Monday, July 9, 2018

അമ്മയുടെ മകനും ഭാര്യയുടെ ഭര്‍ത്താവും .

https://www.facebook.com/echmu.kutty/posts/586047111574587?pnref=story 29/06/16
                 

എക്‌സ്‌പോര്‍ട്ട് റിജക്ട് തുണികള്‍ വില്‍ക്കുന്ന കടകള്‍ നമ്മുടെ മഹാനഗരങ്ങളില്‍ ഒത്തിരിയുണ്ട്. ചില മാര്‍ക്കറ്റുകളില്‍ ഒന്നു രണ്ട് നീണ്ട ഗലികള്‍ നിറയെ അത്തരം കടകളായിരിക്കും. എല്ലാ ആധുനിക ഫാഷനുകളിലുമുള്ള തുണികളും അവിടെ കിട്ടും.യൂ നെയിം ഇറ്റ്.. യൂ ഹാവ് ഇറ്റ് എന്ന ആംഗലേയ വചനം പോലെ. വില വളരെക്കുറവായിരിക്കും. അന്‍പതു രൂപ മുതല്‍ മുന്നൂറു രൂപ വരെ കൊടുത്താല്‍ നല്ല നല്ല വസ്ത്രങ്ങള്‍ കിട്ടും. ആകെ വേണ്ടത് സമയവും തെരഞ്ഞെടുക്കാനുള്ള മനസ്സും കുറച്ച് ക്ഷമയുമാണ്.

ഞാന്‍ ഇത്തരം വസ്ത്രങ്ങളുടെ ഒരു ആരാധികയായിരുന്നു. ആയിരുന്നു എന്നല്ല ഇപ്പോഴും ആണ്. ചില്ലറ പ്രശ്‌നങ്ങളേ അവയ്ക്കുണ്ടാവൂ. ബട്ടണ്‍ പൊട്ടിയത്, കോളറിന്റെ ഒരു ചെറിയ വലുപ്പ വ്യത്യാസം, കൈയിന്റെ നീളക്കുറവ് അങ്ങനെയൊക്കെ ...അല്‍പം വൈദഗ്ധ്യമുള്ള ഒരു തയ്യല്‍ക്കാരന്റെ നിസ്സാരമായ ചില പരിചരണങ്ങളില്‍ അവ ഫാഷനബിളായ സുന്ദരന്‍ കുപ്പായങ്ങളായി മാറും.

ഈ വസ്ത്രങ്ങള്‍ തയിച്ചവര്‍ക്ക് തന്നെ ഇത് വിറ്റാല്‍ കിട്ടുന്ന പണം എത്തിച്ചേരുമെന്ന ഉറപ്പും എന്റെ ആകര്‍ഷണത്തിനു കാരണമായിരുന്നു. വില്‍ക്കാന്‍ റോഡിലിരിക്കുന്നവരുടെ മുഖങ്ങളിലെ പതിനായിരം ചുളിവുകളില്‍ അവരുടെ വേദനപ്പെടുത്തുന്ന ജീവിതകഥകളും എഴുതപ്പെട്ടിരുന്നു.

'ജീവിതം തകര്‍ന്നു, ഇനി ഒരു വഴിയുമില്ല എന്റെ മുന്നില്‍, മരണമാണ് ഒരേ ഒരു മാര്‍ഗം' എന്ന് തോന്നിയിട്ടുള്ളപ്പോഴൊക്കെ ഞാന്‍ ഇമ്മാതിരി ഗലികളില്‍ ദേഹം തളരുവോളം കാലു കഴച്ചു പൊട്ടുവോളം ചുറ്റിത്തിരിയും. ഉരുളക്കിഴങ്ങ് വറുത്തതും ഇരുമ്പന്‍ പുളിയും ചുട്ട മധുരക്കിഴങ്ങും ഞാവല്‍പ്പഴവുമൊക്കെ മേടിച്ചു തിന്നും. നിംബു സോഡാ ലെമന്‍ എന്ന നാരങ്ങാവെള്ളം വാങ്ങി ക്കുടിക്കും. പത്തു രൂപയുടെയും അഞ്ചു രൂപയുടേയും ഞാത്തുകമ്മലുകള്‍ തെരഞ്ഞു പിടിക്കും.കുപ്പിവളകളും മെറ്റല്‍ വളകളും തടി വളകളും മോതിരങ്ങളും ജിപ്‌സി മാലകളും മേടിക്കും..

അങ്ങനെ ഒരു ദിവസമാണ് ഞാന്‍ ആ കടയില്‍ കയറിയത്. കട എന്ന് പറഞ്ഞാല്‍ ഗംഭീര കടയൊന്നുമല്ല. തകരം മേഞ്ഞ മേല്‍ക്കൂരയും നാലു ഇരുമ്പ് കാലും തകരച്ചുമരുകളുമുള്ള ഒരു കട. കുറച്ച് ഒടിഞ്ഞ ഫോള്‍ഡിംഗ് കട്ടിലുകളിലും വലിച്ചുകെട്ടിയ അയകളില്‍ തൂക്കിയിട്ട ഹാംഗറുകളിലുമായി കുറെ വസ്ത്രങ്ങള്‍.. മുപ്പത്തഞ്ചു രൂപ മുതലാണ് വില.

ഉടുപ്പുകള്‍ നോക്കുമ്പോഴാണ് ഞാന്‍ ഒരു അമ്മയെ കണ്ടത്. വെണ്ണ നിറമുള്ള ഒരു അമ്മ. കനമുള്ള തുണികൊണ്ടുണ്ടാക്കിയ ഒരു നൈറ്റിയും ധരിച്ച് .. എന്തോ ചവച്ചു തിന്നുകയാണ്. അടുത്ത് അതേ മുഖച്ഛായയുള്ള മകന്‍. അയാള്‍ അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്നു.

എന്റെ ശ്രദ്ധ അവരിലായി. അവരാണ് കടയുടമകള്‍ എന്നെനിക്ക് മനസ്സിലായി. അപ്പോഴാണ് അമ്മ അരിശത്തോടെ ആ ഭക്ഷണം തുപ്പിയത്.
അയാള്‍ ഒട്ടും ദേഷ്യപ്പെട്ടില്ല, 'നല്ലതാണമ്മാ.. തുപ്പാതെ കഴിക്കു അമ്മാ, ഇനി ഗുളികയും കഴിക്കണ്ടേ, അതു കഴിഞ്ഞ് നമുക്ക് കിടക്കാം. ചക്കര അമ്മയല്ലേ, എന്റെ മുത്തല്ലേ' എന്നൊക്കെ കൊഞ്ചിച്ച് പിന്നെയും പിന്നെയും നിര്‍ബന്ധിച്ച് ആഹാരം കൊടുത്തുകൊണ്ടേയിരുന്നു.

ഞാന്‍ വസ്ത്രം നോക്കുകയാണെന്ന വ്യാജേന ആ സ്‌നേഹം കണ്ട് ആനന്ദിച്ചു.
അമ്മയെ ഊട്ടി , പിന്നെ മരുന്നു കൊടുത്ത് ഒരു ഫോള്‍ഡിംഗ് കട്ടിലില്‍ വിരിപ്പൊക്കെയിട്ട് കിടത്തിയിട്ടാണ് അയാള്‍ എന്നെ ശ്രദ്ധിച്ചത്.

അതിനകം ഞാന്‍ മൂന്നാലു ടീഷര്‍ട്ടുകളും അനവധി ചുരുക്കുള്ള മൂന്നാലു കോട്ടണ്‍ പാവാടകളും കണ്ടുപിടിച്ചിരുന്നു.

വില പറയുന്നതിനിടയില്‍ 'അമ്മയ്ക്ക് എന്താണസുഖമെന്ന് 'ഞാന്‍ അന്വേഷിച്ചു. ആദ്യം അയാള്‍ ഒന്നും പറഞ്ഞില്ല.

പിന്നെ ചെറിയ ഒച്ചയില്‍ 'അമ്മയ്ക്ക് അല്‍സ് ഹൈമേഴ്‌സ് എന്ന മറവി രോഗമാ'ണെന്ന് പറഞ്ഞു. 'വലിയ പ്രയാസമാണ് അമ്മയെ നോക്കാന്‍... കഴിച്ചിട്ട് ഇല്ലാന്നു പറയും, ചീത്തവിളിക്കും കടയില്‍ തുപ്പും, മൂത്രമൊഴിക്കും, അപ്പിയിടും ,കണ്ണു തെറ്റിയാല്‍ അതെല്ലാം എടുത്ത് അവിടേം ഇവിടെം ആക്കും.. ആകെ പ്രശ്‌നമാണ് 'എന്ന് അയാള്‍ സങ്കടപ്പെട്ടു.

'വീട്ടില്‍ കിടത്തിക്കൂടെ ? എന്തിനാണ് ഇങ്ങനെ ഒരു പൊതുസ്ഥലത്ത് കൊണ്ടുവന്ന് അവരെ ബുദ്ധിമുട്ടിക്കുന്നത് ?'

അയാള്‍ ഉണങ്ങിയ ഒരു ചിരി മറുപടിയായി തന്നു. പിന്നെ സാവധാനം 'ഞാന്‍ മകന്‍ മാത്രമല്ല, ഒരു ഭര്‍ത്താവും അച്ഛനും കൂടിയാണ് 'എന്ന് മുഴുവനാക്കി.

ഭാര്യയെ അയാള്‍ ഒരു വാക്കു പോലും കുറ്റപ്പെടുത്തിയില്ല. മക്കളേയുമതെ.

'അമ്മയ്ക്കു എത്ര വേണമെങ്കിലും ആഹാരവും കൃത്യമായ മരുന്നും മാറിയുടുക്കാന്‍ ഒത്തിരി വസ്ത്രവും ഒക്കെ അവള്‍ തയാറാക്കിത്തരും. അമ്മയെ വീട്ടിലിരുത്തി നോക്കാന്‍ അവള്‍ക്ക് പറ്റില്ല. മക്കളെ നോക്കണം , അവരെ സ്‌കൂളില്‍ വിടണം, പഠിപ്പിക്കണം, വീട്ടു പണികള്‍ ചെയ്യണം, അതിനിടയ്ക്ക് ഇങ്ങനെ ഒരു അമ്മയെ കൂടി പരിചരിയ്ക്കാന്‍ അവള്‍ക്ക് മനസ്സില്ല. അമ്മയെ പരിചരിച്ചാലേ എനിക്ക് അവളെ നല്ല ഭാര്യയായി കാണാനാവൂ എന്ന് വാശി പിടിക്കുന്നത് എന്റെ തെമ്മാടിത്തരമല്ലേ? എന്റെ അഹന്തയും വാശിയുമല്ലേ? എന്തായാലും ഇത് എന്റെ അമ്മയാണ്. എന്റെ അമ്മയെ ഞാന്‍ പരിചരിക്കുന്നതല്ലേ അതിന്റെ മര്യാദ? അവള്‍ സാധിക്കുന്നത്ര എല്ലാ പിന്തുണയും നല്‍കുന്നുണ്ടല്ലോ. കുട്ടികളെ അവള്‍ ഭംഗിയായി നോക്കുന്നുണ്ട്. വീടു നോക്കുന്നുണ്ട്. എന്നെയും കരുതുന്നുണ്ട്. പിന്നെന്തു വേണം എനിക്ക് ?'

ഞാന്‍ നിശ്ശബ്ദയായി കേട്ടിരുന്നു. കിട്ടിയതിലെല്ലാം തികഞ്ഞ സംതൃപ്തനായി കിട്ടാത്തതിനെയെല്ലാം നിസ്സാരമായി തള്ളിക്കളഞ്ഞ് ജീവിതത്തോട് നന്ദിയുള്ളവനായി ജീവിക്കുന്ന ആ മകനെ കണ്ണു പറിയ്ക്കാതെ നോക്കിയിരുന്നു.

ഇത്തരം മനുഷ്യര്‍ ഇപ്പോഴും അവിടവിടെ നിലനില്‍ക്കുന്നതുകൊണ്ടാവാം കണ്ണീര്‍ക്കടലുകള്‍ ഭൂമിയിലെ വന്‍കരകളെ അപ്പാടെ വിഴുങ്ങാത്തത്.

വേറെ ഉത്തരമൊന്നും എനിക്ക് അന്നേരം തോന്നുന്നുണ്ടായിരുന്നില്ല.

No comments: