Tuesday, July 3, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....9


https://www.facebook.com/echmu.kutty/posts/567278800118085?pnref=story


നോവല്‍ 9

അനാഥപ്പെണ്ണിനു മറ്റു പണിക്കാരികളെപ്പോലെ പോക്കെടം ഇല്ലായിരുന്നു. അതുകൊണ്ട് അയാള്‍ എത്ര വഴക്കിട്ടിട്ടും ദേഷ്യം കൊണ്ട് അലറിയിട്ടും അസഭ്യം പറഞ്ഞിട്ടും തല്ലാന്‍ ചെന്നിട്ടും അവള്‍ എങ്ങും പോയില്ല. കുഞ്ഞു മകന് അവളോടുള്ള ഇഷ്ടവും ഒരു പ്രധാനകാരണമായിരുന്നു.

മകനെ അതിരറ്റ് സ്‌നേഹിക്കുന്ന അനാഥപ്പെണ്ണിനെ മകന്റെ അമ്മ സ്‌നേഹിക്കാതിരിക്കുന്നതെങ്ങനെ ?

അവള്‍ക്ക് മാല വാങ്ങിക്കൊടുത്തും നല്ല കുപ്പായങ്ങള്‍ തുന്നിച്ചു കൊടുത്തും മകന്റെ അമ്മ സ്‌നേഹം പ്രകടിപ്പിച്ചു പോന്നു. എവിടേ പോകുമ്പോഴും കൂടെ കൊണ്ടു പോയി. പരിചയമില്ലാത്തവര്‍ അനിയത്തിയാണോ എന്ന് ചോദിച്ചു. അനിയത്തി പോലെ ആവുകയായിരുന്നു അവള്‍ ശരിക്കും. അതിനെല്ലാം പുറമേ ആ അനാഥപ്പെണ്ണിനു ഭാര്യയോടാണ് അധികം കൂറെന്ന തോന്നലും വീട്ടിലെ പുരുഷനെ അരിശം കൊള്ളിച്ചു.

അപ്പൊഴേക്കും അയാള്‍ക്ക് സ്വന്തം ജോലിയില്‍ നല്ല വളര്‍ച്ച ഉണ്ടായിത്തുടങ്ങി. പണം നിറയെ കൈയില്‍ വരാന്‍ തുടങ്ങി.

ഫ്‌ലാറ്റിന്റെ കടം ബാക്കിയുണ്ടായിരുന്നത് അയാള്‍ ' ആണിനെപ്പോലെ' അന്തസ്സായി ഒറ്റയടിയ്ക്ക് അടച്ചു തീര്‍ത്തു. അയാള്‍ക്ക് ഉത്തരവാദിത്തം വരികയാണല്ലോ എന്നും അവളുടെ തലയിലുണ്ടായിരുന്ന കടഭാരം ദയാപൂര്‍വം ഇറക്കിക്കൊടുത്തുവല്ലോ എന്നും കരുതി അവള്‍ അതിരറ്റ് സന്തോഷിച്ചു.

സ്വന്തം വീട്ടുകാരോടെല്ലാം പൊങ്ങച്ചപ്പെട്ടു. അല്ലെങ്കിലും അയാളുടെ ഓരോ കഴിവിനേയും അത് ഏതു മേഖലയിലുമാകട്ടെ എടുത്ത് എടുത്ത് പറഞ്ഞ് അയാളെ പുകഴ്ത്തുന്നത് അവളുടെ ശീലമായിരുന്നു. വലിയ സന്തോഷമായിരുന്നു.

അച്ഛന്‍ കടം തീര്‍ത്ത് ഫ്‌ലാറ്റ് സ്വന്തമാക്കിയെന്ന മകന്റെ കിളിക്കൊഞ്ചലില്‍ അഭിമാനം കൊണ്ട് അവള്‍ അവനെ വാരിയെടുത്ത് ഉമ്മവെച്ചു.

ജോലിയില്‍ ഉയര്‍ന്നു വരുമ്പോള്‍ നമ്മള്‍ കാണിക്കേണ്ട അച്ചടക്കം, ചുമതല, ഉത്തരവാദിത്തം എന്നതൊക്കെ നമ്മുടെ മേലുദ്യോഗസ്ഥരെ അനുസരിക്കുന്നതില്‍ മാത്രമല്ലല്ലോ. നമ്മുടെ കീഴുദ്യോഗസ്ഥരോട് അനുഭാവപൂര്‍വം പെരുമാറുന്നതില്‍ കൂടിയല്ലേ...

അതയാള്‍ക്ക് സാധ്യമായിരുന്നില്ല.

കീഴെയുള്ള എന്തിനോടും അയാള്‍ക്ക് പരമ പുച്ഛമായിരുന്നു. തികഞ്ഞ അവജ്ഞയായിരുന്നു. എന്നാല്‍ മേലെയുള്ളതിനെ നേരിട്ട് പുച്ഛിക്കാനോ അവജ്ഞ കാണിക്കാനോ അയാള്‍ക്ക് ധൈര്യവുമുണ്ടായിരുന്നില്ല.

കീഴുദ്യോഗസ്ഥര്‍ ആരും തന്നെ വീട്ടു വേലക്കാരിയെപ്പോലെ അനാഥരായിരുന്നില്ലല്ലോ. അവര്‍ പോലീസില്‍ പരാതി കൊടുത്തു.

അയാള്‍ ഭയന്നു വിറച്ചു പോയി.എസ് എച്ച് ഓ ഒരു മുരട്ട് ശബ്ദത്തില്‍ ഫോണില്‍ വിളിച്ചപ്പോള്‍...

ഭാര്യയോട് ഒച്ചയെടുക്കാമെന്നല്ലാതെ പോലീസുദ്യോഗസ്ഥരോട് ഒച്ചയെടുക്കാന്‍ കഴിയില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു.

അവള്‍ക്ക് അയാളെ പോലീസ് അടിയ്ക്കട്ടെ എന്നോ ചീത്ത വിളിയ്ക്കട്ടെ എന്നോ കരുതാന്‍ കഴിയില്ലല്ലോ. അവള്‍ വലിയ സ്വാധീനശക്തിയുള്ള ഒരു ക്ലയന്റിനെ വിളിച്ച് അയാള്‍ വഴി എസ് പി യോട് സംസാരിക്കാനുള്ള വഴി കണ്ടുപിടിച്ചു.

ഭര്‍ത്താവ് പാവമാണെന്നും അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടാവാതെ പോലീസിന്റെ ഉപദ്രവത്തില്‍ നിന്ന് വിട്ടു കിട്ടണമെന്നും അവള്‍ അദ്ദേഹത്തോട് അപേക്ഷിച്ചു.

എസ് പി യ്ക്ക് പാവം തോന്നിയിരിക്കാം. വലിയൊരു കമ്പനിയുടെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഒരു സ്ത്രീ ഇങ്ങനെ ഭര്‍ത്താവിനുവേണ്ടി കിഴിഞ്ഞു കെഞ്ചുന്നത്..

എന്തായാലും അവളുടെ ഭര്‍ത്താവ് കുഴപ്പമൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഭര്‍ത്താവിന്റെ കീഴുദ്യോഗസ്ഥര്‍ക്ക് അവളോട് തീര്‍ത്താല്‍ തീരാത്ത വൈരാഗ്യമുണ്ടായെങ്കിലും...

കുടുംബജീവിതം നന്നാകാന്‍ ഭര്‍ത്താവിനെയല്ലേ ഭാര്യ സംരക്ഷിക്കേണ്ടത് , ഇനി അഥവാ അയാളുടെ പേരില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ കൂടി...

( തുടരും )

No comments: