Monday, July 9, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....24


a

നോവല്‍24

രാവിലെ ഒമ്പതു മണിയ്ക്ക് വാതില്‍ക്കല്‍ അക്ഷമയോടെയുള്ള, ഉറക്കെയുള്ള മുട്ടുകള്‍ കേട്ടപ്പോഴാണ് അവള്‍ ഉണര്‍ന്നത്. സ്ഥലകാലബോധം വരാന്‍ കുറച്ചു മിനിറ്റുകള്‍ എടുത്തു. മകന്റെ മൃദുലമായ കരവലയം അവളില്‍ സുരക്ഷിതയെന്ന ഒരു പുഞ്ചിരി തെളിയിക്കാതിരുന്നില്ല.. നിദ്രയില്‍ ലയിച്ചു കിടക്കവേ, അവന്റെ തുപ്പലൂര്‍ന്ന് വീണ കമ്മീസിന്റെ കൈ നനവ് ഇടതു കൈ കൊണ്ട് തുടച്ച് , തലമുടി ഒന്നൊതുക്കി അവള്‍ വാതില്‍ തുറന്നപ്പോള്‍ കണ്ടത് ചേട്ടനെയും ചേട്ടത്തിയമ്മയേയും ഇന്ദുമോളേയുമായിരുന്നു.

ഇന്ദു മോള്‍ 'അമ്മായീ' എന്ന് വിളിച്ച് അവളെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു. ചേട്ടനും ചേട്ടത്തിയമ്മയും മൌനമായിരുന്നതേയുള്ളൂ.

കുറച്ച് കഴിഞ്ഞ് അവള്‍ എല്ലാം വിശദീകരിച്ചപ്പോള്‍ ചേട്ടന്‍ ചോദിച്ചു. 'ഇനി എന്താണ് നിന്റെ ഉദ്ദേശം ? എന്തു ചെയ്യാനാണ് നീ അഗ്രഹിക്കുന്നത്? തീരുമാനങ്ങള്‍ നീ സ്വന്തമായി എടുക്കണം. ഒടുവില്‍ ഞങ്ങള്‍ പറഞ്ഞു അതുകൊണ്ട് ചെയ്തു എന്നാവരുത്. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കണം.'

അവള്‍ക്ക് പൊടുന്നനെ വിശാലമായ ഒരു മരുഭൂമിയില്‍ ഒറ്റപ്പെട്ടതു പോലെ തോന്നി.

ഇത് പറയാനാണോ ചേട്ടന്‍ വിമാനം കയറി വന്നത്? ഉത്തരവാദിത്തം എന്ന ഭാരത്തിന്റെ ഘനം ചേട്ടന്റെ ചുമലിലല്ല എന്ന് പിന്നെയും പിന്നെയും പ്രഖ്യാപിയ്ക്കാന്‍..

മോന് അവര്‍ പാര്‍ത്തിരുന്ന ആ കോളനിയില്‍ തന്നെ വീടെടുത്ത് താമസിക്കണമെന്നാണ് ആഗ്രഹമെന്ന് അവന്‍ അറിയിച്ചിട്ടുണ്ട്. അവന്റെ കൂട്ടുകാരെല്ലാം അവിടെയാണ്. അവന്റെ സ്‌ക്കൂള്‍ ബസ്സ് അവിടെയാണ് വരിക. അവന്‍ അധിക ദിവസവും അമ്മയ്‌ക്കൊപ്പം പാര്‍ക്കും. വേണെമെങ്കില്‍ ഒന്നോ രണ്ടോ ദിവസം അച്ഛന്റെ കൂടെയും അവനു നില്‍ക്കാമല്ലോ.

'അപ്പോള്‍ അവന്‍ സ്ഥിരമായി നിനക്ക് ഒപ്പമുണ്ടാവില്ലേ' എന്ന ചേട്ടത്തിയമ്മയുടെ ചോദ്യത്തില്‍ വല്ലാത്ത ഉല്‍ക്കണ്ഠ നിഴലിട്ടിരുന്നു.

'അവന്‍ അച്ഛനെ കാണരുതെന്ന് ഞാന്‍ പറയാമോ, ഏട്ടത്തി' എന്നവള്‍ ചോദിച്ചപ്പോള്‍ ചേട്ടന്‍ കര്‍ശനമായി വിലക്കി. 'ഒരിക്കലും നീ ആ തെറ്റ് ചെയ്യരുത്.'

അപ്പോഴാണ് മോന്‍ ഉണര്‍ന്നത്.

എണീറ്റപ്പോള്‍ അവന്റെ മുഖം ഇരുണ്ടു.

'ഇന്ദു ചേച്ചിയെ കാണണ്ട' എന്നവന്‍ അലറി. 'അമ്മയ്ക്ക് എന്നെക്കാള്‍ ഇഷ്ടം ഇന്ദു ചേച്ചിയോടാണെന്ന് അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട്. അതല്ലേ അമ്മ അന്ന് അങ്ങനെ ചെയ്തത്?'

അവള്‍ എത്ര ശ്രമിച്ചിട്ടും അവന്‍ ശാന്തനായില്ല.

അമ്മാവനേയും അമ്മായിയേയും അവിടെ കണ്ടതും അവനു തീരെ ഇഷ്ടമായില്ല. അവര്‍ അവനു കിട്ടേണ്ട അവന്റെ അമ്മയുടെ സമ്പാദ്യം തട്ടിയെടുക്കുന്നവരാണെന്ന് അച്ഛന്‍ അവനെ അറിയിച്ചിട്ടുണ്ട്.

ഇവരൊക്കെക്കൂടി അമ്മയെ പറ്റിക്കുമോ, അച്ഛന്‍ പറയുമ്പോലെ പണമെല്ലാം അടിച്ചുമാറ്റുമോ എന്ന വല്ലാത്ത ഒരു തരം അരക്ഷിതത്വം അവനെ വലയം ചെയ്തു.

ഇന്ദുചേച്ചി വിശദീകരണത്തിനു മുതിര്‍ന്നത് അവനെ കൂടുതല്‍ അരിശം പിടിപ്പിച്ചതേയുള്ളൂ. അവള്‍ രണ്ട് വര്‍ഷം മുന്‍പൊരിക്കല്‍ അവനെയും അമ്മായിയേയും കാണാന്‍ വന്ന സമയത്ത് ഒരു രാത്രി അവന്‍ ദേഷ്യം പിടിച്ച് അവന്റെ അമ്മയെ ഒരു ജി ഐ പൈപ്പ് കഷണം കൊണ്ട് തല്ലാന്‍ ശ്രമിച്ചിരുന്നു. തണുപ്പുകാലമായതുകൊണ്ട് അവന്‍ സ്വറ്റര്‍ ധരിക്കണമെന്ന് അമ്മ നിര്‍ബന്ധിച്ചതായിരുന്നു അതിനു കാരണം. നല്ല തടിമിടുക്കും പത്ത് പന്ത്രണ്ട് വയസ്സ് മുതിര്‍ച്ചയുമുള്ള ഇന്ദുചേച്ചി അവന്റെ അടി ബലമായി തടുക്കുകയും പകരം അവനെ നല്ല ചുട്ട അടി അടിക്കുകയും ചെയ്തു. 'പെറ്റമ്മയെ തല്ലുന്നോടാ വൃത്തികെട്ടവനെ' എന്ന് ചോദിച്ചായിരുന്നു ചേച്ചി അടിച്ചത്. ഇന്ദു ചേച്ചി ക്യാന്‍സര്‍ പിടിച്ചോ വണ്ടിയിടിച്ചോ റേപ് ചെയ്യപ്പെട്ടോ മരിക്കുമെന്ന് അവന്‍ അന്ന് ശപിച്ചപ്പോള്‍ ' എന്റെ മോന്‍ അങ്ങനെ ഒരിയ്ക്കലും പറയരു'തെന്ന് അമ്മ അവനെ വിലക്കിയെങ്കിലും 'അവനെ അടിക്കരുതെടീ നാശം പിടിച്ചവളേ' എന്ന് ഇന്ദുചേച്ചിയെ തടഞ്ഞില്ല.

അച്ഛന്‍ അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. അച്ഛന്‍ തിരിച്ചെത്തും മുമ്പേ അവന്‍ കുറെ കരഞ്ഞു പിഴിഞ്ഞെങ്കിലും അമ്മയോടും ചേച്ചിയോടും അപ്പോഴേക്കും ഒരുവിധംസ്‌നേഹമാവുകയും ചെയ്തുകഴിഞ്ഞിരുന്നു. അതിനുശേഷം ഇന്നലെയാണ് അവന്‍ അമ്മയെ അടിച്ചത്... അത് അവന്റെ ഇഷ്ടത്തിനല്ല, പിന്നെ അവന്‍ പതുക്കെമാത്രമേ അടിച്ചതുമുള്ളൂ.

പക്ഷെ, പിന്നീട് കുറെ നാള്‍ കഴിഞ്ഞ് അച്ഛനോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് ആണ്‍കുട്ടിയായ അവനെ തല്ലാന്‍ ഇന്ദു എന്ന പെണ്‍കുട്ടിക്ക് ഒരു അധികാരവുമില്ലെന്ന കാര്യം അവനു മനസ്സിലായത്. ആണ്‍കുട്ടികളെ പെണ്ണുങ്ങള്‍, അമ്മൂമ്മയായാലും അമ്മയായാലും ചേച്ചിയായാലും ടീച്ചറായാലും ആരു തന്നെയായാലും എപ്പോഴും ബഹുമാനിക്കണം. അവരെ ദേഷ്യം പിടിപ്പിച്ച് അടികൊള്ളാനും അവരുപദ്രവിച്ചു എന്ന് പരാതിപ്പെടാനും നില്‍ക്കരുത്. ആണ്‍കുട്ടികള്‍ക്ക് അവര്‍ ആശിക്കുന്നതു പോലെ സേവനവും ശുശ്രൂഷയും സ്‌നേഹവും കൊടുക്കാന്‍ മാത്രമായിട്ടാണ്, ആണ്‍കുട്ടികളെ പൂര്‍ണമായും അനുസരിക്കാന്‍ മാത്രമായിട്ടാണ് ദൈവം പെണ്‍കുട്ടികളെ ഭൂമിയില്‍ ജനിപ്പിക്കുന്നത്. അച്ഛന്‍ പല പല ബുക്കുകളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും മറ്റും പെണ്ണുങ്ങള്‍ക്ക് ഈ ലോകത്ത് എന്തു സ്ഥാനമാണുള്ളത്, അവര്‍ക്ക് എത്ര ബുദ്ധിയാണുള്ളത് ,എന്തു കഴിവാണുള്ളത് എന്തൊക്കെയാണ് അവരുടെ ജോലികള്‍ എന്നൊക്കെ അവനു വിശദമായി പറഞ്ഞുകൊടുത്തിട്ടുണ്ട്.

മാമിയെപ്പറ്റിയും അവനു പരാതി ഉണ്ട്. മാമി അവന്‍ കുഞ്ഞായിരുന്നപ്പോള്‍ കുളിപ്പിച്ചിട്ടൊക്കെയുണ്ട്. പക്ഷെ, അതൊക്കെ അവനെ കരയിച്ചുകൊണ്ടായിരുന്നു, അവനോട് സ്‌നേഹമുണ്ടായിരുന്നെങ്കില്‍ കാലില്‍ കിടത്തി കുളിപ്പിക്കുമ്പോള്‍ അവനെ കരയിക്കുമായിരുന്നില്ല.

അവന്‍ മുഖം കുത്തി വീര്‍പ്പിച്ചു തന്നെ ഇരുന്നു.

( തുടരും )

No comments: