ നിന്ന് ‘ എന്ന് മനീഷ് എപ്പോഴും പറയും.

അത്രയൊക്കെ കുറ്റമുണ്ടോ ഇന്ത്യയ്ക്ക് എന്ന് നീലത്തിനറിയില്ല; ആസ്ട്റേലിയ എല്ലാം തികഞ്ഞ പൂര്‍ണതയാണോ എന്നും നിശ്ചയമില്ല.

മനീഷ് നീലത്തിനെ മറക്കുന്നു എന്നവള്‍ക്ക് എപ്പോഴും തോന്നുമായിരുന്നു. അയാള്‍ക്ക് തിരക്കാണ്. ഒടുങ്ങാത്ത തിരക്ക്. പക്ഷെ, പരിഗണിക്കുന്നത് തീരെ നിസ്സാരമായിട്ടാണെന്നതില്‍ക്കവിഞ്ഞ് ഒരു കുറ്റവുമയാളില്‍ ആരോപിക്കാന്‍ അവള്‍ക്ക് പറ്റുമായിരുന്നില്ല.

തിന്നാനും കുടിക്കാനും ഉടുക്കാനും തേയ്ക്കാനും ഇഷ്ടം പോലെ ഉണ്ട് .

ടി വിയും ഫ്രിഡ്ജും എയര്‍ കണ്ടീഷണറുമുള്‍പ്പടെ എല്ലാ വീട്ടുപകരണങ്ങളും ഉണ്ട്.

താമസിക്കുന്ന വാടക വീട്ടിലാണെങ്കില്‍ അവര്‍ ഇരുവരുമേ ഉള്ളൂ. മനീഷിന്‍റെ അമ്മ മരിച്ചു പോയിരുന്നു. അച്ഛന്‍ കല്യാണത്തില്‍ പങ്കെടുത്ത ശേഷം വിധവയായ സ്വന്തം സഹോദരിയുടേ ഗ്രാമത്തിലെ വീട്ടിലേക്ക് തന്നെ മടങ്ങിപ്പോയി. അതിന്‍റെ കാരണം നീലത്തിനു മനസ്സിലായില്ല. സസുര്‍ജി നഗരത്തില്‍ കൂടെ പാര്‍ക്കുമെന്നാണ് അവള്‍ കരുതിയത്.

മനീഷ് അവളെ തല്ലുകയോ ചീത്ത പറയുകയോ മദ്യപിച്ചു വരികയോ ഒന്നുമില്ല. ഇടയ്ക്കൊക്കെ ലൈംഗികബന്ധത്തിലേര്‍പ്പെടാറുണ്ട്.

പിന്നെ വര്‍ത്തമാനം പറയാറില്ല. അത് ഓരോരുത്തരുടേ ശീലമല്ലേ.. പുറമേയ്ക്ക് ചുറ്റാന്‍ കൊണ്ട് പോവില്ല. അവള്‍ കുറേ നിര്‍ബന്ധിച്ചു നോക്കി. നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അവള്‍ പതുക്കെപ്പതുക്കെ അതുമായി പൊരുത്തപ്പെടാന്‍ ശീലിച്ചു. മനസ്സില്‍ അവഗണനയുടെ കയ്പ് നീര്‍ നിറയുമ്പോഴും നീലം പ്രസന്നവതിയായിരിക്കാന്‍ തന്നെ ശ്രമിച്ചു. ഇന്ത്യന്‍ സംസ്ക്കാരമനുസരിച്ച് അങ്ങനെയാണ് വേണ്ടത്. ഭര്‍ത്താവും ഭര്‍തൃഗൃഹവുമായി ഭാര്യ പൂര്‍ണമായും പൊരുത്തപ്പെടണം. അപ്പോഴാണ് കുടുംബം ഭംഗിയായി നിലനില്‍ക്കുക.

അതറിയാവുന്ന നീലം നല്ല ഭാര്യയായി തന്നെ ജീവിച്ചു.

വിരസമായിരുന്ന ജീവിതത്തില്‍ പെട്ടെന്ന് വെള്ളിടി വെട്ടി..കൈത പൂത്തു. കൈതയുടെ അസാധാരണ സുഗന്ധം അവരുടേ കിടപ്പുമുറിയില്‍ പരന്നൊഴുകി.

നീലത്തിനു ഒന്നും മനസ്സിലായില്ല.

മനീഷ് ഓഫീസില്‍ നിന്ന് വന്ന് അവളെ ഒരു കൊച്ചുകുട്ടിയെ എന്നപോലെ വാരിയെടുത്ത് വട്ടം കറക്കി നിലത്തു നിറുത്തി. സന്തോഷം കൊണ്ട് അയാള്‍ ആകെ ചുവന്നു തുടുത്തിരുന്നു.

ചായ കുടിക്കുമ്പോഴും അയാള്‍ അത്യാഹ്ലാദവാനായിരുന്നു. എന്താണിത്ര സന്തോഷമെന്ന് അവള്‍ ചോദിക്കുന്തോറും അയാള്‍ വില കൂട്ടീ. ‘അതൊക്കെയുണ്ട്, അതൊക്കെയുണ്ട്‘എന്ന് പറഞ്ഞ് തലയാട്ടിക്കളിച്ചതല്ലാതെ അയാള്‍ കാര്യം വെളിപ്പെടുത്താന്‍ കൂട്ടാക്കിയില്ല.

കാറിന്‍റെ കീ വിരലിലിട്ട് കറക്കിക്കൊണ്ട് അയാള്‍ പിന്നേയും പുറത്തേയ്ക്ക് പോയി… പോകുമ്പോള്‍ പറഞ്ഞു. ‘അത്താഴം കൊണ്ടു വരാം. ഡോണ്ട് കുക്ക്. നല്ല ഡ്രസ്സും ആഭരണങ്ങളുമൊക്കെയിട്ട് സുന്ദരിയായിരിക്കൂ. ‘

നീലം മതി മറന്നു പോയി. ഇതാ ജീവിതം അവള്‍ക്കായും അല്‍ഭുതങ്ങള്‍ കാത്തുവെച്ചിരിക്കുന്നു. അത് അവള്‍ക്ക് മുന്നിലും സുഗന്ധവും വര്‍ണാഭവുമായ പൂക്കള്‍ വിടര്‍ത്തുന്നു.

കുളിച്ച് വൃത്തിയായി ഒരു നവോഢയെപ്പോലെ അണിഞ്ഞൊരുങ്ങി, മനസ്സിലും ശരീരത്തിലും തികഞ്ഞ പ്രേമവും സ്നേഹവും ആഗ്രഹങ്ങളും നിറച്ച് നീലം വാടകവീടിന്‍റെ ഇരിപ്പുമുറിയില്‍ അക്ഷമയോടെ ഉലാത്തിക്കൊണ്ടിരുന്നു.

ഒക്ടോബര്‍ മാസമായതുകൊണ്ട് അവര്‍ താമസിച്ചിരുന്ന ഹരിയാനയിലും സുഖകരമായ കാലാവസ്ഥയായിരുന്നു. ചൂടുകാലം പിന്‍വാങ്ങുകയും തണുപ്പുകാലം തുടങ്ങാന്‍ പോവുകയും ചെയ്യുന്ന സുന്ദരകാലമാണ് ഒക്ടോബര്‍ മാസം.

അധികം വൈകാതെ മനീഷ് മടങ്ങി വന്നു. അവള്‍ക്കിഷ്ടമുള്ള വെജിറ്റബിള്‍ ബിരിയാണി, ഫ്രൈഡ് ചിക്കന്‍, രസ് മലായി എല്ലാം അയാള്‍ കൊണ്ടുവന്നിരുന്നു. ഉടുത്തൊരുങ്ങിയ അവളെ കണ്‍ചിമ്മാതെ നോക്കിക്കൊണ്ട് … ‘കൊള്ളാം’ നീയൊരു പരമസുന്ദരി‘യാണെന്ന് പറയുക മാത്രമല്ല, അവളെ മുറുകെ ആലിംഗനം ചെയ്ത് അവളുടെ കരിനീലത്തലമുടിയില്‍ ഒളിച്ചു കളിക്കുകയും ചെയ്തു അയാള്‍.

നീലം അടിമുടി കോരിത്തരിച്ചു പോയി. അവള്‍ ആകെ പൂത്തുലഞ്ഞ ഒരു പൂവല്ലിയായി..

ഭക്ഷണം കഴിക്കുമ്പോള്‍ നീലത്തിന്‍റെ കണ്ണുകള്‍ വൈരക്കല്ലുകള്‍ പോലെ തിളങ്ങുന്നുണ്ടായിരുന്നു. അയാള്‍ ഇടയ്ക്കിടെ അവളുടെ ഫോട്ടോകള്‍ എടുത്തു. അവളെ വാരിപ്പുണര്‍ന്നു ചുംബിച്ചു.

കിടപ്പുമുറിയില്‍ ചെറിയ ശബ്ദത്തില്‍ പാട്ടുണ്ടായിരുന്നു. ‘കഭീകഭീ മേരെ ദില്‍ മേ ഖയാല് ആത്താ ഹെ‘ … എന്ന ഗാനം. ഗാനരംഗത്തിലെപ്പോലെ അയാള്‍ അവളുടെ ഓരോ ആഭരണവും മെല്ലെമെല്ലെ അഴിച്ചു മാറ്റി. തലമുടിയുടെ സുഗന്ധവും പട്ടുനൂല്‍ മൃദുലതയും ആവോളം ആസ്വദിച്ചു. അങ്ങനെ വളരെ മെല്ലെ അവളിലെ ഓരോ അണുവിനേയും ഉണര്‍ത്തിയുണര്‍ത്തി കോരിത്തരിപ്പിച്ചുകൊണ്ടാണ് അയാള്‍ അവളുമായി ഇണചേര്‍ന്നത്.

നീലം ആനന്ദത്തിന്‍റെയും അംഗീകാരത്തിന്‍റെയും കൊടുമുടികളില്‍ പൊട്ടിച്ചിതറി വിലയം പ്രാപിച്ചു കഴിഞ്ഞിരുന്നു.

ആ നിമിഷം അവള്‍ ദേവിയായിരുന്നു. സര്‍വാഭീഷ്ടപ്രദായിനിയായ സാക്ഷാല്‍ ദേവി.

മനീഷിന്‍റെ കൈമടക്കില്‍ നിര്‍വൃതിയുടെ ആലസ്യത്തിലാണ്ടു കിടന്ന അവളെ അയാള്‍ പതുക്കെ ഉണര്‍ത്തി, അടിമുടി ഫ്രില്ലുകള്‍ തളിരിട്ട ഒരു പുതിയ സീ ത്രൂ നൈറ്റി നീട്ടി അതൊന്നു ധരിച്ചു കാണിയ്ക്കാന്‍ ആവശ്യപ്പെട്ടു. യാതൊരു മടിയുമില്ലാതെ അയാള്‍ക്ക് വഴങ്ങിയ അവളെ വലിച്ചടുപ്പിച്ച് അമര്‍ത്തിച്ചുംബിച്ചുകൊണ്ട് അയാള്‍ കൊഞ്ചി…

‘നീ നോക്ക്, എന്തൊരു നിലാവാണ്.. എന്തു ഭംഗിയുള്ള രാത്രി..നമുക്കൊരു ഡ്രൈവിനു പോകാം. ഒരരമണിക്കൂര്‍… ഈ നൈറ്റി മതി. എന്‍റൊപ്പമല്ലേ..വി വില്‍ ഹാവ് സം മോര്‍ ഫണ്‍ ‘

പ്രസാദിച്ച ദേവിമാര്‍ക്ക് ഒരാവശ്യത്തിനോടും പറ്റില്ലെന്ന് പറയാന്‍ കഴിയില്ല. ഒന്നും ആലോചിക്കാന്‍ കൂടി കഴിയില്ല.

മനീഷ് തന്നെ കുറച്ച് ആപ്പിളും മറ്റും അടങ്ങിയ പഴക്കൂടുകളും വെള്ളവും കാറിന്‍റെ പിന്‍ സീറ്റിലേക്ക് എടുത്തു വെച്ചു.

അവളെ അര്‍ദ്ധാലിംഗനം ചെയ്തുകൊണ്ട് ഹരിയാനയുടേ രാജവീഥികളിലൂടേ അയാള്‍ അനായാസം കാറോടിച്ചു. നിലാവില്‍ മയങ്ങിയ ഭൂഭാഗങ്ങള്‍ക്ക് പോലും അവളേപ്പോലെ സംതൃപ്തയായ രതിദേവതയുടെ ആലസ്യമായിരുന്നു.

കാറില്‍ ഇംഗ്ഗ്ലീഷ് പ്രേമഗാനങ്ങള്‍ പതിഞ്ഞ താളത്തില്‍ ഒഴുകി. ..

നീലത്തിന്‍റെ കണ്‍പോളകള്‍ മയങ്ങിത്തുടങ്ങിയിരുന്നു.കോട്ടുവായമര്‍ത്തിവെച്ച് ‘നമുക്ക് പോയി ഉറങ്ങാം‘ എന്ന് അവള്‍ ചിണുങ്ങി.

‘പോകാമല്ലോ… ഉറങ്ങിക്കോളൂ… ഞാന്‍ കാറില്‍ നിന്ന് നിന്നെ വാരിയെടുത്ത് ഒരു പൂവിനെ എന്ന പോലെ നമ്മുടെ കട്ടിലില്‍ കിടത്തിക്കൊള്ളാം‘ എന്ന് മനീഷ് അവസാനിപ്പിച്ചപ്പോള്‍ നീലം പിന്നെയും ദേവിയായി…. പ്രസാദിച്ച ദേവി മാത്രമായി…

ഈ കഥ കേള്‍ക്കുമ്പോള്‍ ഹരിയാനയിലെ കോടതി വരാന്തയില്‍ കാലും നീട്ടിയിരുന്ന് റൊട്ടിയും സവാളയും തിന്നുകയായിരുന്നു, ഞങ്ങള്‍ മൂന്ന് പെണ്ണുങ്ങള്‍.

നീലം കരയുന്നുണ്ടായിരുന്നില്ല. അവള്‍ സ്റ്റേറ്റിനെ ശരണം പ്രാപിച്ചിരിക്കയാണ്. അവള്‍ക്ക് മറ്റാരുമില്ല. മനീഷ് അവളെ അന്നു രാത്രി അവരുടെ താമസസ്ഥലത്തു നിന്നും വളരെ അകലെ ഒരു പൂവിനെ എന്ന പോലെ വഴിയിലിറക്കിക്കിടത്തി. കണ്ണുകള്‍ തുറന്നപ്പോള്‍ ഒരു കൂട്ടം പുരുഷന്മാരുടെ കൊത്തിവലിക്കുന്ന കണ്ണുകള്‍ക്കു മുന്നില്‍ അവള്‍ മലര്‍ന്നു കിടക്കുകയായിരുന്നു. ഭാഗ്യം, ആരും കണ്ണു കൊണ്ടല്ലാതെ അവളെ ബലാല്‍സംഗം ചെയ്തിട്ടുണ്ടായിരുന്നില്ല.

ഒരു ഫട് ഫട് ഡ്രൈവര്‍ അയാളുടെ ഒരു നാറുന്ന പുതപ്പില്‍ അവളെ ഒളിപ്പിച്ചു. അവരുടെ വാടക വീട്ടിലേക്ക് അവളെ സ്വന്തം ചെലവില്‍ എത്തിക്കുകയും ചെയ്തു. പക്ഷെ, ആ വീട് പൂട്ടിക്കിടന്നിരുന്നു. വീട്ടുടമസ്ഥന്‍ ആരാണെന്നോ അയാള്‍ എവിടെയാണ് പാര്‍ക്കുന്നതെന്നോ നീലത്തിനറിയുമായിരുന്നില്ല.

സ്വന്തം വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയെന്നതായിരുന്നു അടുത്ത മാര്‍ഗം. വിവരമറിഞ്ഞ് വൈകുന്നേരത്തോടെ അവളുടെ സഹോദരന്‍ വന്ന് അവളെ കൂട്ടിക്കൊണ്ടു പോയി.

പ്രശ്നങ്ങള്‍ ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. സഹോദരന്‍റെ ഭാര്യയ്ക്കും അവളുടെ പെറ്റമ്മയ്ക്ക് പോലും നീലത്തിന്‍റെ പിടിപ്പുകേടില്‍ പരമപുച്ഛമാണ് തോന്നിയത്. എന്തിനു മനീഷിനൊപ്പം അങ്ങനെ കാറില്‍ പോയി എന്നായിരുന്നു എല്ലാവരുടേയും ചോദ്യം. മൊബെലും പണവും എടുക്കാതെ വൃത്തിയായി ഡ്രസ്സ് ചെയ്യാതെ… നീയെന്തിനു പോയി? ഇത്ര പൊട്ടിപ്പെണ്ണുങ്ങളെ ഒരു പുരുഷനും ഇഷ്ടമുണ്ടാവില്ല. പുരുഷനെ സ്വതന്ത്രനായി വിടുകയാണെന്ന് ഭാവിച്ചുകൊണ്ട് അയാളെ ഒരു കയറില്‍ കെട്ടിയിടണം. കയറിന്‍റെ തുമ്പ് നമ്മുടെ പക്കലായിരിക്കണം. അങ്ങനെയാണ് സാമര്‍ഥ്യമുള്ള പെണ്ണുങ്ങള്‍. സാമര്‍ഥ്യമാണ് കുടുംബജീവിതത്തില്‍ പെണ്ണിനു ആദ്യം വേണ്ടത്. സ്നേഹവും വിശ്വാസവുമുണ്ടെന്ന ഭാവമൊക്കെ സാമര്‍ഥ്യത്തെ ആവശ്യം പോലെ സഹായിക്കാന്‍ മാത്രമുള്ള ഘടകങ്ങളാണ്.

നീലത്തിന്‍റെ കാതു ചെകിടിച്ചു.

അവള്‍ ശ്വശ്വരനെ കാണാന്‍ പോയി, കൈ മലര്‍ത്തിക്കാണിക്കുകയും ഒരക്ഷരം പോലും പറയാതെ മൌനമായിരിക്കുകയും മാത്രമാണ് അദ്ദേഹം ചെയ്തത്. മകനെ നിയന്ത്രിക്കുവാനോ ചോദ്യം ചെയ്യുവാനോ ഉള്ള കഴിവ് ഒരു പക്ഷെ, അദ്ദേഹത്തിനു പണ്ടേ നഷ്ടമായിരിക്കാം. അദ്ദേഹത്തിന്‍റെ പെങ്ങള്‍ നീലത്തിനു റൊട്ടിയും ആട്ടിറച്ചിയും വിളമ്പി, കവിളില്‍ കൈയും വെച്ചിരുന്നു അയ്യോ ! എന്ന് കഥ കേട്ടു.

നീലം പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങിയില്ല. ആ വീടും തിരികെ ചെല്ലുമ്പോള്‍ പൂട്ടിക്കിടക്കുന്നുണ്ടാവുമെന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നു. ആ കാഴ്ച കാണുവാന്‍ അവള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല.

ഇന്ത്യന്‍ സംസ്ക്കാരമനുസരിച്ച് വിവാഹിതയായ സ്ത്രീക്ക് ജനിച്ചു വളര്‍ന്ന വീട് അന്യമാണല്ലോ. ചെന്നു കയറുന്ന വീട് അവളെ കൈ വിട്ടാല്‍ പിന്നെ പെരുവഴിയാണാധാരമാവേണ്ടത്.

അനാഥ സ്ത്രീകളെ അവരുടെ കഴിവു പോലെ സംരക്ഷിക്കുന്ന ഒരു ദരിദ്ര കൂട്ടായ്മയിലാണിപ്പോള്‍ അവള്‍ കഴിയുന്നത്. പെന്‍സില്‍ പോലെ മെലിഞ്ഞിരിക്കുന്ന നീലം സംഘടനയുടെ സഹായത്തോടേ മനീഷിനെതിരേ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. കോടതിയില്‍ ചെലവിനും സംരക്ഷണത്തിനും പരാതി കൊടുക്കണമെന്നുണ്ട്. പോലീസ് അയാളെ കണ്ടെത്തിയാലല്ലേ അത് സാധിക്കു. പോലീസുകാര്‍ക്ക് കൈമടക്ക് കൊടുത്ത് കാര്യം വേഗത്തിലാക്കാന്‍ നീലത്തിനു യാതൊരു കഴിവുമില്ല. … അവളെ അന്വേഷിച്ച് ആരും വരാനുമില്ല.

നമ്മുടെ നീതിന്യായ വ്യവസ്ഥയുടേയും പോലീസിന്‍റെയും ഒക്കെ സ്ഥിതിയെപ്പറ്റി പറഞ്ഞ് ചീഫ് ജസ്റ്റീസ് വിതുമ്പിയപ്പോള്‍ അതൊരു വലിയ വാര്‍ത്തയായിരുന്നു. ഇതു പോലെ എത്ര നീലമാര്‍, പുഷ്പമാര്‍, സൈരമാര്‍… അംജദുമാര്‍, പസ്വാന്മാര്‍, ചോഗ്യാല്‍മാര്‍…. അങ്ങനെ ആരൊക്കേയോ എവിടേയൊക്കെയോ ഇരുന്ന് വിതുമ്പി വിതുമ്പിക്കരയുന്നു.

കാണുന്നുവോ ആരെങ്കിലും ….കേള്‍ക്കുന്നുവോ ആരെങ്കിലും ….അറിയുന്നുവോ ആരെങ്കിലും…

ജീവിതത്തിന്‍റെ നെട്ടോട്ടങ്ങള്‍ക്കിടയില്‍ കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും എല്ലാം എത്ര മേല്‍ ദുഷ്ക്കരം അല്ലേ…

No comments: