Tuesday, July 10, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....27

https://www.facebook.com/echmu.kutty/posts/587674728078492?pnref=story
നോവല്‍ 27

വീട്ടുടമസ്ഥനെ കണ്ട് മകനെയും അയാള്‍ക്ക് കാണിച്ചുകൊടുത്ത് വാടകക്കരാറില്‍ ഒപ്പ് വെച്ച് മുപ്പത്തയ്യായിരം രൂപ അഡ്വാന്‍സും ഒരു മാസത്തെ വാടക വേറെയും വീട്ടുടമസ്ഥനു നല്‍കി. ഒരു മാസത്തെ വാടക ബ്രോക്കര്‍ക്ക് ഫീസായി കൊടുത്തു. ചെക്കായി നല്‍കിയത് അവര്‍ക്കത്ര ഇഷ്ടമായില്ലെങ്കിലും അവള്‍ അല്‍പം താണു പറഞ്ഞപ്പോള്‍ അവര്‍ അത് പൊറുത്തു. പിന്നെ ഒരു അയ്യായിരം റെസിഡന്റ്‌സ് വെല്‍ഫയര്‍ അസ്സോസിയേഷന്‍കാര്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞ് ബ്രോക്കര്‍ അതും കൈപ്പറ്റി. പോലീസ് വെരിഫിക്കേഷന്‍ അയാള്‍ ചെയ്യിച്ചോളാം എന്നേറ്റു. അവളുടെ വിസിറ്റിംഗ് കാര്‍ഡ് കണ്ടാല്‍ തന്നെ പോലീസ് അനാവശ്യച്ചോദ്യങ്ങളൊന്നും ചോദിക്കാതെ സമ്മതിക്കുമെന്ന് ബ്രോക്കര്‍ക്കുറപ്പുണ്ടായിരുന്നു.

പിന്നീട് അവള്‍ മോന്റെ കൂട്ടുകാരന്‍ അയാന്റെ വീട്ടില്‍ കയറി , അയാന്റെ അമ്മ അവളെ കണ്ണീരോടെ കെട്ടിപ്പിടിച്ചു. 'ഇത്ര പാവമായ നീ ഇങ്ങനെ അഗതിയായല്ലോ' എന്ന് വിലപിച്ചു. എങ്കിലും പിന്നെ സമാധാനിപ്പിച്ചു, 'മോനുണ്ടല്ലോ കൂടെ. സമാധാനമായിരിക്കു.' മോനോട് 'അയാന്റെ ഒപ്പം വന്നു കളിക്കാലോ , ഒന്നിച്ചു ട്യൂഷനൊക്കെ പോകാമല്ലോ' എന്ന് അവര്‍ വലിയ വാല്‍സല്യത്തോടെ അവന്റെ കവിളില്‍ തട്ടി. വലിയ സന്തോഷമൊന്നും കാണിയ്ക്കാതെ അവന്‍ മെല്ലെ ഒന്നു ചിരിച്ചെന്ന് വരുത്തുക മാത്രം ചെയ്തു.

അവര്‍ കോളനിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ ടൊയോട്ടൊ കാറുമായി മാരുതിയ്‌ക്കൊപ്പം എത്തി. മകനെ കാണണമെന്നും മിണ്ടണമെന്നും അവളോടും അവളുടെ ചേട്ടനോടും ചേട്ടത്തിയമ്മയോടും വളരെ മര്യാദാപൂര്‍വം ആവശ്യപ്പെട്ടു,'അവരൊന്നിച്ച് ലഞ്ചു കഴിച്ചിട്ട് വരാം അവനെ ഫ്‌ലവര്‍ഷോപ്പിന്റെ മുമ്പില്‍ ഇറക്കിവിടാം അവിടെ നിന്ന് കൂട്ടിക്കൊണ്ട് പോയ്‌ക്കോളൂ' എന്നയാള്‍ പറഞ്ഞു. അച്ഛനെ കണ്ടതും അവന്‍ കാറിന്റെ ഡോറ് തുറന്ന് ഇറങ്ങി, ഒന്നു തടയാന്‍ ശ്രമിച്ചെങ്കിലും അവള്‍ അധികം ബലം പിടിച്ചില്ല. ഇന്ന് അവള്‍ തടഞ്ഞാലും നാളെയും ഇങ്ങനെ വരാമല്ലോ അയാള്‍ക്ക്. അയാള്‍ക്ക് കോളനി കൃത്യമായി മനസ്സിലായെന്നും അത് മോന്‍ തന്നെയാവും അറിയിച്ചതെന്നും അവള്‍ ഊഹിച്ചു കഴിഞ്ഞിരുന്നു.അവന് അച്ഛനെ വലിയ കാര്യമാണെന്ന സത്യവും അവള്‍ക്കറിവുണ്ടായിരുന്നു.

അവന്‍ അച്ഛന്റെ കൂടെ വലിയ കാറില്‍ കയറി പോയി. അവള്‍ ചേട്ടനെയും ചേട്ടത്തിയമ്മയേയും കൂട്ടിക്കൊണ്ട് അവന്റെ സ്‌ക്കൂളില്‍ ചെന്ന് വിവരം പറഞ്ഞു. മോന്റെ പുതിയ അഡ്രസ്സിനായി അവളുടെ വാടകച്ചീട്ടിന്റെ ഫോട്ടൊ കോപ്പി അവര്‍ക്കു നല്‍കണമെന്നും അവള്‍ കാര്യങ്ങള്‍ എഴുതിക്കൊടുക്കണമെന്നും സ്‌ക്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

അവര്‍ ഫ്‌ലവര്‍ ഷോപ്പിന്റെ മുന്നില്‍ എത്തിയപ്പോള്‍ അച്ഛനും മകനും വന്നു. മോന്‍ കാറില്‍ നിന്നിറങ്ങാന്‍ പോലും കൂട്ടാക്കിയില്ല. അയാളുടെ മുഖത്ത് അതിക്രൂരമായ ഒരു വിജയസ്മിതമുണ്ടായിരുന്നു. 'അവന്‍ അച്ഛനൊപ്പം പോവുകയാണ്. അവന് അമ്മയുടെ കൂടെ ആ വീട്ടില്‍ പാര്‍ക്കുകയേ വേണ്ട. അമ്മയ്ക്ക് അവനെ ഇഷ്ടമുണ്ടെങ്കില്‍ അവനോടൊപ്പം അമ്മ ചെല്ലണം. അല്ലെങ്കില്‍ അമ്മ സ്വന്തം ചേട്ടന്റെയും ചേട്ടത്തിയമ്മയുടേയും കൂടെ താമസിച്ചുകൊള്ളൂ.'

ഇതൊന്നും പറയുമ്പോള്‍ അവനു തരിമ്പു പോലും കൂസലുണ്ടായിരുന്നില്ല. അവന്‍ പിടിച്ച വാശി ജയിക്കണം എന്ന് മാത്രമേ അവനുണ്ടായിരുന്നുള്ളൂ. ചേട്ടത്തിയമ്മയോടും ചേട്ടനോടും അവന്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. അവരെന്തു പറഞ്ഞിട്ടും അവന്‍ കാതു കേള്‍ക്കാത്തവനെപ്പോലെ ഇരുന്നതേയുള്ളൂ. അവള്‍ അവന്റെ മുന്നില്‍ മുള ചീന്തും പോലെ പൊട്ടിക്കരഞ്ഞു. അമ്മയെ വിട്ടു പോകരുതെന്ന് കൈ കൂപ്പി യാചിച്ചു.

അയാള്‍ അവനെ പറഞ്ഞു മനസ്സിലാക്കി. 'നീ കണ്ടോ നീ വിളിച്ചാലും അമ്മ വരില്ല. അമ്മയ്ക്ക് നിന്നെ അത്രയ്‌ക്കേ ഇഷ്ടമുള്ളൂ'.

അമ്മ കരയുന്നതു കണ്ടപ്പോള്‍ അവന്റെ മുഖം അല്‍പം ആകുലമായെങ്കിലും അവന്‍ വാശി വിടാന്‍ തയാറായില്ല. അമ്മ കാറില്‍ കേറി കൂടെ വന്നില്ലെങ്കില്‍ അച്ഛനോടൊപ്പം പോകുമെന്ന് അവന്‍ വ്യക്തമാക്കി .

ഇപ്പോള്‍ അയാള്‍ അവളുടെ ചേട്ടനോടും ചേട്ടത്തിയമ്മയോടും കയര്‍ത്തു. അവരാണ് എല്ലാറ്റിനും കാരണമെന്ന് പറഞ്ഞു. അവരെ പാഠം പഠിപ്പിക്കുമെന്നും അവളുടെ പേരില്‍ ഫ്രോഡ് ഇടപാടിനു കേസ് കൊടുക്കുമെന്നും അവള്‍ എന്തു കേസ് കൊടുത്താലും അതിലെല്ലം അവളെ തോല്‍പ്പിക്കുമെന്നും പറഞ്ഞു.

അവള്‍ ഒന്നും പറഞ്ഞില്ല.

എല്ലാ നിലയും വിലയും മറന്ന് വാശിയും വൈരാഗ്യവും ഒന്നുമില്ലാതെ പെറ്റ വയറിന്റെ കടച്ചിലോടെ വെറും അമ്മ മാത്രമായി ആ ഫുട്പാത്തില്‍ കുത്തിയിരുന്ന് അവള്‍ പൊട്ടിപ്പൊട്ടിക്കരയുമ്പോള്‍ അയാള്‍ മകനെയുംകൂട്ടി ടൊയോട്ടൊ ഓടിച്ചു പോയി.

ചേട്ടനും ചേട്ടത്തിയമ്മയും അവളെയും കൊണ്ട് ഗസ്റ്റ് ഹൌസിലേക്ക് മടങ്ങി. തുണിയും മറ്റും പാക്ക് ചെയ്തു കാറില്‍ കയറ്റി.. പുതിയ വീട്ടിലേക്ക് മാറാമെന്ന് തീരുമാനിച്ചു. അപ്പോള്‍ മോന്റെ ഫോണ്‍ വന്നു. അവന്‍ അമ്മേടേ അടുക്കലേക്ക് വരികയാണെന്ന്....അവളുടെ മുഖം കണ്ണീരിനിടയില്‍ പൂത്തിരി കത്തിയതു പോലെ തിളങ്ങി, 'അവന് എന്നെ പിരിഞ്ഞു നില്‍ക്കാന്‍ കഴിയില്ല ഏട്ടത്തി. അവനൊരു ഇടയിളക്കം വന്നതാണ്. അവന്‍ വരും ..എന്നെ വിട്ട് അവന്‍ പോവില്ല'

ചേട്ടത്തിയമ്മയും ചേട്ടനും മൌനം പാലിച്ചതേയുള്ളൂ.

അവന്‍ വന്നു കയറുന്നത് അവള്‍ നിര്‍വൃതിയോടെ നോക്കിക്കൊണ്ടിരുന്നു. പക്ഷേ, ആ വരവ് അവന്റെ ഉടുപ്പുകളും ബുക്കുകളും എടുക്കാനായിരുന്നു. അതെടുത്ത് അവളോട് ഒന്നും പറയാതെ അവന്‍ അച്ഛന്റെ കൂടെ പോയി.
അവള്‍ വലിയ വായിലെ നിലവിളിച്ചു ...

ചേട്ടത്തിയമ്മ അവളെ കെട്ടിപ്പിടിച്ച് പുറത്ത് തട്ടിക്കൊണ്ടിരുന്നു. മറ്റെന്താണ് അവര്‍ക്ക് ചെയ്യാനാവുക. ചേട്ടന്‍ അന്നു രാത്രി മടങ്ങാന്‍ ബുക്ക് ചെയ്ത ഫ്‌ലൈറ്റ് റ്റിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു അപ്പോള്‍.
കണ്ണീരൊതുങ്ങിയപ്പോള്‍ ഗസ്റ്റ് ഹൌസിലെ ബില്‍ പേ ചെയ്ത് അവര്‍ പുതിയ വീട്ടിലേക്ക് പോയി. സമയം സന്ധ്യയാവുന്നുണ്ടായിരുന്നു.

വീട്ടിലേക്ക് പോകുന്നവഴിയില്‍ വിമന്‍സ് സെല്ലില്‍ കയറി മകനെ ഭര്‍ത്താവ് കൊണ്ടുപോയി എന്ന വിവരം പരാതിയായി അവള്‍ എഴുതിക്കൊടുത്തു. അപ്പോഴാണ് വനിതാ സബ് ഇന്‍ സ്പക്ടറുടെ നിലപാട് വ്യക്തമായത്. അയാള്‍ മോനെക്കൂട്ടി അവിടെ ചെന്ന് മോന്‍ അയാള്‍ക്കൊപ്പം പോന്നുവെന്ന് എഴുതിക്കൊടുത്തു കഴിഞ്ഞിരുന്നു. മോന്‍ ആഹ്ലാദഭരിതനായിരുന്നുവെന്നും ഇനി അവരെ ശല്യം ചെയ്യാതിരിക്കുന്നതാണ് അവള്‍ക്ക് നല്ലതെന്നും അവര്‍ ഉഗ്രശബ്ദത്തില്‍ താക്കീതു നല്‍കി.

'മോനെ കൂട്ടിക്കൊണ്ട് വന്നാല്‍ അവന്‍ നാടു വിട്ടു പോവുകയോ ഓടിപ്പോയി വല്ല കള്ള സംഘത്തില്‍ ചേരുകയോ ഡ്രഗ് അഡിക്ടാവുകയോ ക്രിമിനലാവുകയോ ചെയ്താല്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന് ' എ സി പി ചോദിച്ചു. 'നിങ്ങള്‍ക്ക് വലിയ ജോലിയായതുകൊണ്ട് കാര്യമില്ല. മകനു അച്ഛനെയാണ് ഇഷ്ടം. അതുകൊണ്ട് നിങ്ങള്‍ അവരെ ശല്യം ചെയ്യേണ്ട' എന്ന് അയാള്‍ അവളെ ഉപദേശിച്ചു.

പൊട്ടിച്ചിതറിയ ചങ്കോടെ കണ്ണീരൊതുക്കി അവള്‍ പുതുവീട്ടിലേക്ക് എത്തിച്ചേര്‍ന്നു.

അവളുടെ സഹപ്രവര്‍ത്തകരെ അവള്‍ വിളിച്ചറിയിച്ചു. 'പുതിയ വീട്ടിലേക്ക് വന്നു. പക്ഷെ ആര്‍ ഡബ്ലിയുക്കാരുടെ എന്‍ ഒ സി കിട്ടിയിട്ടില്ല, അതില്ലാതെ ഫര്‍ണിച്ചര്‍ കൊണ്ടു വരാനൊന്നും പറ്റില്ല. പിന്നെ രാത്രിയുമായല്ലോ. ഇന്ന് ഇങ്ങനെ പോട്ടെ' എന്ന് അവള്‍ ഒരു വാടിയ ചിരി ചിരിച്ചു.

അടുത്ത അര മണിക്കൂറുകൊണ്ട് അവളുടെ ഒഴിഞ്ഞ മുറികള്‍ ഒരു വീടായി.
കിടക്കകളും പുതപ്പുകളും കമ്പിളികളും ഫോള്‍ഡിംഗ് കോട്ടുകളും ഗ്യാസ് സ്റ്റൌവും മൈക്രോവേവ് അവനും പാചകത്തിനുള്ള പാത്രങ്ങളും മസാലക്കൂട്ടുകളും അരിയും ഗോതമ്പും പലവ്യഞ്ജനങ്ങളും വെയ്ക്കാനുള്ള കുപ്പികളും ചെപ്പുകളും വന്നു. പിന്നാലെ അരിയും സാധനങ്ങളും എത്തി. അയ കെട്ടാനുള്ള കയറുള്‍പ്പടെ എല്ലാം വന്നു കയറി. അവളുടെ ജൂനിയര്‍ എന്‍ജിനീയര്‍മാര്‍ മൂന്നാലു വട്ടം കാറോടിച്ചപ്പോള്‍ അത്യാവശ്യം എല്ലാം തികഞ്ഞു.

മകന്‍ അവളെ വിട്ടിട്ട് പോയെന്ന സത്യം അവരെ ഞടുക്കിക്കളഞ്ഞുവെങ്കിലും അവന്‍ മടങ്ങി വരുമെന്ന് അവര്‍ അവളെ സമാധാനിപ്പിച്ചു. അവരിലൊരാള്‍ അവളേയും ചേട്ടനെയും ചേട്ടത്തിയമ്മയേയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി അത്താഴവും നല്‍കി തിരികെ ഫ്‌ലാറ്റില്‍ കൊണ്ടുവിട്ടു. അപ്പോള്‍ രാത്രി പതിനൊന്നുമണിയായിരുന്നു.

മോന്‍ അവളെ അപ്പോഴാണ് ഫോണില്‍ അന്വേഷിച്ചത്. 'കട്ടിലും കിടക്കയും ഒക്കെ വാങ്ങിയോ അതോ വെറും തറയില്‍ കിടക്കുകയാണോ' എന്നവന്‍ ചോദിച്ചപ്പോള്‍ കണ്ണീരുകൊണ്ട് തൊണ്ട കെട്ടിയ അവള്‍ 'എല്ലാം വാങ്ങി അമ്മേടേ മുത്തേ 'എന്ന് മറുപടി പറഞ്ഞ് പൊട്ടിക്കരഞ്ഞു.

ആ നിമിഷം അവന്‍ ഫോണ്‍ വെച്ചു കളഞ്ഞു.

( തുടരും )

No comments: