Wednesday, July 11, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....30

https://www.facebook.com/echmu.kutty/posts/590247021154596
നോവല്‍ 30

അവള്‍ക്ക് മകനോട് ഒരക്ഷരം പോലും സംസാരിക്കാന്‍ കഴിഞ്ഞതേയില്ല. അതിനു മുന്‍പ് അയാള്‍ ബഹളം വയ്ക്കാന്‍ തുടങ്ങി, മകന്‍ അവളെ വട്ടം കെട്ടിപ്പിടിച്ചു നിറുത്തിയത് അയാള്‍ക്ക് കൂടുതല്‍ സൌകര്യമായി. അപ്പോള്‍ തന്നെ അയാള്‍ അവള്‍ക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചു.. 100 വിളിക്കാന്‍ അവള്‍ പോക്കറ്റില്‍ നിന്നെടുത്ത ഫോണ്‍ തട്ടിപ്പറിക്കാന്‍ അയാള്‍ നോക്കിയെങ്കിലും അത് കിട്ടിയില്ല. അവള്‍ മകന്റെ കൈ വിടുവിച്ച് ഓടാനുള്ള പരിശ്രമത്തിലായിരുന്നു. അയാള്‍ക്ക് മാര്‍ക്കറ്റില്‍ വെച്ച് തന്നെ അവള്‍ക്കൊപ്പം കിടക്കണമെന്നും അത് ഭര്‍ത്താവായ അയാളുടെ അവകാശമാണെന്നും അതിനായി അവളുടെ ഫ്‌ലാറ്റിലേക്ക് പോകണമെന്നും അയാള്‍ അലറി. അവിടെ താമസിക്കുന്ന ആണുങ്ങളെ ഇറയ്ക്കി വിടുവാന്‍ അയാളും മകനും മാത്രം മതിയെന്നും അയാള്‍ പറഞ്ഞു.

അപ്പോഴാണ് മകന്‍ അവന്റെ കുഞ്ഞു ഫണം പൊക്കിയത്. 'അമ്മയുടെ ഫോണ്‍ നമ്മള്‍ മേടിയ്ക്കണം അല്ലെങ്കില്‍ നമ്മള്‍ ചെല്ലുമ്പോഴേക്കും അമ്മ അവരെ ഫോണ്‍ വിളിച്ച് അവിടെ നിന്നു പറഞ്ഞു വിടും.'

മകനെ ദഹിപ്പിക്കും പോലെ നോക്കിയെങ്കിലും ഉള്ളുകൊണ്ട് അവള്‍ തകര്‍ന്നു തരിപ്പണമായി..

പോലീസ് സ്റ്റേഷനിലേക്ക് നടക്കാന്‍ അയാള്‍ കല്‍പിച്ചു. മകന്‍ അവളുടെ കൈ പിടിച്ചു വലിച്ചെങ്കിലും അവള്‍ അനങ്ങിയില്ല.

ഉടനെ അയാള്‍ വിളിച്ചു കൂവി... ' ഇതു കണ്ടോ, എന്റെ ഭാര്യ കണ്ട അവന്മാര്‍ക്കൊപ്പം ജീവിച്ചിട്ട് ഞാന്‍ വിളിക്കുമ്പോള്‍ വരുന്നില്ല . അവള്‍ക്ക് കണ്ട അവന്മാര്‍ക്കൊപ്പം ജീവിക്കാനാണ് ഇഷ്ടം.'

മാര്‍ക്കറ്റിന്റെ അടുത്ത് തന്നെയായിരുന്നു പോലീസ് സ്റ്റേഷന്‍.മകന്റെ കൈ കുടഞ്ഞ് അവള്‍ നല്ല വേഗതയില്‍ ആ വഴിക്ക് നടക്കുന്നതു കണ്ടപ്പോള്‍ അയാളും മകനും പുറകെ ഓടിച്ചെന്നു,അതു കണ്ട് അവള്‍ ശരിക്കും ഭയന്നു വിറച്ചു പോയി. അതുകൊണ്ട് 'അയ്യോ! എന്നെ രക്ഷിക്കണേ , എന്നെ അയാള്‍ കൊല്ലാന്‍ വരുന്നു'വെന്ന് അവള്‍ പൊട്ടിക്കരഞ്ഞു.

ഒറ്റമിനിറ്റു കൊണ്ട് കാര്യങ്ങള്‍ ആകെ മാറി ..

എതിരെ നടന്ന് വന്നിരുന്ന ഒരു തടിയന്‍ അയാളുടേ മുഖത്ത് ഓങ്ങി ഒരടി കൊടുത്തു.

ഒന്നു പരിഭ്രമിച്ചെങ്കിലും 'താനാരാടോ എന്നെ തല്ലാന്‍... അവള്‍ എന്റെ ഭാര്യയാണ്, ഞാന്‍ അവളെ , തല്ലും ,കൊല്ലും... ബലാല്‍സംഗം ചെയ്യും... താനാരാ അതന്വേഷിക്കാന്‍ ..അവളുടെ മറ്റവനാണോടോ താന്‍ ?' എന്ന് ചീറാന്‍ അയാള്‍ ഒട്ടും മടിച്ചില്ല.

തടിയന്റെ വലിയ മുഖം ചുവന്നു..

അയാള്‍ പടാപടാ എന്ന് അഞ്ചെട്ടടി കൊടുത്തു... എന്നിട്ട് ആജ്ഞാപിച്ചു.. 'ഭാര്യ വീട്ടില്, മാര്‍ക്കറ്റീ വന്ന് അടിപിടിയൊണ്ടാക്കിയാ.. വിവരമറിയും.'

അപ്പോഴേക്കും അവിടെയൊക്കെ ആള്‍ കൂടി. അയാള്‍ തടിയനിട്ട് രണ്ടടി കൊടുത്തു. എന്നിട്ട് 'താനാണല്ലേ അവളെ കൂടെ പാര്‍പ്പിച്ചിരിക്കുന്നത് 'എന്ന് ചോദിച്ചു.

തടിയന്‍ അയാളെ പിന്നെയും അടിച്ചു. തന്നെയുമല്ല ജനക്കൂട്ടം ഒന്നിച്ച് അയാളെ കൈവെയ്ക്കുമെന്ന് തോന്നിയപ്പോള്‍, അവള്‍ ജനക്കൂട്ടത്തിനു മുന്നില്‍ കൈ കൂപ്പി യാചിച്ചു.... 'അയ്യോ! ഒന്നും ചെയ്യല്ലേ... അദ്ദേഹത്തെ വിടൂ ... ഒന്നും ചെയ്യല്ലേ.. '

മകനും ഉറക്കെ കരയാന്‍ തുടങ്ങി. 'അച്ഛനെ രക്ഷിക്കമ്മാ... അച്ഛനെ രക്ഷിക്കമ്മാ.അവരച്ഛനെ കൊല്ലും..'

മോനോട് തടിയന്‍ ചോദിച്ചു, 'ഒണ്ടാക്കിയവനും ഒണ്ടായവനും കൂടി ഇറങ്ങീരിക്ക്യാണല്ലെ , പെറ്റവളെ മര്യാദ പഠിപ്പിക്കാന്‍.. നാണം കെട്ട ജന്തുക്കള്‍'

തടിയന്റെ ശബ്ദം കേട്ട് ഭയന്ന മോന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. എന്നാലും അവന്‍ അച്ഛന്റെ ഒപ്പം തന്നെ നിന്നു. അപ്പോഴേക്കും പോലീസ് എത്തി. അച്ഛനോടും മോനോടും സ്റ്റേഷനിലേക്ക് നടക്കാനും ഇനി ഈ ഭാഗത്ത് കണ്ടാല്‍ അടിച്ചു കാലൊടിക്കുമെന്നും ഭീഷണിപ്പെടുത്തി. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കില്‍ അതില്‍ക്കൂടുതല്‍ ഇടപെടാന്‍ പോലീസ് തയാറുണ്ടായിരുന്നില്ല. അവര്‍ക്ക് താല്‍പര്യവുമുണ്ടായിരുന്നില്ല.

എങ്കിലും പോലീസിന്റെ ആ വിരട്ടല്‍ കേട്ട് അച്ഛനും മകനും ശരിക്കും ഭയന്നു പോയിരുന്നു ...സ്റ്റേഷനിലേക്ക് എന്ന വ്യാജേന പതുക്കെ നടക്കുകയും പെട്ടെന്ന് തന്നെ ഓടി കാറില്‍ കയറുകയുമായിരുന്നു അവര്‍ ചെയ്തത്.

അനവധി പുരുഷന്മാരുടെ നടുക്ക് നിന്ന് ഉറക്കെ കരയുന്ന അവളുടെ അടുത്തേക്ക് ചേട്ടത്തിയമ്മയും മണ്ണാങ്കട്ടിയും ഓടിച്ചെല്ലുമ്പോഴേക്കും ഡ്രൈവര്‍ കാര്‍ നീക്കിക്കൊണ്ടു വന്നിരുന്നു. പോലീസ് ചേട്ടത്തിയമ്മയോട് ചോദിച്ചു, 'അനിയത്തിയെ ഇങ്ങനെ അടികൊള്ളിക്കാന്‍ മാര്‍ക്കറ്റില്‍ വിട്ടു പോയതെന്താണ് ? കൂടുതല്‍ അടി മേടിയ്ക്കാതെ വേഗം വീട്ടില്‍ പോകൂ' എന്നും അവര്‍ ഉത്തരവായി.

ഡ്രൈവര്‍ പയ്യന്‍ ആകെ ഭയന്നുകഴിഞ്ഞിരുന്നു .

നിയന്ത്രണമില്ലാതെ കരയുന്ന അവളെ കെട്ടിപ്പിടിച്ചു മണ്ണാങ്കട്ടിയും ചേട്ടത്തിയമ്മയും കാറിനുള്ളില്‍ തകര്‍ന്നിരുന്നു. അയാള്‍പുറകെ വണ്ടിയോടിച്ചു വരുമോ എന്ന ഭീതിയിലും പരിഭ്രമത്തിലും ഡ്രൈവര്‍ക്ക് വഴി ആകെ തെറ്റി.. അവന്‍ തോന്നിയ റോഡിലൂടെയൊക്കെ വണ്ടിയോടിച്ചു. കാര്‍ എങ്ങോട്ട് പോകുന്നുവെന്ന് മറ്റാര്‍ക്കും എന്നല്ല അവനു തന്നെയും മനസ്സിലായില്ല. ഒടുവില്‍ അത് അവളുടെ ഒരു സഹപ്രവര്‍ത്തകന്റെ വീട്ടിനു മുന്നിലായി ചെന്ന് നിന്നു. ഡ്രൈവര്‍ ഒരു മിനിറ്റ് സ്റ്റിയറിംഗിലേക്ക് മുഖമണച്ച് കിതപ്പാറ്റിയെങ്കിലും വേഗം തന്നെ ഡോറു തുറന്ന് ആ വീട്ടുകാരെ വിളിച്ചു.

സഹപ്രവര്‍ത്തകനും ഭാര്യയും അയാളുടെ അമ്മയും അച്ഛനും ഒന്നിച്ചാണ് പുറത്തിറങ്ങി വന്നത്, അവള്‍ വികാരഭാരം നിമിത്തം തളര്‍ന്നു കുഴഞ്ഞിരുന്നു. അവളുടെ സങ്കടം അവരെയെല്ലാം കരയിച്ചു. കരയാതിരുന്ന ഒരേ ഒരാള്‍ ചേട്ടത്തിയമ്മ മാത്രമായിരുന്നു.

അവള്‍ ആളെക്കൂട്ടി അയാളെ തല്ലിച്ചുവെന്ന് മാത്രമേ മകനു മനസ്സിലാവുകയുള്ളൂ എന്നും അവന്‍ കൂടുതല്‍ക്കൂടുതല്‍ അവളെ വെറുക്കുമെന്നും പറഞ്ഞ് അവള്‍ നെഞ്ചുപൊട്ടി ആര്‍ത്തലച്ചു കരഞ്ഞു. അവളുടെ കണ്ണീരൊതുങ്ങും വരെ സഹപ്രവര്‍ത്തകന്റെ അമ്മയും ഭാര്യയും അച്ഛനും അവളെ തലോടിക്കൊണ്ടിരുന്നു. അവര്‍ക്ക് എന്നല്ല ആര്‍ക്കും തന്നെ എന്തു ചെയ്യണമെന്ന് അറിവുണ്ടായിരുന്നില്ല.

ചേട്ടത്തിയമ്മ വക്കീലിനെ വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല.

പോലീസിനെ വിളിക്കുന്നതില്‍ സഹപ്രവര്‍ത്തകന്റെ വീട്ടുകാര്‍ക്ക് വിമുഖത ഉണ്ടായിരുന്നു. അത് അവരുടെ പേരു കൂടി അനാവശ്യമായി കേസിലേയ്ക് വലിച്ചിഴയ്ക്കപ്പെടുമെന്നതുകൊണ്ടായിരുന്നു. തന്നെയുമല്ല, പോലീസുകാര്‍ ഗുണകരമായി ഒന്നും ചെയ്യില്ലെന്നത് വ്യക്തവുമാണല്ലോ.

കുറെ സമയം കഴിഞ്ഞപ്പോള്‍ മകന്റെ നമ്പറില്‍ നിന്ന് ഫോണ്‍ വരാന്‍ തുടങ്ങി. അവള്‍ ഫോണ്‍ തൊട്ടില്ല. പിന്നെ അവന്‍ മേസ്സേജ് അയച്ചു. അമ്മയുടെ വീട്ടിനു മുന്നില്‍ നില്‍ക്കുകയാണവനെന്നും അമ്മ എവിടെയാണെന്നറിയണമെന്നും അമ്മ സേഫാണോ എന്നറിയാതെ അവനുറക്കം വരില്ലെന്നും അമ്മ എന്തിനാണ് നാട്ടുകാരെക്കൊണ്ട് അച്ഛനെ തല്ലിച്ചതെന്നും ഒക്കെയായിരുന്നു അവന്റെ ചോദ്യങ്ങളും പ്രസ്താവനകളും.. അവള്‍ പ്രതികരിച്ചതേയില്ല. മരിച്ചതു പോലെ ഇരിക്കുന്ന അവളെക്കണ്ട് എല്ലാവരും പേടിച്ചു. സഹപ്രവര്‍ത്തകന്റെ അമ്മ അവള്‍ക്ക് ഭക്ഷണം വായിലെടുത്ത് ഊട്ടി.. നിറഞ്ഞ് നിറഞ്ഞ് വരുന്ന കണ്ണുകളോടെ അവള്‍ അല്‍പം ആഹാരം കഴിച്ചു. ചേട്ടത്തിയമ്മയും മണ്ണാങ്കട്ടിയും അവള്‍ക്കൊപ്പം അത്താഴം കഴിച്ചു.

രാത്രി ഏറെ വൈകിയ ശേഷം അയാളുടെ ഒരു ഫ്രണ്ട് ചേട്ടത്തിയമ്മയ്ക്ക് മെസ്സേജ് അയച്ചു, 'മകന്‍ സങ്കടപ്പെടുന്നു... കരയുന്നു. അവനോട് പറയൂ അവന്റെ അമ്മ സേഫ് ആണെന്ന് ... അതു പറയുന്നതില്‍ കുഴപ്പമൊന്നുമില്ലല്ലോ 'എന്നയാള്‍ എഴുതി.

ചേട്ടത്തിയമ്മ ഒറ്റവരിയില്‍ അവളുടെ മകനു മറുപടി നല്‍കി 'യുവര്‍ മദര്‍ ഈസ് സേഫ് '

പിന്നെ ഫോണുകളൊന്നും വന്നതേയില്ല.

പിറ്റേന്ന് രാവിലെ കുടുംബകോടതിയില്‍ അവള്‍ ചൈല്‍ഡ് കസ്റ്റഡിയ്ക്ക് കേസ് ഫയല്‍ ചെയ്തു. അടുത്ത ദിവസങ്ങളില്‍ ഡൊമസ്റ്റിക് വയലന്‍സ് കേസും ഫയല്‍ ചെയ്യാമെന്ന് വക്കീലും അവളും തമ്മില്‍ ഉറച്ച ധാരണയായി. അപ്പോഴേക്കും അവള്‍ വീടു വിട്ടിട്ട് ഇരുപത്തഞ്ചു ദിവസമായിരുന്നു.

( തുടരും )



2 comments:

shajitha said...

ningalude ee katha ente urakkam keduthunnu, sahithyathinte mempodiyo bharamo chilappol ithinillaayirikkam, pakshe njan divasavum itinte aduth chapterukalkkaayi kaathirikkunnu

Echmukutty said...

ഈ വായനക്കും വാക്കുകൾക്കും ഒത്തിരി നന്ദി