Thursday, July 5, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....14

https://www.facebook.com/echmu.kutty/posts/572637482915550

നോവല്‍ 14

മകന്‍ അഞ്ചാം ക്ലാസ്സിലേക്ക് ചേരുന്നത് വീട്ടിലെ വലിയ ബുദ്ധിമുട്ടായി മാറി. അവനു ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ പഠിക്കണമായിരുന്നു. അവന്റെ കൂട്ടുകാരൊക്കെ അങ്ങോട്ട് മാറിയതായിരുന്നു കാരണം.

അവന്റെ അച്ഛനു അതിഷ്ടമായില്ല. ഫീസ് ജാസ്തിയാണല്ലോ. അവളുടെ വരുമാനത്തില്‍ നിന്ന് അത് ചെലവാക്കാമെങ്കിലും അവളും മകനും കൂടി തീരുമാനിക്കുന്നതിനെയെല്ലാം എതിര്‍ക്കേണ്ടത് അയാളുടെ ഒരു ആവശ്യമായിരുന്നു. അതില്‍ വല്ലപ്പോഴുമുള്ള പിറ്റ്‌സ കഴിയ്ക്കല്‍, ഉരുളക്കിഴങ്ങ് വറ്റല്‍ തിന്നല്‍, ഐസ് ക്രീം രുചിയ്ക്കല്‍ എല്ലാം പെട്ടിരുന്നു. ആദ്യമൊക്കെ അവന്‍ വാശി എടുത്ത് കരയുമായിരുന്നു. നമുക്ക് കാശില്ലെന്ന് അയാള്‍ അവനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണോ സ്ഥിരം വഴക്ക് കണ്ടിട്ടാണോ എന്തോ അവനും അതൊക്കെ നിറുത്തി. അമ്മ മാത്രമേ ജോലിയ്ക്ക് പോകുന്നുള്ളൂ എന്ന് അവനറിയാമായിരുന്നു. കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് അച്ഛന് ഇപ്പോള്‍ കാശൊന്നും കിട്ടുന്നില്ലെന്ന് അവന്‍ മനസ്സിലാക്കി.

പുതിയ സ്‌ക്കൂളിന്റെ എന്‍ട്രന്‍സ് പരീക്ഷയില്‍ അവന്‍ പുല്ലു പോലെ ജയിച്ചു. അഡ്മിഷന്‍ സമയത്ത് അയാള്‍ സ്‌ക്കൂളിനു പുറത്ത് തന്നെ മുനിഞ്ഞ് നിന്ന് അയാളുടെ പ്രതിഷേധം രേഖപ്പെടുത്തി.

പത്ത് പതിനഞ്ചു ദിവസം അയാള്‍ മൌനവ്രതവും ഉണ്ണാവ്രതവും പാലിച്ചു. അയാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ എല്ലായ്‌പ്പോഴും അയാള്‍ ഇത്തരം വ്രതങ്ങള്‍ എടുത്തു പോന്നു. അയാളെ സംസാരിപ്പിക്കേണ്ടതും ഭക്ഷണം കഴിപ്പിക്കേണ്ടതും അങ്ങനെ അവളുടെ ജോലിയാക്കി അയാള്‍ മാറ്റിയിരുന്നു. എത്ര മാപ്പു പറഞ്ഞാലും തീരാത്തവയായിരുന്നു അവളുടെ കുറ്റങ്ങള്‍ . എപ്പോള്‍ വഴക്കുണ്ടായാലും അയാള്‍ അതെല്ലാം ആദ്യം മുതല്‍, അവളുടെ കാലു തടവേണ്ടി വന്നതു മുതല്‍ എപ്പോഴൊ ചായ നേരത്തിനു നല്‍കാതിരുന്നതു മുതല്‍ ഉള്ള കുറ്റങ്ങള്‍ എണ്ണി എണ്ണി ആവര്‍ത്തിച്ചു. അവളുടെ സംഭവിച്ചു പോയ വീഴ്ചകള്‍ക്ക് അയാളുടെ പക്കല്‍ ഒരിയ്ക്കലും മാപ്പില്ലായിരുന്നു.

അമ്മ അവനെ സ്‌കൂള്‍ ബസ്സ് കയറ്റി വിട്ട് യാത്രയാക്കാന്‍ വരണമെന്ന് മോന്‍ നിര്‍ബന്ധിച്ചിരുന്നു.അതിനവള്‍ എന്നും രാവിലെ ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് അയാള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അതിനെച്ചൊല്ലി എന്നും അവര്‍ കലഹിച്ചു. അവനു സ്വയം പര്യാപ്തത വരില്ലെന്നായിരുന്നു അയാളുടെ ന്യായം. അവന്റെ കുഞ്ഞിക്കൈ കൊണ്ടുള്ള ടാറ്റാ അവളുടെ മനസ്സ് നിറച്ചിരുന്നു. അതുപേക്ഷീക്കാന്‍ അവള്‍ തയാറായില്ല. അവന്‍ നേരം വൈകി എണീറ്റിട്ട് ബസ് കിട്ടാതെ വന്നാല്‍ അവനെ സ്‌കൂളില്‍ കൊണ്ടു വിടുന്നതിനും അയാള്‍ മടിച്ചു. അവന്‍ എണീക്കാന്‍ വൈകുന്ന ദിവസങ്ങളിലും അവര്‍ തമ്മില്‍ വഴക്കുണ്ടായി. അയാള്‍ക്കിഷ്ടമില്ലാത്ത സ്‌കൂളില്‍ ചേര്‍ത്തതുകൊണ്ടുള്ള കോപമായിരുന്നു അതെല്ലാം. കുറെ വഴക്കിട്ടതിനുശേഷം ' 'കഴുതേ, ബുദ്ദൂ, നിന്നെ എന്തിനു കൊള്ളാമെടാ, മരങ്ങോടാ, അമ്മേടെ മടീലിരിക്കണ കഴുത മോനെ' എന്നെല്ലാം മുറുമുറുത്തുകൊണ്ട് അയാള്‍ അവനെ സ്‌കൂളില്‍ കൊണ്ടുവിടുമായിരുന്നു.

അപ്പോഴാണ് അവള്‍ക്ക് ഡ്രൈവറെ വെച്ചു കൊടുക്കാന്‍ കമ്പനി തീരുമാനിച്ചത്. അയാള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തു. അയാള്‍ അവളെ ജോലിക്ക് കൊണ്ടു വിടുകയും കൂട്ടിക്കൊണ്ടു പോവുകയും ചെയ്യാമെന്നായിരുന്നു അയാളുടെ വാഗ്ദാനം. ദിവസങ്ങളോളം നീളുന്ന വഴക്ക് ഒഴിവാക്കാന്‍ അവള്‍ അതിനു സമ്മതിക്കുകയായിരുന്നു.

അങ്ങനെ കൂടുതല്‍ വലിയൊരു കാറു വാങ്ങാന്‍ അവര്‍ തീരുമാനിച്ചു.

അയാളുടെ ബാങ്കില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. അവള്‍ പണം അയാളുടെ ബാങ്കിലേക്ക് മാറ്റിക്കൊടുത്ത് അയാളെ കടമെടുത്ത് കാറു വാങ്ങാന്‍ ബാങ്കിനു മുന്നില്‍ യോഗ്യനാക്കി.അങ്ങനെ വലിയ കാര്‍ അയാളുടെ മാത്രം പേരിലായി. അവള്‍ക്ക് കാറിനും ഡ്രൈവര്‍ക്കും പെട്രോളിനുമായി കമ്പനിയില്‍ നിന്നും കിട്ടുന്ന അലവന്‍സും അയാളുടെ പേരിലേക്ക് അവള്‍ മാറ്റിക്കൊടുത്തു. അങ്ങനെ മാസം നാല്‍പതിനായിരം രൂപ അവളുടെ കമ്പനി അയാള്‍ക്ക് നല്‍കിപ്പോന്നു. അതില്‍ നിന്നാണ് അയാള്‍ കാറിന്റെ കടം അടച്ചുകൊണ്ടിരുന്നത്.

ഓരോ കാര്യം അയാള്‍ക്കായി ചെയ്തുകൊടുക്കുമ്പോഴും അവള്‍ കരുതിയത് അയാള്‍ക്ക് അവളോട് സ്‌നേഹം ഉണ്ടാവുമെന്നായിരുന്നു. സ്വന്തം ബാങ്കില്‍ ഒട്ടും പണമില്ലാതായി എന്നൊരു അപകര്‍ഷതാബോധം അയാളില്‍ ജനിച്ച് അതില്‍ നിന്നു കൂടി അയാള്‍ വഴക്കിടാന്‍ കാരണം കണ്ടുപിടിയ്ക്കാതിരിയ്ക്കട്ടെ എന്ന് അവള്‍ കരുതി. എന്നാല്‍ അവളില്‍ നിന്ന് കിട്ടിയതൊന്നും കാര്യമില്ല... കിട്ടാത്ത മറ്റെന്തോ ആയിരുന്നു അയാള്‍ക്ക് വേണ്ടിയിരുന്നത്. അതെന്താണെന്ന് ശരിയായി പരിചയപ്പെടുത്തിക്കൊടുക്കാനുള്ള കഴിവോ മനസ്സോ അയാള്‍ക്ക് ഉണ്ടായിരുന്നില്ല. അത് മനസ്സിലാക്കാന്‍ അവള്‍ പരീക്ഷിച്ച മാര്‍ഗങ്ങളിലെല്ലാം അവളെ കാത്തിരുന്നത് തോല്‍ വികള്‍ മാത്രമായിരുന്നു.

വലിയ കാര്‍ വന്നതുകൊണ്ട് ജീവിതത്തില്‍ ഒരു മെച്ചവും ഉണ്ടായില്ല.

അനാഥപ്പെണ്ണിനോടുള്ള അയാളുടെ കോപം അടിയ്ക്കടി വര്‍ദ്ധിച്ചു വന്നു. അവള്‍ മകനെ ഹോം വര്‍ക്ക് ചെയ്യിക്കുന്നത് അതികഠിനമായ പഠിപ്പിക്കലാണെന്ന് അയാള്‍ ആരോപിച്ചു.മകന്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ അവനെയും കൂട്ടി ബെഡ് റൂമില്‍ക്കയറി ടി വി കണ്ടിരിക്കലായി അയാളുടെ പതിവ്. വേലക്കാരിക്ക് മകനും അച്ഛനും കൂടി സന്തോഷമായിരിക്കുമ്പോള്‍ വിളിക്കാന്‍ എന്തവകാശം എന്നായിരുന്നു അയാള്‍ ചോദിച്ചത്. മകന്റെ ഹോം വര്‍ക്കുകള്‍ അയാളെ അലട്ടിയതേയില്ല. അവനെ എങ്ങനെയെങ്കിലും അനാഥപ്പെണ്ണില്‍ നിന്ന് അകറ്റണമെന്ന് അയാള്‍ തീരുമാനിച്ചതു പോലെയായിരുന്നു.

ഹോം വര്‍ക് ചെയ്യുന്നതിലും പഠിക്കുന്നതിലും എളുപ്പം ടി വി കാണുന്നതാണല്ലോ എന്ന് മകനും അത് സന്തോഷപ്രദമായ ഒരു കാര്യമായിത്തീര്‍ന്നു.

( തുടരും )

No comments: